
ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ വിവരങ്ങള്‍ പുറത്ത് വിട്ട് ദേശീയ ക്രൈം ബ്യൂറോ. സ്ത്രീകള്‍ക്കെതിരായി 2017ല്‍ നടന്ന അതിക്രമങ്ങളുടെ വിവരമാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ(എന്‍.സി.ആര്.ബി) പുറത്ത് വിട്ടത്. രണ്ട് വര്‍ഷത്തെ കാലതാമസത്തിനു ശേഷമാണിത്.
റിപ്പോര്‍ട്ട് പ്രകാരം മൂന്നരലക്ഷം കേസുകളാണ് (3,59,849) 2017ല്‍ മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 56,011 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉത്തര്‍പ്രദേശാണ് പട്ടികയില്‍ മുന്നില്‍. 31,979 കേസുകളുമായി മഹാരാഷ്ട്രയുെ 30,002 കേസുകളുമായി പശ്ചിമബംഗാളുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്.
അസമിലാണ് ഏറ്റവും ഉയര്‍ന്ന ക്രൈംറേറ്റ് രേഖപ്പെടുത്തിയത്(143). 453 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് ചണ്ഡീഗീഡ് ആണ് അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന കേന്ദ്രഭരണ പ്രദേശം. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ ഭര്‍തൃപീഡനത്തെ കുറിച്ചാണ് (27.9 ശതമാനം) കൂടുതല്‍ പേരും പരാതി പറഞ്ഞത്.
തട്ടിക്കൊണ്ടു പോകല്‍, ലൈംഗിക അതിക്രമം എന്നിവയും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമ പട്ടികയില്‍ മുന്‍പന്തിയിലുണ്ട്. മൂന്നുവര്ഷത്തേക്കാള് ലൈംഗികാതിക്രമക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് 3.7 ശതമാനമായി വര്‍ധിച്ചതായും റിപ്പോര്‍ട്ട് കാണിക്കുന്നു.
രാജ്യത്ത് നടക്കുന്നതിന്റെ 1 ശതമാനത്തില്‍ താഴെയാണ് അരുണാചല്‍ പ്രദേശ്, ഗോവ, മണിപ്പൂര്‍, ഹിമാചല്‍പ്രദേശ്, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, സിക്കിം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ കണക്ക്.
തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഡല്‍ഹിയിലെ ക്രൈംറേറ്റ് കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. 2017ല്‍ 13,076 എഫ്.ഐ.ആര് ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2016ല്‍ ഇത് 15, 310 ആയിരുന്നു. 2015ല്‍ 17,222 എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തത്.






