
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍, തോല്‍വിയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്താന്‍ താഴേത്തട്ടില്‍ വിപുലമായ പരിശോധനയ്ക്ക് സിപിഐഎം തുടക്കമിട്ടു. ഇതിന്റെ ഭാഗമായി പാര്‍ട്ടി അണികളില്‍ നിന്നും ഘടകങ്ങളില്‍ നിന്നും അഭിപ്രായം തേടുന്നതിനായി 34 ചോദ്യങ്ങള്‍ അടങ്ങിയ ഒരു ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്.
ചോദ്യങ്ങള്‍ ചര്‍ച്ച ചെയ്ത് ഉടന്‍ തന്നെ റിപ്പോര്‍ട്ട് തയ്യാറാക്കി ഏരിയാ സെന്ററുകളില്‍ എത്തിക്കാന്‍ ലോക്കല്‍ കമ്മറ്റികള്‍ക്ക് നിര്‍ദേശം നല്കി. നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളോ, സര്‍ക്കാരിന്റെ ഭരണപരമായ പോരായ്മകളോ പരിഗണിക്കാതെ ലോക്കല്‍ ഏരിയാ മേഖലകളിലെ പിഴവുകള്‍ കണ്ടെത്താനുള്ള നിലയിലാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് എന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. തോല്‍വിയുടെ കാരണങ്ങള്‍ ഏരിയാ കമ്മിറ്റിക്ക് കീഴില്‍ എങ്ങനെയൊക്കെ പ്രതിഫലിച്ചു എന്നും ലോക്കല്‍ കമ്മിറ്റികള്‍ വിലയിരുത്തേണ്ടതുണ്ട്.
2021 മുതല്‍ നടന്ന തദ്ദേശ, ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഓരോ ലോക്കല്‍ കമ്മിറ്റി പരിധിയിലും പാര്‍ട്ടിക്ക് ലഭിച്ച വോട്ടുകള്‍ വിശദമായി ഒത്തുനോക്കണം. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം എല്ലാ വീടുകളിലും സന്ദര്‍ശനം നടത്തണമെന്ന പാര്‍ട്ടി തീരുമാനം നടപ്പായോ എന്ന് വ്യക്തമാക്കണം. ആകെ വീടുകള്‍, സന്ദര്ശിച്ചവ, ഇതിനായി നിയോഗിച്ച സ്ക്വാഡുകളുടെ എണ്ണം എന്നിവ റിപ്പോര്‍ട്ടില്‍ ഉണ്ടാകണം.
പാര്‍ട്ടി അംഗങ്ങളെല്ലാം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നോ, വിട്ടുനിന്നവര്‍ ആരെങ്കിലുമുണ്ടോ എന്ന് പരിശോധിക്കണം. സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേരടങ്ങുന്ന സ്ക്വാഡുകള്‍ എല്ലാ ബൂത്തുകളിലും പ്രവര്‍ത്തിച്ചിരുന്നോ എന്നും വ്യക്തമാക്കണം. കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പെടെയുള്ള പരമ്പരാഗത വോട്ട് ബാങ്കുകള്‍ പാര്‍ട്ടിക്കൊപ്പം ഉറച്ചുനിന്നോ? ക്ഷേമ പെന്ഷന് ഗുണഭോക്താക്കള്‍, കുടുംബശ്രീ, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി-പാചക തൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മസേന എന്നിവരുടെ യോഗങ്ങള്‍ എത്രയിടങ്ങളില്‍ വിളിച്ചുചേര്‍ത്തു എന്നതിന്റെ കണക്കുകളും നല്‍കണം.
ബിജെപിക്കുണ്ടായ സ്വാധീനത്തെക്കുറിച്ചും ചോദ്യാവലിയില്‍ പ്രത്യേകം പരാമര്‍ശമുണ്ട്. ബിജെപിയുടെ വോട്ടുകള്‍ മേഖലയില്‍ കുറയുകയോ കൂടുകയോ ചെയ്തിട്ടുണ്ടോ, അവര്‍ യുഡിഎഫിനെ സഹായിക്കുന്ന നിലപാട് എവിടെയെങ്കിലും സ്വീകരിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കും. പാര്‍ട്ടി പത്രമായ ദേശാഭിമാനിയുടെ പ്രചാരണം, സാംസ്കാരിക രംഗത്തെ ഇടപെടലുകള്‍, പുതിയ തലമുറയിലെ വോട്ടര്‍മാര്‍ പാര്‍ട്ടിയോട് കാണിച്ച സമീപനം, വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതില്‍ വന്ന വീഴ്ചകള്‍ എന്നിവയും പരിശോധനയുടെ പരിധിയില്‍ വരും.






