
ലഖ്നൗ: ബക്രീദിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, പശുവിനെ 'ദേശീയ മൃഗമായി' പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി മുസ്ലീം സംഘടനകള്‍. ഉത്തര്‍പ്രദേശിലെ ജം ഇയ്യത്തുല്‍ ഉലമ- ഇ ഹിന്ദ് പ്രസിഡന്റ് മൗലാനാ അര്‍ഷാദ് മദനിയാണ് ഇത്തരമൊരാവശ്യം മുന്നോട്ടുവച്ചത്. എന്നാല്‍ ഇതിന് പിന്നാലെ നിരവധി മുസ്ലീം സംഘടനകള്‍ പിന്തുണയുമായി രംഗത്തെത്തി. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുന്നത് വഴി പശുഹത്യയുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചൂഷണങ്ങള്‍ തടയാന്‍ സാധിക്കുമെന്നും, ഇതിന്റെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കും മറ്റ് അതിക്രമങ്ങള്‍ക്കും അറുതി വരുത്താന്‍ കഴിയുമെന്നുമാണ് മുസ്ലിം സംഘടനകളുടെ പ്രതീക്ഷ.
ഈ വിഷയത്തില്‍ സമുദായത്തിനുള്ളില്‍ ഒരു പൊതുഅഭിപ്രായം രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ചില മുസ്ലീം സംഘടനകള്‍. ഈ ആവശ്യവുമായി പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും നേരില്‍ കാണാനും ഇവര്‍ പദ്ധതിയിടുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളതും വലിയ തോതില്‍ മുസ്ലിം ജനവിഭാഗം വസിക്കുന്നതുമായ ഉത്തര്‍പ്രദേശില്‍, സാധാരണയായി ഇത്തരം ആവശ്യങ്ങള്‍ ഹൈന്ദവ സംഘടനകളുടെ ഭാഗത്തുനിന്നാണ് ഉണ്ടാകാറുള്ളത്. എന്നതിനാല്‍ തന്നെ ഈ നീക്കത്തിന് വലിയ പ്രാധാന്യമുണ്ട്.
അടുത്തവര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന ബക്രീദ് വേളയില്‍ മുസ്ലിം സമൂഹത്തില്‍ നിന്ന് തന്നെ ഇത്തരം ഒരു ശബ്ദം ഉയര്‍ന്നുവന്നെന്നതും ശ്രദ്ധേയമാണ്. പശുവിനെ 'ദേശീയ മൃഗമായി' പ്രഖ്യാപിക്കണമെന്ന മദനിയുടെ ആവശ്യത്തെ പിന്തുണച്ചുകൊണ്ട് ഓള്‍ ഇന്ത്യ മുസ്ലിം ജമാഅത്ത് ദേശീയ പ്രസിഡന്റ് മൗലാനാ ഷഹാബുദ്ദീന്‍ റസ്വിയും രംഗത്തെത്തി.
ഈ വിഷയത്തില്‍ വിവിധ മുസ്ലിം സംഘടനകള്‍ക്കിടയില്‍ ഒരു പൊതുഅഭിപ്രായം രൂപീകരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി പ്രമുഖ മുസ്ലിം സംഘടനകളുടെ യോഗം ഉടന്‍ തന്നെ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ക്കും. അതിനുശേഷം യോഗത്തിലെ അഭിപ്രായം രേഖാമൂലം പ്രധാനമന്ത്രിയെ അറിയിക്കും. സര്‍ക്കാര്‍ ഈ ആവശ്യത്തിന് ഉടന്‍ അംഗീകാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.






