
ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളില്‍ പ്രതിപ്പട്ടികയിലുള്ള രാഷ്ട്രീയ നേതാക്കളില്‍ മുന്നില്‍ ബി.ജെ.പിയുടെ എം.എല്‍.എമാരും എം.പിമാരും. ഇവരില്‍ ഏറെയും നിലവില്‍ പദവികള്‍ വഹിക്കുന്നവരാണ്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പെടുന്ന ജനപ്രതിനിധികള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്രയിലുമാണ്. അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍), നാഷണല്‍ ഇലക്ഷന് വാച്ച് എന്നിവ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരം.
നിലവില്‍ അധികാരത്തിലിരിക്കുന്ന എം.പിമാരും എം.എല്‍.എമാരും തെരഞ്ഞെടുപ്പ് സമയത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നിന്നാണ് ഇവരുടെ ക്രിമിനല്‍ പശ്ചാത്തലം ഈ തെരഞ്ഞെടുപ്പ് നിരീക്ഷണ സമിതികള്‍ പുറത്തെടുത്ത്. 4,896 സത്യവാങ്മൂലങ്ങളാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ 4,845 എണ്ണം സമിതി പരിശോധിച്ചുകഴിഞ്ഞു. ഇതില്‍ 776 എണ്ണം എം.പിമാരുടെയും 4077 എണ്ണം എം.എല്‍.എമാരുടെയുമാണ്.
1580 (33%) എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ട്. 48 പേര്‍ക്ക് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യമാണുള്ളത്. ഈ പട്ടികയില്‍ ബി.ജെ.പി നേതാക്കളാണ് മുന്നില്‍. ശിവസേന, തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധികളാണ് തൊട്ടുപിന്നില്‍.
ബി.ജെ.പിയില്‍ 12 എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കുമെതിരെയാണ് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ കേസെടുത്തിരിക്കുന്നത്. ശിവസേനയിലെ ഏഴു പേരും തൃണമൂല്‍ കോണ്‍ഗ്രസിലെ ആറു പേരും ഈ പട്ടികയില്‍ ഉണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പ്രമുഖ കക്ഷികളുടെ കണക്ക് പരിശോധിച്ചാല്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള 47 സ്ഥാനാര്‍ത്ഥികള്‍ ബി.ജെ.പിയില്‍ നിന്നായിരുന്നു. ബി.എസ്.പി 35 പേര്‍ക്ക് ടിക്കറ്റ് നല്കിയപ്പോള് കോണ്‍ഗ്രസ് 24 പേര്‍ക്കും ടിക്കറ്റ് നല്കി.
സ്ത്രീ വിരുദ്ധരായ ജനപ്രതിനിധികള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് മഹാരാഷ്ട്രയിലാണ്. 12 എം.എല്‍.എമാരും എം.പിമാരും. ബംഗാളില്‍ 11 പേരും ഒഡീഷയിലും ആന്ധ്രാപ്രദേശിലും അഞ്ചുപേര്‍ വീതവുമുണ്ട്.
സ്ത്രീകളുടെ അന്തസ്സ് ഹനിക്കുന്ന വിധത്തില്‍ പെരുമാറി, തട്ടിക്കൊണ്ടുപോകല്‍, വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോകല്‍, മാനഭംഗം, ഭര്‍തൃവീട്ടില്‍ ഏല്ക്കുന്ന പീഡനങ്ങള്‍, വ്യഭിചാരത്തിനായി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വാങ്ങുക, സ്ത്രീകളുടെ അന്തസ്സ് ഹനിക്കുന്ന വിധത്തിലുള്ള വാക്കും പെരുമാറ്റവും തുടങ്ങിയ വകുപ്പുകളാണ് ഇവരില്‍ പലരുടേയും പേരില്‍ ചുമത്തിയിരിക്കുന്നത്.
ഇത്തരം ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പെടുന്നവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കണമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ അത്തരമൊരു മാനദണ്ഡം മുന്നോട്ടുവയ്ക്കണമെന്നും അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ആവശ്യപ്പെടുന്നു. ഉന്നാവോയിലെ കൂട്ടമാനഭംഗത്തില്‍ സ്ഥലം എം.എല്‍.എ കുല്‍ദീപ് സിംഗ് സെങ്കാര്‍ അറസ്റ്റിലായതിനു പിന്നാലെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.






