
ജനാധിപത്യത്തിന്റെ ജീവവായുവാണു പൗരസമൂഹം. സാമൂഹികമായ സംഭവങ്ങളെക്കുറിച്ച് നല്ല അറിവുള്ളവരും സൂക്ഷ്‌മമായി നിരീക്ഷിക്കുന്നവരും വിമര്‍ശനാത്മകമായി വിലയിരുത്തുന്നവരുമാണു കേരളത്തിലെ പൊതുസമൂഹം. തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യുക എന്നതു മാത്രമല്ല തെരഞ്ഞെടുപ്പുകളില്‍ അധികാരത്തിനുവേണ്ടി മത്സരിക്കുന്ന മുഖ്യധാരാ കക്ഷികളുമായി ബന്ധപ്പെട്ട ജനാധിപത്യ പ്രക്രിയകളില്‍ നിര്‍ണായകമായ ഇടപെടല്‍ നടത്തുവാന്‍ ശേഷിയുള്ളവരുമാണു തങ്ങളെന്നു പ്രബുദ്ധരായ കേരളജനത തെളിയിച്ച ഏതാനും ആഴ്‌ചകളാണു കടന്നുപോയത്.
ജനാധിപത്യ പൗരസമൂഹത്തിന്റെ നിരന്തരമായ രാഷ്‌ട്രീയ ഇടപെടലുകളുടെ ഫലംകൂടിയായിരുന്നു മേയ് 4-നുണ്ടായ തെരഞ്ഞെടുപ്പുഫലം. അത് രണ്ടുതവണ ഇവര്‍ ഭരിച്ചില്ലേ ഇനി ഒരുതവണ മറ്റവര്‍ ഭരിക്കട്ടെ എന്ന ഉദാസീനവും അരാഷ്‌ട്രീയവുമായ ചിന്തകൊണ്ടായിരുന്നില്ല. കേരളത്തില്‍ വലിയ സാമൂഹിക മാറ്റത്തിനു പ്രധാന കാരണക്കാരായ കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനം ബംഗാളിലെയോ ത്രിപുരയിലെയോപോലെ പൂര്‍ണമായും തകര്‍ന്നടിയരുതെന്ന ആഗ്രഹം കൊണ്ടാണു കേരളീയ സമൂഹം അവര്‍ക്ക് ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കിയത്. അതുകൊണ്ടാണ് പിണറായി സര്‍ക്കാരും ഇടതുമുന്നണിയും കേരള നിയമസഭാ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വികളൊന്നു നേരിടേണ്ടി വന്നത്.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 99 സീറ്റ് നേടിയ എല്‍.ഡി.എഫിന് യു.ഡി.എഫിനേക്കാള്‍ അധികമുണ്ടായിരുന്നത് 12.42 ലക്ഷം വോട്ടുകളാണ്. എന്നാല്‍ ഇത്തവണ 102 സീറ്റുകള്‍ നേടിയ യു.ഡി.എഫിന് എല്‍.ഡി.എഫിനേക്കാള്‍ 19 ലക്ഷം വോട്ടുകള്‍ കൂടുതല്‍ കിട്ടി. യു.ഡി.എഫിന് ആകെ കിട്ടിയത് 1,00,54,550 വോട്ടുകളാണ്. സംസ്‌ഥാനത്ത് ഏതെങ്കിലും മുന്നണി ഒരുകോടിയിലേറെ വോട്ട് നേടുന്നത് ആദ്യമാണ്.
