കേരളത്തിന്റെ നവോത്ഥാനചരിത്രം വായിക്കുമ്പോള്‍ അതിന്റെ ഓരോ പേജിലും ഒരു സ്വപ്‌നം തെളിഞ്ഞുനില്‍ക്കുന്നത് കാണാം - മനുഷ്യന്‍ മനുഷ്യനായി ജീവിക്കാനുള്ള സ്വപ്‌നം.
ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്‌ഠയിലും, അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്രയിലും, പൊയ്‌കയില്‍ ശ്രീകുമാര ഗുരുദേവന്റെ ആത്മവേദനകളിലും, ഡോ. അംബേദ്‌കറുടെ ഭരണഘടനാ ദര്‍ശനത്തിലുമെല്ലാം അതേ സന്ദേശം ഉണ്ടായിരുന്നു: സമത്വം ദാനം ചെയ്യപ്പെടുന്നതല്ല; അത് ഉറപ്പാക്കപ്പെടേണ്ട അവകാശമാണ്.
എന്നാല്‍, സ്വാതന്ത്ര്യത്തിന് എണ്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരു ചോദ്യം കേരളത്തിന്റെ സാമൂഹിക മനഃസാക്ഷിക്ക് മുന്നില്‍ നില്‍ക്കുന്നു - പട്ടികജാതി വികസനം എന്നത് ഇപ്പോഴും വെറും ക്ഷേമപദ്ധതികളുടെ മറ്റൊരു പേരായി ചുരുങ്ങിപ്പോയില്ലേ?
ഓരോ വര്‍ഷവും പട്ടികജാതി വികസന വകുപ്പിലൂടെ കോടിക്കണക്കിനു രൂപ ചെലവഴിക്കുന്നു. വീടുകള്‍, സ്‌കോളര്‍ഷിപ്പുകള്‍, പഠനാനുകൂല്യങ്ങള്‍, സ്വയംതൊഴില്‍ പദ്ധതികള്‍, ധനസഹായങ്ങള്‍ എല്ലാം ഉണ്ട്. പക്ഷേ ഈ ചെലവുകള്‍ ഒരു സമൂഹത്തിന്റെ സാമൂഹിക ശക്‌തിയായി മാറുന്നുണ്ടോ? തലമുറകളുടെ ജീവിതരീതിയെ മാറ്റുന്നുണ്ടോ?
സത്യത്തില്‍ കേരളത്തിന് ഇന്നും ഒരു പട്ടികജാതി വികസന നയം ഇല്ല. ഉള്ളത് പദ്ധതികളുടെ ഒരു സമാഹാരമാണ്. ഭരണങ്ങള്‍ മാറുമ്പോള്‍ പേരുകള്‍ മാറുന്നു. എന്നാല്‍, സാമൂഹിക ഘടനയില്‍ വലിയ മാറ്റം സംഭവിക്കുന്നില്ല.
പ്രശ്‌നം മറ്റൊന്നുമല്ല; പട്ടികജാതി സമൂഹത്തെ ഇന്നും ഗുണഭോക്‌താക്കള്‍ എന്ന നിലയിലാണ് ഭരണസംവിധാനം കാണുന്നത്. എന്നാല്‍, ഒരു സമൂഹം ഉയരുന്നത് ധനസഹായങ്ങളിലൂടെ അല്ല. സമ്പത്തില്‍ പങ്കാളിത്തം ലഭിക്കുമ്പോഴാണ്. അറിവില്‍ അധികാരം നേടുമ്പോഴാണ്. ഭരണഘടന നല്‍കിയ അവകാശങ്ങള്‍ സാമ്പത്തിക ശക്‌തിയായി മാറുമ്പോഴാണ്.
