ദോഹ: പശ്‌ചിമേഷ്യന്‍ യുദ്ധം 85-ാം ദിവസത്തിലേക്കു കടക്കുമ്പോള്‍ ഗള്‍ഫ് മേഖലയെയും ആഗോള സമ്പദ്‌വ്യവസ്‌ഥയെയും വന്‍ പ്രതിസന്ധിയില്‍നിന്നു രക്ഷിക്കാനുള്ള നയതന്ത്ര നീക്കങ്ങള്‍ നിര്‍ണായക ഘട്ടത്തിലേക്ക്. യു.എസും ഇറാനും തമ്മിലുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിലനില്‍ക്കെ ശാശ്വത സമാധാന കരാറിനായുള്ള മധ്യസ്‌ഥചര്‍ച്ചകള്‍ക്ക് പാകിസ്‌താന്‍ സൈനിക മേധാവി ആസിം മുനീര്‍ ഇറാനിലെത്തി. മേഖലയിലെ പ്രബല രാഷ്‌ട്രമായ ഖത്തറിന്റെ പൂര്‍ണ പിന്തുണയോടെയും സജീവ പങ്കാളിത്തത്തോടെയുമാണ് പാകിസ്‌താന്‍ ചര്‍ച്ചകള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്.
യുദ്ധം അവസാനിപ്പിക്കുന്നതിനും തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കില്‍ സ്‌ഥിരത ഉറപ്പാക്കുന്നതിനും ഖത്തര്‍ നടത്തുന്ന നയതന്ത്ര ഇടപെടലുകളെ ഇറാന്‍ ഔദ്യോഗികമായി പ്രശംസിച്ചു. ഹോര്‍മുസ് കടലിടുക്കിനെച്ചൊല്ലിയുള്ള തര്‍ക്കം രാജ്യാന്തര തലത്തില്‍ എണ്ണവില കുതിച്ചുയരാന്‍ കാരണമായ പശ്‌ചാത്തലത്തിലാണ് ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് കൂട്ടായ്‌മ മധ്യസ്‌ഥശ്രമങ്ങള്‍ ശക്‌തമാക്കിയത്. ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക മേഖലയെയും കപ്പല്‍ ഗതാഗതത്തെയും പ്രശ്‌നം എങ്ങനെയൊക്കെ ബാധിക്കുമെന്ന് ഈ രാജ്യങ്ങള്‍ക്കു ബോധ്യമുണ്ട്. യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കുക, അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ നീക്കുക, ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ഇറാന്റെ ആവശ്യങ്ങള്‍ക്കു പരിഹാരം കാണാനാണ് ഖത്തറിന്റെയും പാകിസ്‌താന്റെയും ഇടപെടലുകള്‍.
അതേസമയം, നയതന്ത്ര ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും യു.എസും ഇറാനും തമ്മിലുള്ള ഭിന്നതകള്‍ ശക്‌തമായി തുടരുകയാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു. യുദ്ധം പൂര്‍ണമായി നിര്‍ത്തലാക്കാതെ കരാറിലേക്കില്ലെന്നാണ് ഇറാന്റെ നിലപാട്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിനു ചുമത്തുന്ന നികുതി തങ്ങള്‍ നല്‍കുന്ന സുരക്ഷാസേവനത്തിന്റെ ഭാഗമാണെന്നും ഇറാന്‍ വാദിക്കുന്നു. എന്നാല്‍ ഇറാന്റെ യുറേനിയം സമ്പുഷ്‌ടീകരണ പദ്ധതിയും ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണവുമാണ് പ്രധാന തടസങ്ങളായി അമേരിക്ക ചൂണ്ടിക്കാണിക്കുന്നത്. ചര്‍ച്ചയില്‍ ചില പുരോഗതികളുണ്ടെങ്കിലും നയതന്ത്രം പരാജയപ്പെട്ടാല്‍ മറ്റു വഴികള്‍ തേടുമെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തിലാണെന്നും പാകിസ്‌താന്റെയും ഖത്തറിന്റെയും മധ്യസ്‌ഥതയെ സ്വാഗതം ചെയ്യുന്നുവെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്‌താവ് ഇസ്‌മാഈല്‍ ബഗാഹി വ്യക്‌തമാക്കിയിട്ടുണ്ട്. മുന്‍കാല ചര്‍ച്ചകള്‍ രാജ്യത്തെ യുദ്ധത്തിലേക്കാണു നയിച്ചതെന്നതിനാല്‍ ആണവചര്‍ച്ചകളുടെ വിശദാംശങ്ങള്‍ ഇപ്പോള്‍ പരസ്യപ്പെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുദ്ധം നീണ്ടുപോകുന്നത് അമേരിക്കയില്‍ ആഭ്യന്തരസമ്മര്‍ദം വര്‍ധിപ്പിക്കുന്നതായി ഇതിനിടെ രാഷ്‌ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു. വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പും ഇന്ധന വിലവര്‍ധനവും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുമേല്‍ വന്‍ ജനകീയ സമ്മര്‍ദമാണു സൃഷ്‌ടിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ഗതാഗതം പുനഃസ്‌ഥാപിക്കുന്നതിനായി ഫ്രാന്‍സിന്റെ നേതൃത്വത്തില്‍ യു.എന്‍ രക്ഷാസമിതിയില്‍ പ്രമേയം കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലുംറഷ്യയും ചൈനയും ഇതിനെ എതിര്‍ക്കുമെന്നാണു സൂചന. ഖത്തറിന്റെ നേതൃത്വത്തില്‍ ഗള്‍ഫ് മേഖല കേന്ദ്രീകരിച്ചു നടക്കുന്ന സമാധാനശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ മേഖല വീണ്ടുമൊരു യുദ്ധത്തിലേക്കു വഴുതിവീഴുമെന്ന ആശങ്ക ശക്‌തമാണ്.


