
വാഷിംഗ്ടൺ: വൈറ്റ്‌ഹൗസിനു സമീപം വീണ്ടും വെടിവയ്പ്. വാഷിംഗ്ടൺ ഡിസിയിൽ ശനിയാഴ്ച വൈകുന്നേരമാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. വൈറ്റ് ഹൗസിന് തൊട്ടടുത്തുള്ള സുരക്ഷാ ചെക്ക്‌പോയിന്റിന് നേരെ വെടിയുതിർത്ത നസീർ ബെസ്റ്റ് (21) എന്നയാളെ സുരക്ഷാ സേന വെടിവച്ചുകൊന്നു. സംഭവസമയത്ത് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം സുരക്ഷിതനാണെന്നും സംഭവത്തിൽ മറ്റ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടില്ലെന്നും സീക്രട്ട് സർവീസ് അറിയിച്ചു.
ആക്രമണത്തിൽ വഴിയാത്രക്കാരനായ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ നില ഗുരുതരമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു സമീപം ഉണ്ടാകുന്ന മൂന്നാമത്തെ വെടിവയ്പാണിത്. ഏപ്രിലിൽ നടന്ന വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷൻ ഡിന്നറിനിടയിലും, മെയ് ആദ്യവാരം വാഷിംഗ്ടൺ സ്മാരകത്തിന് സമീപവും സമാനമായ വെടിവെയ്പ്പുകൾ നടന്നിരുന്നു.
യു.എസ്. രഹസ്യാന്വേഷണ വിഭാഗമായ 'സീക്രട്ട് സർവീസ്' എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച പ്രാഥമിക വിവരങ്ങൾ പ്രകാരം, ശനിയാഴ്ച വൈകുന്നേരം 6 മണിയോടെയാണ് സംഭവം. പതിനേഴാം സ്ട്രീറ്റിനും പെൻസിൽവേനിയ അവന്യൂവിനും ഇടയിലുള്ള പ്രദേശത്ത് എത്തിയ പ്രതി പെട്ടെന്ന് തന്റെ ബാഗിൽ നിന്ന് തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചു വെടിവെച്ചു. പരിക്കേറ്റ പ്രതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെടിയേറ്റ വഴിയാത്രക്കാരന് പ്രതിയിൽ നിന്ന് ആണോ അതോ ഉദ്യോഗസ്ഥർ തിരിച്ചു വെടിവെച്ചപ്പോൾ ആണോ വെടിയേറ്റതെന്ന് വ്യക്തമല്ല.
വെടിയൊച്ച കേട്ടതിനെ തുടർന്ന് വൈറ്റ് ഹൗസിലുണ്ടായിരുന്ന മാധ്യമപ്രവർത്തകരോട് പ്രസ് ബ്രീഫിംഗ് റൂമിനുള്ളിൽ അഭയം തേടാൻ സുരക്ഷാ വിഭാഗം നിർദ്ദേശിച്ചു. സംഭവത്തിന്റെ ഭീകരത വ്യക്തമാക്കുന്ന വീഡിയോ എബിസി ന്യൂസ് വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ് സെലീന വാങ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ട്രംപിന്റെ ഇറാൻ കരാറുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടയിലാണ് ഡസൻ കണക്കിന് വെടിയൊച്ചകൾ കേട്ടതെന്നും തുടർന്ന് താൻ താഴേക്ക് കുനിഞ്ഞ് രക്ഷപ്പെടുകയായിരുന്നുവെന്നും അവർ പറഞ്ഞു.
സ്ഥലത്ത് എഫ്.ബി.ഐ ഡയറക്ടർ കാഷ് പട്ടേലിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. വെടിവെയ്പ്പ് നടന്ന വൈറ്റ് ഹൗസ് കോംപ്ലക്‌സിന് റത്തുള്ള നടപ്പാത നിലവിൽ സുരക്ഷാ ഉദ്യോഗസ്ഥർ പൂർണ്ണമായും വളഞ്ഞിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ജനങ്ങളെ അറിയിക്കുമെന്ന് എഫ്.ബി.ഐ മേധാവി വ്യക്തമാക്കി.






