
മുംബൈ: സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ഓൺലൈൻ ആക്ഷേപഹാസ്യ പ്രസ്ഥാനമായ 'കോക്രോച്ച് ജനതാ പാർട്ടി' (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെയുടെ കുടുംബവീടിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. ഛത്രപതി സംഭാജിനഗറിലെ എം.ഐ.ഡി.സി വാറൂജ് മേഖലയിലുള്ള വീടിനാണ് 24 മണിക്കൂറും പൊലീസ് കാവൽ ഏർപ്പെടുത്തിയത്.
നിലവിൽ അഭിജീത് യു.എസിലെ ബോസ്റ്റണിൽ വിദ്യാർത്ഥിയാണ്. ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ മാത്രമാണ് ഈ വീട്ടിൽ താമസിക്കുന്നത്.
സി.ജെ.പി വിഷയം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്. അതിനാൽ, അദ്ദേഹത്തിന്റെ വീടിന് മുന്നിൽ ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാനാണ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത് എന്ന് ഡി.സി.പി പങ്കാജ് അതുൽക്കർ വ്യക്തമാക്കി. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനുകളിൽ ഇതുവരെ ഔദ്യോഗിക പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങളുടെ ഡിജിറ്റൽ പ്രസ്ഥാനത്തിന് നേരെ വലിയ രീതിയിലുള്ള അടിച്ചമർത്തൽ നടക്കുന്നുണ്ടെന്ന് അഭിജീത് ആരോപിച്ചു. പാർട്ടിയുടെ വെബ്‌സൈറ്റും എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഒന്നുകിൽ പൂട്ടിപ്പിച്ചു, അല്ലെങ്കിൽ ഹാക്ക് ചെയ്യപ്പെട്ടു. ഇന്ത്യയിൽ നിന്നും തനിക്ക് നിരവധി ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്നും, തന്റെ വീടിന് മുന്നിൽ ആളുകൾ എത്തിയതായി കാണിക്കുന്ന ഒരു വീഡിയോ ലഭിച്ചതായും അഭിജീത് പറഞ്ഞു. തന്റെ തീരുമാനങ്ങളുടെ പേരിൽ മാതാപിതാക്കളെ ഉപദ്രവിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
സിജെപിയുടെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിൽ ഭൂരിഭാഗവും പാകിസ്താനിൽ നിന്നാണെന്ന കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ പരിഹാസത്തിന്, ഇൻസ്റ്റാഗ്രാം സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ടുകൊണ്ടാണ് അഭിജീത് മറുപടി നൽകിയത്. മകന്റെ പെട്ടെന്നുള്ള പ്രശസ്തിയും നിലവിലെ സാഹചര്യങ്ങളും തങ്ങളുടെ ഉറക്കം കെടുത്തിയതായി മാതാപിതാക്കളായ ഭഗവാനും അനിതയും ഒരു മറാത്തി വാർത്താ ചാനലിനോട് പറഞ്ഞു. മകൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനോട് തങ്ങൾക്ക് താൽപ്പര്യമില്ലെന്നും, പഠനം കഴിഞ്ഞ് ഒരു ജോലി വാങ്ങാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അമ്മ അനിത വ്യക്തമാക്കി.