നാളെ വരെ സി.പി.എം. കേന്ദ്ര കമ്മിറ്റി ചേരുകയാണ്. 2024-ലെ ലോക്‌സഭാ ഇലക്ഷനിലുണ്ടായ കനത്ത പരാജയം വിലയിരുത്താന്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി കേരള ഘടകത്തിന് ചില മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും നല്‍കിയിരുന്നു. എന്നാല്‍ പിണറായി വിജയന്‍ എന്ന നേതാവിന്റെ ഇച്‌ഛയ്‌ക്കൊത്തുമാത്രം ചലിക്കുന്ന കേരളഘടകം അതെല്ലാം അവഗണിക്കുകയായിരുന്നു. സര്‍ക്കാരിന്റെ മുന്‍ഗണന മാറിയത് എസ്.എന്‍.ഡി.പി. നേതൃത്വത്തിന്റെ ബി.ജെ.പി. അനുകൂല നിലപാട് തുടങ്ങി കേന്ദ്ര കമ്മിറ്റി ചൂണ്ടിക്കാണിച്ച അപകട സാധ്യതകളെയെല്ലാം അവഗണിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനും തൊട്ടുമുമ്പു മാത്രമാണ് ദരിദ്ര ജനവിഭാഗങ്ങളുടെ ക്ഷേമത്തിനുള്ള ആനുകൂല്യങ്ങള്‍ പരിഗണിക്കപ്പെടുന്നത്.
ഇന്ത്യയില്‍ ബി.ജെ.പിയുടെ ഫാസിസ്‌റ്റ് ഭരണത്തിനെതിരായ ജനകീയ മുന്നേറ്റത്തിനു കോണ്‍ഗ്രസ് കരുത്തോടെ നിലനില്‍ക്കണമെന്ന ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ കാഴ്‌ചപ്പാട് ഒരു ഘട്ടത്തിലും കേരള സി.പിഎമ്മിന് ഉണ്ടായിരുന്നില്ല. 2014-ല്‍ ബി.ജെ.പി. രാജ്യത്ത് അധികാരം ഉറപ്പിച്ചശേഷം അവര്‍ സ്വീകരിച്ച ജനാധിപത്യ വിരുദ്ധവും മതനിരപേക്ഷ വിരുദ്ധവുമായ നിലപാടുകളേക്കാള്‍ അപകടം കോണ്‍ഗ്രസിന്റെ വളര്‍ച്ചയാണെന്നു കരുതി പ്രവര്‍ത്തിച്ച രാജ്യത്തെ ഏക ഇടതുപക്ഷ പാര്‍ട്ടി പിണറായി വിജയന്‍ നയിക്കുന്ന കേരള സി.പി.എം. ഘടകമാണെന്നു കാണാം. ഘട്ടം ഘട്ടമായി അണികളിലവര്‍ കോണ്‍ഗ്രസ് വിരോധവും ബി.ജെ.പി. സഹവര്‍ത്തിത്വവും വളര്‍ത്തിയെടുത്തു.
ഇസ്ലാമോഫോബിക്ക് ആയ ആശയങ്ങളും പ്രസ്‌താവനകളും മുന്നോട്ടു വയ്‌ക്കുന്നതില്‍ കേരളത്തില്‍നിന്നുള്ള ചില സി.പി.എം. നേതാക്കള്‍ സംഘപരിവാര നേതാക്കളേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നതാണ് 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം കണ്ടത്. ഈ അന്തരീക്ഷം സ്വഭാവികമായും ബി.ജെ.പി.ക്കു വളരാനുള്ള സാഹചര്യമൊരുക്കി. ഹിന്ദു സമൂഹത്തിലെ മതതാത്‌പര്യം കൂടുതലുള്ളവര്‍ ബി.ജെ.പിയെയോ അവര്‍ക്കു ശേഷിയില്ലാത്തിടങ്ങളില്‍ സി.പി.എമ്മിനെേേയാ പിന്തുണയ്‌ക്കുന്ന മാനസികാവസ്‌ഥയിലെത്തി. ബി.ജെ.പി. നേമം, കഴക്കൂട്ടം, ചാത്തന്നൂര്‍ എന്നിവിടങ്ങളില്‍ ജയിച്ചതിനു പുറമെ ആറ്റിങ്ങല്‍, തിരുവല്ല, പാലക്കാട്, കാസര്‍കോട്, മഞ്ചേശ്വരം, മലമ്പുഴ മണ്ഡലങ്ങളില്‍ രണ്ടാമത് എത്തിയതിന്റെ പശ്‌ചാത്തലമതാണ്. ഇതുകൂടാതെ 80 മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് 20 ശതമാനത്തിലധികം വോട്ടും ലഭിച്ചു.