അതിനാല്‍ കേരളം ഇപ്പോള്‍ ക്ഷേമരാഷ്‌ട്രീയത്തില്‍നിന്ന് അവകാശാധിഷ്‌ഠിത വികസന രാഷ്‌ട്രീയത്തിലേക്ക് മാറേണ്ട സമയമാണിത്. അതിന് ആദ്യമായി മാറേണ്ടത് സര്‍ക്കാര്‍ പദ്ധതികളുടെ സ്വഭാവമാണ്. ഇന്ന് ഭൂരിഭാഗം പദ്ധതികളും വ്യക്‌തിഗത ഗുണഭോക്‌തൃ മാതൃകയുടെ അടിസ്‌ഥാനത്തിലാണ്. ഒരാള്‍ക്ക് ഒരു വീട്, ഒരാള്‍ക്ക് ഒരു സഹായം, ഒരാള്‍ക്ക് ഒരു ആനുകൂല്യം. ഇത് താല്‍ക്കാലിക ആശ്വാസം നല്‍കും; പക്ഷേ സാമൂഹിക സമ്പത്ത് സൃഷ്‌ടിക്കില്ല. അതുകൊണ്ടാണ് കേരളം സമൂഹ ഉടമസ്‌ഥാവകാശ വികസന മാതൃക എന്ന പുതിയ ആശയം പരീക്ഷിക്കേണ്ടത്.
ഓരോ ജില്ലയിലും പട്ടികജാതി സമൂഹങ്ങള്‍ക്ക് വേണ്ടി സമൂഹ സാമ്പത്തിക മേഖലകള്‍ രൂപീകരിക്കാം. ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍, ഡിജിറ്റല്‍ വര്‍ക്ക് സ്‌പേസുകള്‍, ഇ കൊമേഴ്‌സ് ഹബ്ബുകള്‍, ഗ്രീന്‍ എനര്‍ജി യൂണിറ്റുകള്‍, കാര്‍ഷിക സഹകരണ സംരംഭങ്ങള്‍ എന്നിവ അവിടെ ആരംഭിക്കാം. എന്നാല്‍, അവയുടെ ഉടമസ്‌ഥാവകാശം സ്വകാര്യ കമ്പനികള്‍ക്കല്ല; പ്രാദേശിക പട്ടികജാതി കുടുംബങ്ങള്‍ക്കായിരിക്കണം. സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം സബ്‌സിഡിയായി അല്ല, ഓഹരി പങ്കാളിത്തമായി മാറണം. ക്ഷേമപദ്ധതി അങ്ങനെ സമൂഹ സമ്പത്തായി രൂപാന്തരപ്പെടും.
കേരളത്തിന്റെ വികസനചര്‍ച്ചകളില്‍ ഏറ്റവും കുറച്ച് സംസാരിക്കപ്പെട്ട വിഷയം തലമുറ സമ്പത്ത് എന്ന ആശയമാണ്. ഒരു കുടുംബം ദാരിദ്ര്യത്തില്‍നിന്ന് പുറത്തെത്തണമെങ്കില്‍ അവരുടെ അടുത്ത തലമുറയ്‌ക്ക് വിദ്യാഭ്യാസവും സാമ്പത്തിക സുരക്ഷയും ഒരുമിച്ച് ലഭിക്കണം. അതിനായി ഭാവി തലമുറ സുരക്ഷാ ഫണ്ട് പോലൊരു പദ്ധതി കേരളം ആലോചിക്കണം. പട്ടികജാതി വിഭാഗത്തില്‍ ജനിക്കുന്ന ഓരോ കുഞ്ഞിന്റെയും പേരില്‍ ഒരു ലക്ഷം രൂപയുടെ ദീര്‍ഘകാല നിക്ഷേപം സൃഷ്‌ടിക്കാം. പക്ഷേ, അതിന്റെ മുഴുവന്‍ ബാധ്യത സംസ്‌ഥാന സര്‍ക്കാരിനു മാത്രം നല്‍കേണ്ടതില്ല. സംസ്‌ഥാന സര്‍ക്കാര്‍, ത്രിതല പഞ്ചായത്തുകള്‍, നഗരസഭകള്‍, കോര്‍പറേഷനുകള്‍ എന്നിവ സംയുക്‌തമായി പങ്കാളികളാകുന്ന രീതിയില്‍ പദ്ധതി രൂപപ്പെടുത്താം.
