
തിരുവനന്തപുരം: ശബ്ദരേഖ പുറത്തു വന്ന സാഹചര്യത്തില്‍ സ്വപ്നയെ വീണ്ടുംചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി. നീക്കം. ഇക്കാര്യത്തില്‍ അനുമതിക്കായി കോടതിയെ സമീപിക്കാനാണ് നീക്കം. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വീണ്ടും നോട്ടീസ് നല്‍കും.
അന്വേഷണ സംഘത്തിനെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തി സ്വപ്നയുടെ ശബ്ദരേഖ പുറത്തു വന്നത് വലിയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. ശബ്ദസന്ദേശം പുറത്തുവന്ന സംഭവത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) ജയില്‍ ഡി.ജി.പിയോടു വിശദീകരണം തേടിയിരിക്കുകയാണ്. എന്നാല്‍ ഇ.ഡിയ്ക്കു നേരിട്ടു മറ്റൊരു ഏജന്‍സിയോടു വിശദീകരണം തേടാന്‍ അധികാരമുണ്ടോ എന്ന കാര്യത്തില്‍ നിയമോപദേശം തേടാനാണു ജയില്‍വകുപ്പിന്റെ തീരുമാനം.
ശിവശങ്കറിന്റെ കൂടെ ഒക്ടോബറില്‍ യു.എ.ഇയില്‍ പോയി താന്‍ മുഖ്യമന്ത്രിക്കുവേണ്ടി സാമ്പത്തികഇടപാടുകള്ക്കായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ഏറ്റുപറയണമെന്ന് ഇ.ഡി. ആവശ്യപ്പെട്ടെന്നാണു സ്വപ്നയുടേതെന്ന പേരില്‍ പുറത്തുവന്നിട്ടുള്ള ശബ്ദരേഖയിലുള്ളത്.
രാഷ്ട്രീയ നേതാക്കളുടെ പേരുപറയാന്‍ ഇ.ഡി. നിര്‍ബന്ധിക്കുന്നുവെന്നു ജാമ്യാപേക്ഷയില്‍ എം. ശിവശങ്കര്‍ ആരോപിച്ചതിനു പിന്നലെയാണു സ്വപ്നയുടെ ശബ്ദരേഖയും പുറത്തുവരുന്നത്. ശബ്ദരേഖയില്‍ പറയുന്ന കാര്യങ്ങള്‍ ചോദിച്ചിട്ടില്ലെന്നും ആരുടെയും പേരുപറയാന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നുമാണ് ഇ.ഡി അന്വേഷണ ഉദ്യോഗസ്ഥരുടെ നിലപാട്. മൊഴി വായിച്ചുകേട്ടു ബോധ്യപ്പെട്ടശേഷമാണു സ്വപ്ന ഒപ്പിട്ടു നല്‍കിയതെന്നും അക്കാര്യം മൊഴിയില്‍ ജയില്‍ സൂപ്രണ്ട് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും ഇ.ഡി. വൃത്തങ്ങള്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം നീങ്ങുന്നതിന്റെ സൂചനയാണ് സിഎം രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ സൂചിപ്പിക്കുന്നത്. നേരത്തേ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും കോവിഡ് കാരണം മാറ്റി വെയ്ക്കുകയായിരുന്നു. രവീന്ദ്രന് കോവിഡ് നെഗറ്റീവായി എന്ന് അറിയിച്ച പശ്ചാത്തലത്തില്‍ അടുത്തയാഴ്ച നോട്ടീസ് നല്കി വിളിപ്പിക്കാനാണ് ഇ.ഡി. ഉദ്ദേശിക്കുന്നത്. എന്ന് ചോദ്യം ചെയ്യണമെന്ന തിങ്കളാഴ്ച യോഗം ചേര്‍ന്ന് തീരുമാനം എടുക്കും.
എം ശിവശങ്കറിനെ പോലെ തന്നെ പിണറായിയുടെ ഏറ്റവും വിശ്വസ്ഥാനാണ് രവീന്ദ്രനും. ശിവശങ്കറിനെ ചോദ്യം ചെയ്തതില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്.