2021നുശേഷം വോട്ടര്‍മാര്‍ക്ക് അവസരം ലഭിക്കുമ്പോഴെല്ലാം അവര്‍ ഭരണത്തോടുള്ള അവരുടെ വിരുദ്ധത പ്രകടിപ്പിച്ചതാണ്. അതില്‍നിന്നു പാഠം പഠിച്ചു തിരുത്തേണ്ടതിനു പകരം പരാജയത്തെക്കുറിച്ചു തികച്ചും തെറ്റായ നിഗമനങ്ങളിലെത്തുകയായിരുന്നു സി.പി.എമ്മും ഇടതുമുന്നണിയും. അധികാരം കമ്യൂണിസ്‌റ്റ് സമഗ്രാധിപത്യത്തിന്റെ അതേ ശൈലിയില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ കേന്ദ്രീകരിച്ചതോ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയും അതിന്റെ വര്‍ഗ ബഹുജന സംഘടനകളും സോഷ്യലിസ്‌റ്റു മൂല്യങ്ങളില്‍നിന്നു വ്യതിചലിച്ചതോ മുതലാളിത്ത വികസന നയങ്ങളിലേക്ക് സര്‍ക്കാരിന്റെ മുന്‍ഗണന മാറിയതോ പാര്‍ട്ടിക്കകത്തുനിന്നും പുറത്തുനിന്നും വിമര്‍ശന വിധേയമായപ്പോള്‍ വിമര്‍ശകരെയെല്ലാം പാര്‍ട്ടി ശുത്രുക്കളായി ചിത്രീകരിച്ച് കടന്നാക്രമണം നടത്തുകയായിരുന്നു, പാര്‍ട്ടി അടിമത്തവും പിണറായി എന്ന നേതാവിനോടുള്ള ആരാധന മൂത്ത നേതാക്കളും ഒപ്പം നില്‍ക്കുന്നവരും.
2021നുശേഷം നേരിട്ടു ഭരണത്തെ വിലയിരുത്തുന്ന ആര്‍ക്കും സി.പി.എമ്മിനും ഇടതുമുന്നണിക്കും സംഭവിച്ച നയപരവും ഭരണഘടനാപരവും സംഘടനാപരവുമായ വീഴ്‌ചകള്‍ വളരെയെളുപ്പം മനസിലാക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ സര്‍ക്കാരിനു നയപരമോ ഭരണപരമോ ആയി യാതൊരു വീഴ്‌ചയും സംഭവിച്ചിട്ടില്ലായിരുന്നു. പിണറായിയുടെ നിലപാട്. മറിച്ചൊരഭിപ്രായം പറയാന്‍ അതുകൊണ്ടുതന്നെ സി.പി.എമ്മിലൊരാളും തയാറായില്ല. സി.പി.എമ്മിന്റെ ദേശീയ നേതൃത്വവും ഇടതുമുന്നണി ഘടകകക്ഷികളും കുറ്റകരമായ മൗനംഅവലംബിച്ചു. അങ്ങനെ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം 2025ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷവും പിണറായി സര്‍ക്കാരിനെതിരേ ഭരണവിരുദ്ധ വികാരമില്ലെന്നു തീര്‍പ്പിലെത്തി.
