വത്തിക്കാന്‍ സിറ്റി: യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മാര്‍പാപ്പയുമായുള്ള അഭിപ്രായഭിന്നത വീണ്ടും മറനീക്കി. ഇറാന് യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് തനിക്കെതിരേ നടത്തിയ ഏറ്റവും പുതിയ ആരോപണത്തിന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ പരസ്യമായി മറുപടി നല്കി.
ഷിക്കാഗോയില്‍ ജനിച്ച മാര്‍പാപ്പ ആണവായുധങ്ങള്‍ വികസിപ്പിക്കാനുള്ള ഇറാന്റെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്ന് ട്രംപ് ആരോപണമുയര്‍ത്തിയിരുന്നു. അടിസ്ഥാനരഹിതമായ ഈ വാദത്തിനെതിരേ, ട്രംപിന്റെ പേര് പരാമര്‍ശിക്കാതെ മാര്‍പാപ്പ ചുട്ടമറുപടി നല്കി: 'സുവിശേഷം പ്രഘോഷിക്കുന്നതിന്റെ പേരില്‍ ആരെങ്കിലും വിമര്‍ശിക്കുന്നെങ്കില്‍ അവര്‍ അത് സത്യസന്ധമായി ചെയ്യട്ടെ. സമാധാനത്തിനായി നിലകൊള്ളുക എന്നതാണ് സഭയുടെ ദൗത്യം. വര്‍ഷങ്ങളായി ആണവായുധങ്ങള്ക്കുമെതിരേ സഭ സംസാരിച്ചിട്ടുണ്ട്. അതിനാല്‍ അതിനെക്കുറിച്ച് യാതൊരു സംശയവും വേണ്ട'.- മാര്‍പാപ്പയുടെ വാക്കുകള്‍ ഇങ്ങനെ.
ഇറാന് ആണവായുധം കൈവശം വയ്ക്കുന്നത് ശരിയാണെന്ന് മാര്‍പാപ്പ പറഞ്ഞുവയ്ക്കുന്നെന്നായിരുന്നു ചാനല്‍ അഭിമുഖത്തില്‍ ട്രംപിന്റെ വാക്കുകള്‍. ധാരാളം കത്തോലിക്കരെയും നിരവധി ആളുകളെയും ഇതിലൂടെ മാര്‍പാപ്പ അപകടത്തിലാക്കുമെന്ന് താന്‍ കരുതുന്നതായും ട്രംപ് പറഞ്ഞു. മുമ്പും പലതവണ ട്രംപ് ഈ വാദം ഉന്നയിച്ചിട്ടുണ്ട്. പക്ഷേ, മാര്‍പാപ്പ പരസ്യമായി ഇതിനെതിരേ പ്രതികരിച്ചിരുന്നില്ല. ഏപ്രില്‍ 12 ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഒത്തുകൂടിയവരോടു മാര്‍പാപ്പ പറഞ്ഞു: 'ഇത് സമാധാനത്തിനുള്ള സമയമാണ്. സംഭാഷണത്തിന്റെയും മധ്യസ്ഥതയുടെയും മേശയ്ക്കരികിലേക്ക് എത്തുക. 'അതേസമയം, മാര്‍പാപ്പയുടെ പരസ്യപ്രതികരണത്തിന്റെ സമയം ശ്രദ്ധേയമാണ്. യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഈ ആഴ്ച റോം സന്ദര്‍ശിച്ച് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്താനിരിരിക്കെയാണിത്.
