
നൈജീരിയയിലെ ഡെല്‍റ്റ സ്റ്റേറ്റില്‍ നടന്ന 'അലൂഡോ' എന്ന പരമ്പരാഗത ഉത്സവത്തിനിടെ സ്ത്രീകള്‍ക്ക് നേരെ നടന്ന അതിക്രൂരമായ ആക്രമണങ്ങള്‍ ആഗോളതലത്തില്‍ വലിയ പ്രതിഷേധത്തിന് കാരണമാകുന്നു. വിവാഹിതരായ സ്ത്രീകള്‍ക്ക് കുട്ടികളുണ്ടാകാന്‍ നടത്തുന്ന ഈ അനുഷ്ഠാനത്തിനിടെയാണ് സ്ത്രീകളെ പരസ്യമായി വേട്ടയാടുകയും വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കുകയും ചെയ്തത്. ജനക്കൂട്ടത്തിന് നടുവില്‍ വെച്ച് നിരവധി സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് ഇരയായതായാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ഒറാമുടു വിഭാഗം മാര്‍ച്ചില്‍ സംഘടിപ്പിച്ച ഈ ഉത്സവത്തിനിടെ ചില പുറത്തുനിന്നുള്ള സംഘങ്ങള്‍ കടന്നുകയറിയതാണ് സ്ഥിതി വഷളാക്കിയതെന്ന് സമുദായ നേതാക്കള്‍ പറയുന്നു. അവിവാഹിതരായ സ്ത്രീകള്‍ വീടിന് പുറത്തിറങ്ങാന്‍ പാടില്ലെന്ന നിബന്ധനയുള്ള സമയത്ത് തെരുവിലിറങ്ങിയവരെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ പുരുഷന്മാരുടെ സംഘം സ്ത്രീകളെ പിന്തുടരുന്നതും വസ്ത്രങ്ങള്‍ വലിച്ചുകീറുന്നതും ചുറ്റുമുള്ളവര്‍ ഇത് ഫോണില്‍ പകര്‍ത്തുന്നതും വ്യക്തമാണ്.
ആക്രമണത്തിന് ഇരയായ ഒരു സ്ത്രീ തന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു വലിയ സംഘം തന്നെ വളഞ്ഞ് നഗ്നയാക്കിയെന്നും സഹായത്തിനായി നിലവിളിച്ചിട്ടും ആരും വന്നില്ലെന്നും അവര്‍ പറഞ്ഞു. ഒടുവില്‍ ഒരു വഴിപോക്കനാണ് തന്നെ രക്ഷിച്ചതെന്നും അപ്പോഴേക്കും തന്റെ ഫോണും മറ്റും മോഷ്ടിക്കപ്പെട്ടുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇത്രയും പരസ്യമായ അതിക്രമങ്ങള്‍ നടന്നിട്ടും ജനങ്ങള്‍ അതൊരു കാഴ്ചയായി നോക്കിനിന്നതിനെ 'ബലാത്സംഗ ഉത്സവം' എന്നാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ വിശേഷിപ്പിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക നേതാവും നാല് യുവാക്കളും ഉള്‍പ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസ് സ്റ്റേറ്റ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് കൈമാറിയതായും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് കമ്മീഷണര്‍ ഐന അഡെസോള അറിയിച്ചു. ഇത്തരം അതിക്രമങ്ങള്‍ സാധാരണവല്ക്കരിക്കപ്പെടുന്നതിനെതിരെ ലിംഗസമത്വ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.