പിണറായി വിജയന് എന്തെങ്കിലും നിലയ്‌ക്ക് വീഴ്‌ച സംഭവിച്ചതായോ അദ്ദേഹത്തിനെതിരായ ഒരു വികാരം വോട്ടര്‍മാര്‍ക്കിടയിലുണ്ടായിരുന്നതായോ എം.വി. ഗോവിന്ദന്‍ മുതല്‍ എം.എ. ബേബി വരെയുള്ള നേതാക്കളാരും ഇപ്പോഴും സമ്മതിക്കുന്നില്ല. അതുകൊണ്ടാണവര്‍ പ്രതിപക്ഷ നേതാവാകാന്‍ പിണറായി അല്ലാതെ മറ്റാര് എന്ന് ഇപ്പോഴും ചോദിക്കുന്നത്. പോളിറ്റ് ബ്യൂറോയില്‍ കടുത്ത എതിര്‍പ്പ് ഉയര്‍ന്നിട്ടും വോട്ടെടുപ്പിലൂടെ പിണറായി വിജയനെ പ്രതിപക്ഷ നേതാവ് ആക്കിയത്. 2024ല്‍ ജില്ലാ കമ്മിറ്റികളിലെ മുഖംനോക്കാതെയുള്ള വിമര്‍ശനം വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ പിന്നീട് പിണറായി വിജയന്റെ ഒരു രോമത്തില്‍പ്പോലും തൊടാന്‍ വിമര്‍ശകര്‍ക്ക് ആര്‍ക്കും സാധിച്ചില്ല. അതുകൊണ്ട് ഇത്തവണയും ജില്ലാ കമ്മിറ്റികളില്‍ എന്ത് വിമര്‍ശനം ഉണ്ടായാലും മറിച്ചൊന്നും സംഭവിക്കാനിടയില്ല.
രാഷ്‌ട്രീയ കക്ഷികളുടെയും മുന്നണികളുടെയും രാഷ്‌ട്രീയ സാമൂഹികാധികാര മണ്ഡലത്തിലേക്ക് പൗരസമൂഹം തങ്ങളുടെ ജനാധിപത്യ ഇല്ലങ്ങളുടെ ബലപ്രയോഗം നടത്തിയ സുന്ദരമായ മറ്റൊരു കാഴ്‌ചയായിരുന്നു വി.ഡി. സതീശന്റെ മുഖ്യമന്ത്രിപദം. കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് ആഗ്രഹിച്ചത് മറ്റൊന്നായിരുന്നെങ്കിലും ഒരു ജനഹിത പരിശോധന അനൗദ്യോഗികമായിട്ടെങ്കിലും നടത്താന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ബന്ധിതരായി.
പിണറായി സര്‍ക്കാരിനെ പുറത്താക്കാന്‍ വോട്ടു ചെയ്‌ത മഹാഭൂരിപക്ഷം വോട്ടര്‍മാരെയും വിഡ്‌ഢികളാക്കുംവിധം തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ലോക്‌സഭാംഗമായ കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിയാകാന്‍ നടത്തിയ ലജ്‌ജാകരമായ കളികളെ സ്വാഭാവികമായി അംഗീകരിക്കാന്‍ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ തയാറായില്ല. ഗ്രൂപ്പില്ലാത്ത വി.ഡി. സതീശന് എം.എല്‍.എമാരുടെ പിന്തുണ ലഭിച്ചില്ലെങ്കിലും ജനങ്ങള്‍ക്ക് മറ്റൊരു ചോയ്‌സ് ഇല്ലായിരുന്നു.
രാഹുല്‍ ഗാന്ധിയുടെ അനുമതി വാങ്ങി, സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടപെട്ട് തന്നോടു കൂറുപുലര്‍ത്തുന്നവര്‍ക്ക് സീറ്റു കൊടുത്ത് മത്സരിക്കുന്നവര്‍ക്ക് എ.ഐ.സി.സിയുടെ ഫണ്ടും കൊടുത്ത് 99 ശതമാനം മുഖ്യമന്ത്രിക്കസേര ഉറപ്പിച്ച കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിയാകില്ലെന്നു വിജയിച്ച 63 എം.എല്‍.എമാരില്‍ 60 പേരും സ്വപ്‌നത്തില്‍പ്പോലും കരുതിയില്ല. അതുകൊണ്ടാണവര്‍ കെ.സിയുടെ പേര് പറഞ്ഞത് എന്നതിന് സംശയമൊന്നുമില്ല. എന്നാല്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ വൈകിയ ദിവസങ്ങള്‍കൊണ്ട് ജനങ്ങള്‍ വി.ഡി. സതീശനല്ലാതെ മറ്റൊരാളെയും മുഖ്യമന്ത്രിയായി സ്വീകരിക്കില്ലെന്നത് ഉറപ്പായിക്കഴിഞ്ഞിരുന്നു.