ഉദാഹരണത്തിന്, 40 ശതമാനം സംസ്‌ഥാന സര്‍ക്കാര്‍, 30 ശതമാനം പ്രാദേശിക സ്വയംഭരണ സ്‌ഥാപനങ്ങള്‍, ബാക്കി സാമൂഹികനീതി ഫണ്ടുകളിലൂടെയോ സി.എസ്.ആര്‍. പങ്കാളിത്തത്തിലൂടെയോ കണ്ടെത്താം. അങ്ങനെ ചെയ്‌താല്‍ സര്‍ക്കാരിന്റെ സാമ്പത്തിക ഭാരം കുറയുകയും പദ്ധതിക്ക് സാമൂഹിക പങ്കാളിത്തം വര്‍ധിക്കുകയും ചെയ്യും. ഈ ഫണ്ട് കുട്ടി 18 വയസ്സാകുമ്പോള്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. അതും ഉയര്‍ന്ന വിദ്യാഭ്യാസം, ഗവേഷണം, സ്‌റ്റാര്‍ട്ടപ്പ് സംരംഭം, ഭവന നിര്‍മാണം തുടങ്ങിയ ഭാവി വികസന ആവശ്യങ്ങള്‍ക്കായി മാത്രം. ഒരു തലമുറയുടെ ദാരിദ്ര്യം അടുത്ത തലമുറയിലേക്ക് പകരാതിരിക്കാന്‍ ഇതുപോലുള്ള പദ്ധതികള്‍ അനിവാര്യമാണ്.
വിദ്യാഭ്യാസ രംഗത്തും കേരളം വലിയൊരു ചിന്താമാറ്റത്തിന് തയാറാകണം. സ്‌കോളര്‍ഷിപ്പുകളുടെ രാഷ്‌ട്രീയം മാത്രം മതിയാകില്ല. പട്ടികജാതി യുവാക്കള്‍ ജോലി അന്വേഷിക്കുന്നവരായി മാത്രം മാറാതെ നാളത്തെ നയരൂപീകരകരും ശാസ്‌ത്രജ്‌ഞരും സാങ്കേതിക നേതാക്കളുമായി ഉയരേണ്ടതുണ്ട്. അതിനായി സാമൂഹികനീതിയും ആധുനിക സാങ്കേതികവിദ്യയും ഒരുമിക്കുന്ന സര്‍വകലാശാല ആരംഭിക്കണം. ഇത് ഒരു സാധാരണ സര്‍വകലാശാലയാകരുത്. ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ നഗരമായി അത് വളരണം.
തിരുവനന്തപുരം - കൊച്ചി ഹൈടെക് കൊറിഡോര്‍ മേഖലയിലോ, വ്യവസായ - ഐടി വളര്‍ച്ചയ്‌ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലോ ഈ സര്‍വകലാശാല സ്‌ഥാപിക്കാം. ഭാവി ലോകത്തെ നിര്‍ണയിക്കുന്ന വിഷയങ്ങളായിരിക്കണം അവിടുത്തെ പ്രധാന പഠന മേഖലകള്‍. എന്നാല്‍, അതിന്റെ ഏറ്റവും വലിയ പ്രത്യേകത മറ്റൊന്നായിരിക്കണം; ലോകത്തെ പ്രമുഖ സര്‍വകലാശാലകളുമായുള്ള അക്കാദമിക് കൂട്ടുകെട്ട്. പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ ജോലിക്കായുള്ള കാത്തിരിപ്പില്‍ അവസാനിക്കാതെ ഗവേഷണം, ഭരണനേതൃത്വം, സംരംഭകത്വം, ആഗോള തൊഴില്‍ മേഖലകള്‍ എന്നിവയില്‍ എത്തിച്ചേരണം.
പട്ടികജാതി യുവാക്കള്‍ ഭരണകൂടത്തിന്റെ ഗുണഭോക്‌താക്കളായി മാത്രം തുടരാതെ ഭരണനിര്‍മാതാക്കളായി ഉയരേണ്ടതുണ്ട്. നിയമസഭാ ഫെേല്ലാഷിപ്പുകള്‍, രാജ്യാന്തര ഭരണപരിശീലനങ്ങള്‍, സിവില്‍ സര്‍വീസ് അക്കാദമികള്‍, യൂത്ത് പാര്‍ലമെന്ററി റെസിഡന്‍സി തുടങ്ങിയ പദ്ധതികള്‍ അതിന്റെ ഭാഗമാകണം.
