
ഇന്ത്യന്‍ രാഷ്ട്രീയത്തിലും സിനിമയിലും സമാനതകളില്ലാത്ത കാഴ്ചക്കാണ് ഇക്കഴിഞ്ഞ ദിവസത്തെ ഇലക്ഷന് റിസള്‍ട്ട് സാക്ഷ്യം വഹിച്ചത്. യാതൊരു രാഷ്ട്രീയ പാരമ്പര്യവുമില്ലാതെ പുതിയ പാര്‍ട്ടി രൂപീകരിച്ച വിജയ് ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ 100ലധികം സീറ്റുകള്‍ നേടി ചരിത്രമെഴുതി. സിനിമയില്‍ ഏറ്റവും ഉയരത്തില്‍ നിന്ന അവസ്ഥയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വിജയ് തന്റെ റേഞ്ച് വ്യക്തമാക്കിയ തെരഞ്ഞെടുപ്പായിരുന്നു ഇത്. മുഖ്യമന്ത്രിയായിരുന്ന സ്റ്റാലിന്റെ തോൽവിയും വിജയ്യുടെ ടിവികെയുടെ അപ്രതീക്ഷിത വിജയവും കന്നിപ്പോരാട്ടത്തിൽ ഉജ്വല വിജയം നേടി തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാൻ വിജയ് തയാറെടുക്കുന്നതും ചര്‍ച്ചകളില്‍ നിറയുകയാണ്.
ഇ.ഡി.റെയ്സ്, കരൂര്‍ ദുരന്തം, സി.ബി.ഐ അന്വേഷണം എന്നിങ്ങനെ പാര്‍ട്ടി പ്രഖ്യാപിച്ചതുമുതല്‍ പലതരത്തിലും വിജയ് തിരിച്ചടികള്‍ നേരിട്ടു. ഇതിലേറെ ചര്‍ച്ചകളായത് തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ വിജയ്യുടെ ഭാര്യയായിരുന്ന സംഗീത വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തതാണ്. ഹര്‍ജിയില്‍ വിജയ് യ്ക്ക് മറ്റൊരു നടിയുമായി അവിഹിത ബന്ധമുണ്ടെന്നും ആരോപണമുണ്ടായി. അതോടെ വിജയ്-തൃഷ ബന്ധം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. തൃഷയുമായിട്ടുള്ള ബന്ധം വെളിച്ചത്തായതോടെ കടുത്ത ആരാധകര്‍ പോലും താരത്തെ കൈവിട്ടു. എന്നാല്‍ ഇതെല്ലാം തെരഞ്ഞെടുപ്പിൽ വിജയ്ക്ക് പ്രതികൂലമായി ഭവിക്കുമെന്ന തോന്നലുകളൊക്കെ കാറ്റില്‍ പറത്തി തെരഞ്ഞെടുപ്പില്‍ വിജയ് സമാനതകളില്ലാത്ത വിജയം നേടി. ആ സമയം താരത്തിന്റെ വസതിയില്‍ തൃഷയുടൈ സാന്നിധ്യവുമുണ്ടായിരുന്നു. തൃഷയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു വിജയ് ചരിത്രവിജയം നേടിയത്. വിജയ്യുടെ തെരഞ്ഞെടുപ്പ് വിജയം തൃഷയ്ക്കുള്ള പിറന്നാൾ സമ്മാനമാണെന്ന് തമിഴ് സിനിമയിലെ താരങ്ങളടക്കം നിരവധി പേര് കമന്റ് ചെയ്തിരുന്നു.
ഇപ്പോഴിതാ വിജയ്- തൃഷ ബന്ധത്തില്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ പ്രതികരണം നടത്തുകയാണ് നടി ഗായത്രി ശങ്കര്‍. വിജയ്യ്ക്ക് പകരം മറ്റേതെങ്കിലും ഒരു നടിയാണ് ഇത്തരത്തില്‍ വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന വാര്‍ത്ത പുറത്തുവന്നതെങ്കില്‍ സമൂഹം അതിനെ ഇത്തരത്തില്‍ തമാശയായി എടുക്കില്ലെന്നാണ് ഗായത്രി തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. പുരുഷവര്‍ഗം മുഴുവന്‍ അവര്‍ക്കെതിരെ തിരിയുമെന്നും തങ്ങളുടെ ദേഷ്യം മുഴുവന്‍ ആ നടിയില്‍ തീര്‍ക്കുമെന്നും സൂപ്പർ ഡീലക്സ്, വിക്രം, ന്നാ താൻ കേസ് കൊട് തുടങ്ങീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഗായത്രി കുറിച്ചു.
‘‘പങ്കാളിയുമായി വേർപിരിയലിന്റെ വക്കിൽ നിൽക്കുമ്പോൾ ഒരു സഹനടനുമായി വിവാഹേതര ബന്ധത്തിൽ ഏർപ്പെട്ട ഒരു നടിയാണ് വിഷയമെങ്കിൽ, അത്തരം കാര്യങ്ങൾ ഇത്രയും ലഘുവായി തമാശരൂപേണയോ കാണില്ലായിരുന്നു. പുരുഷവര്‍ഗം മുഴുവന്‍ അവര്‍ക്കെതിരെ തിരിയും. തങ്ങളുടെ ദേഷ്യം മുഴുവന്‍ ആ നടിയില്‍ തീര്‍ക്കും. അവളുടെ മേല്‍ അസഭ്യം ചൊരിഞ്ഞേനെ. ഈ സമൂഹം മുഴുവൻ പൊട്ടിത്തെറിച്ച് അവരെ അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുമായിരുന്നു. വിജയിക്കുന്ന കാര്യം മറന്നേക്കൂ, ഈ അക്രമ കൂട്ടത്തിൽ നിന്നു രക്ഷപ്പെടാൻ വീട്ടിൽ നിന്നു പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയും, ആളുകളെ അഭിമുഖീകരിക്കാന്‍ പേടിച്ച് ഇരിക്കേണ്ടി വന്നേനെ...’’ എന്നാണ് ഗായത്രി കുറിച്ചത്.
അതേ സമയം രാധിക ശരത്കുമാര്, ചാര്‍മി കൗര്‍, ലക്ഷ്മി മഞ്ജു എന്നിവര്‍ തൃഷയുടെ പിറന്നാള്‍ ദിനത്തില്‍ തൃഷയെ അഭിനന്ദിച്ചും പ്രത്യേക വിജയത്തെ സൂചിപ്പിച്ചുകൊണ്ടായിരുന്നു ആശംസകള്‍ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് വേറിട്ട നിലപാട് പരസ്യമാക്കി ഗായത്രി ശങ്കർ ശ്രദ്ധ നേടുന്നത്.
എന്നാല്‍ വിജയ് വിജയിച്ച രണ്ട് മണ്ഡലങ്ങളിലൊന്നില്‍ തൃഷ മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത് നിഷേധിച്ചുകൊണ്ട് പാര്‍ട്ടി നേതൃത്വം തന്നെ രംഗത്തെത്തി. തെരഞ്ഞെടുപ്പിന് മുമ്പ് കേട്ട വിമര്‍ശനങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും മറുപടി നല്‍കിക്കൊണ്ട് വിജയ് കാണിച്ച മാസ് വരുംകാലങ്ങളില്‍ റഫറന്സാകുമെന്ന് ഉറപ്പാണ്.






