
മസ്കത്ത്:ഉപയോഗവും പ്രവര്‍ത്തനവും നിലച്ചിട്ട് ഒന്നര ദശകത്തിലധികം കാലം പിന്നിട്ടെങ്കിലും പഴയ പ്രതാപകാലത്തിന്‍െറ ഓര്‍മ്മത്തുടിപ്പുകളായി നില്‍ക്കുകയാണ് ഗൾഫ് രാജ്യങ്ങളിലെ പബ്ളിക് ടെലഫോണ്‍ ബൂത്തുകള്‍.ഇവയിൽ മിക്കതും നഗര സൗന്ധര്യ വൽക്കരണത്തിന്റെ ഭാഗമായി എടുത്തു മാറ്റപ്പെട്ടിട്ടുണ്ടെങ്കിലും ഒമാനിലെ ചില ഭാഗങ്ങളില്‍ പ്രവര്‍ത്തന രഹിതമായ ടെലഫോണ്‍ ബൂത്തുകളെ ഇപ്പോഴും കാണാം.ഈ കാഴ്ച പതുതായി ഇവിടെ എത്തിയ ന്യൂജെൻ പ്രവാസികൾക്ക് ഒന്നും തോന്നിപ്പക്കില്ലെങ്കിലും പ്രവാസലോകത് വ്യാഴവട്ടങ്ങൾ പിന്നിട്ടവർക്ക് ഗൃഹാതുരത്വ ചിന്ത ഉണർത്തുന്നതും ഓർമ്മകളെ പിറകോട്ടു വലിക്കുന്നതുമാണ് കണ്ണ് നനയിക്കുന്നതുമാണ്.പ്രവാസികളുടെ സന്തോഷവും സന്താപവും പങ്കിടലിൽ ഇവർ മധ്യവർത്തിയായിരുന്നു കാലമായിരുന്നു അത്..
മൊബൈൽ ഫോണുകൾ വ്യാപകമല്ലാതിരുന്ന ആ കാലത്ത് ടെലഫോണ്‍ ബൂത്തുകള്‍ എന്നത് രാപ്പകലില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഇടങ്ങളായിരുന്നു.പ്രവാസികളുടെ ആശ്രയമായിരുന്നു ഇവ.വീട്ടുകാരുമായും ഏറ്റവും അടുപ്പമുള്ളവരുമായും കുറച്ചുനേരത്തേക്ക് സംസാരിക്കാന്‍ ചിലപ്പോള്‍ മണിക്കൂറുകളോളം ഇവിടെ ക്യൂ നില്‍ക്കണമായിരുന്നു.പലർക്കും പുതിയ സുഹൃത്തുക്കളേ കിട്ടുന്നതും പുതിയ കൂട്ടായ്മകളിൽ അംഗങ്ങളാകാൻ വഴിയൊരുക്കുന്നതും ഈ കാത്തുനിൽക്കലായിരുന്നു എന്നതും സത്യം.വളരെ ചിലവേറിയതായിരുന്നു അന്നത്തെ ഫോൺ വിളികൾ.ഇരുപതു വര്‍ഷം മുമ്പ് ഒമാനിൽ നിന്ന് നാട്ടിലേക്കു വിളിക്കാൻ മിനുട്ടിനു 650 ബൈസവേണമായിരുന്നു.ഇന്നത്തെ വിനിമയ നിരക്കനുസരിച്ചു ഇത് 120 രൂപയിലധികം വരും ഇത് !.
പെരുന്നാള്‍ ദിനത്തിലോ വിശേഷ ദിനങ്ങളിലോ ഇത്തരം ബൂത്തുകൾക്ക് മുമ്പിലുള്ള തിക്കും തിരക്കും പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. അന്നെല്ലാം ടെലഫോണ്‍ ബൂത്തുകളില്‍ ഉപയോഗിക്കാന്‍ പ്രത്യേക കാര്‍ഡുകളും ഉണ്ടായിരുന്നു. വിളിക്കുന്നതിന് അനുസരിച്ച് കാര്‍ഡിലെ പണവും കുറയും.പബ്ളിക് ടെലഫോണ്‍ ബൂത്തുകളുടെ വ്യാപനത്തോടുകൂടി കത്തെഴുത്ത് തീരെ കുറഞ്ഞു.എന്നാല്‍ നാട്ടിലും പ്രവാസ ലോകത്തും മൊബൈല്‍ ഫോണുകള്‍ എല്ലാവരുടെയും കൈകളിലും എത്തിയപ്പോള്‍ പബ്ളിക് ടെലഫോണ്‍ ബൂത്തുകള്‍ അന്ത്യശ്വാസം വലിച്ചു. ഇന്ന് വോയ്പും വാട്ട്സാപ്പും ഇമോയും അതിനൂതനമായ മറ്റ് മാധ്യമങ്ങളിലൂടെയും ഉറ്റവരോടും ഉടയവരോടും കണ്ട് സംസാരിക്കുകയും നിമിഷം തോറും വിശേഷങ്ങള്‍ കൈമാറുകയും ചെയ്യുന്ന കാലത്ത് പബ്ളിക് ടെലഫോണ്‍ ബൂത്തുകളെ കുറിച്ചുള്ള ഓര്‍മകള്‍ കൗതുകം പകരുന്നതാണ്.
ഫോൺ വിളി ചെലവേറിയ അക്കാലത്തു പ്രവാസിയുടെ ഫോൺ വിളി യെത്തുമ്പോൾ വീട്ടിലുള്ളവരെല്ലാം സംസാരിക്കാനായി ഉന്തുംതള്ളുമുണ്ടാക്കുമായിരുന്നു.എല്ലാവർക്കും സംസാരിക്കാൻ അവസരം കിട്ടിയില്ലെങ്കിൽ അതിൽ പിന്നീട് നീരസം പ്രകടിപ്പിക്കുകയും ചെയ്യുമായിരുന്നു എന്നാൽ ഫോൺ വിളി ഏറെക്കുറെ സൗജന്യമായ ഈ കാലത്തു പ്രവാസിയുടെ ഫോൺ വിളിയിൽ നിന്ന് ഒഴിഞ്ഞുമാറാണെന്നു പലർക്കും താൽപര്യമെന്ന് പ്രവാസികൾ പലരും സങ്കടം പറയാറുണ്ട്.ഇത് പല കാർട്ടൂണുകൾക്കും ഇതിവിർത്തമാവുകയും ചെയ്തിട്ടുണ്ട്.പതിറ്റാണ്ടുകളായി പ്രവാസം തുടരുന്നവര്‍ പലയിടങ്ങളിലും പ്രവർത്തന രഹിതമായി പൊടിപിടിച്ചുകിടക്കുന്ന ഈ പബ്ലിക് ഫോൺബൂത്തുകൾ കാണുമ്പോൾ ആ പഴയകാലം ഓര്‍ക്കാതിരിക്കില്ല.
- റസാഖ് അരൂർ