കേരളം സാമൂഹിക സമത്വം അളക്കാനുള്ള പുതിയ മാനദണ്ഡങ്ങളും രൂപപ്പെടുത്തണം. ജി.ഡി.പി. പോലെ തന്നെ സാമൂഹിക സമത്വ സൂചിക സംസ്‌ഥാനത്തിന്റെ ഔദ്യോഗിക വികസന സൂചികയാക്കണം. ഓരോ പഞ്ചായത്തിലും ഭൂമിയുടമസ്‌ഥാവകാശം, വിദ്യാഭ്യാസ വ്യത്യാസം, ഡിജിറ്റല്‍ ആക്‌സസ്, സ്‌ത്രീ സുരക്ഷ, ജാതിവിവേചന പരാതികള്‍, സര്‍ക്കാര്‍ ജോലികളിലെ പ്രാതിനിധ്യം എന്നിവ അളന്ന് ഒരു സാമൂഹികനീതി സ്‌കോര്‍ പ്രഖ്യാപിക്കണം. അതിലൂടെ വികസനം വെറും കെട്ടിടങ്ങളുടെയും റോഡുകളുടെയും കണക്കല്ല, മനുഷ്യരുടെ മാന്യതയുടെ കണക്കായി മാറും.
കേരളത്തിന്റെ നവോത്ഥാനം ക്ഷേത്രപ്രവേശന സമരങ്ങളിലോ വിദ്യാഭ്യാസ പോരാട്ടങ്ങളിലോ അവസാനിച്ചിട്ടില്ല. അത് ഇപ്പോഴും പൂര്‍ത്തിയാകാത്ത ഒരു സാമൂഹിക യാത്രയാണ്. ആ യാത്രയുടെ അടുത്തഘട്ടം പട്ടികജാതി സമൂഹങ്ങളെ സഹായം സ്വീകരിക്കുന്ന വിഭാഗങ്ങളില്‍നിന്ന് സമ്പത്ത് സൃഷ്‌ടിക്കുന്ന സമൂഹങ്ങളാക്കി മാറ്റലായിരിക്കണം. പട്ടികജാതി വികസനം എന്നത് വീടുകളുടെ എണ്ണമോ സ്‌കോളര്‍ഷിപ്പുകളുടെ കണക്കോ അല്ല. ഒരു സമൂഹം സ്വന്തം ഭാവി സ്വയം നിര്‍മിക്കാന്‍ പ്രാപ്‌തരാകുന്ന അവസ്‌ഥയാണ് യഥാര്‍ത്ഥ വികസനം.
കേരളം വീണ്ടും ഇന്ത്യയ്‌ക്ക് മുന്നില്‍ ഒരു മാതൃകയാകണമെങ്കില്‍, പുതിയ റോഡുകളേക്കാള്‍ കൂടുതല്‍ ഇപ്പോള്‍ ആവശ്യം ഒരു പുതിയ സാമൂഹിക ദര്‍ശനമാണ്. പട്ടികജാതി സമൂഹത്തെ സഹായം കാത്തിരിക്കുന്ന ജനവിഭാഗമാക്കി നിലനിര്‍ത്തുന്ന രാഷ്‌ട്രീയം അവസാനിക്കണം; കേരളത്തിന്റെ ഭാവി നിര്‍മിക്കുന്ന പങ്കാളികളായി അവരെ ഉയര്‍ത്തുന്ന ഭരണദര്‍ശനമാണ് ഇനി വേണ്ടത്.
ജയന്‍ ബി. തെങ്ങമം
(മാധ്യമപ്രവര്‍ത്തകനും
ദളിത് സംഘടനാ പ്രവര്‍ത്തകനും കെ.പി.സി.സി. സംസ്‌കാര സാഹിതി അടൂര്‍ നിയോജക മണ്ഡലം
ചെയര്‍മാനുമാണ് ലേഖകന്‍.
ഫോണ്‍: 9495251000.)






