
കേരളവും ബംഗാളും ഒന്നിച്ചു തെരഞ്ഞെടുപ്പ് ചൂടിലമരവെ ബി.ജെ.പിക്കു രണ്ടിടത്തും അഭിമാന പോരാട്ടം. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസെങ്കില്‍ കേരളത്തില്‍ ഇത്തവണ ഇടതുപക്ഷമാണ് മുഖ്യശത്രു. ഇരു സംസ്ഥാനങ്ങളിലും കുറ്റമറ്റ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കാനുള്ള അവസാനവട്ട ചര്‍ച്ചകളിലാണ് ബി.ജെ.പി. നേതൃത്വം.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നേരിട്ടാണ് ഇരു സംസ്ഥാനങ്ങളിലെയും സ്ഥാനാര്‍ഥി നിര്‍ണയ-പ്രചാരണ ചര്‍ച്ച ഏകോപിപ്പിക്കുന്നത്. കേരളത്തില്‍ ശക്തമായ ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുന്ന സാഹചര്യത്തില്‍, തുടര്‍ന്നു പോന്ന ലക്ഷ്യത്തില്‍ ബി.ജെ.പി. മാറ്റം വരുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം പുതുക്കി കമ്യൂണിസ്റ്റ് മുക്ത ഭാരതമെന്ന നിലയിലേക്കു മാറ്റിയാണു പ്രചാരണ വിഷയങ്ങള്‍ നിശ്ചയിക്കുന്നത്. ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഭരണം നിലനില്‍ക്കുന്ന ഏക സംസ്ഥാനമാണ് കേരളം.
പിണറായി വിജയന് സര്‍ക്കാരിനെ താഴെയിറക്കി ആ കനലും ഊതിക്കെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് ബി.ജെ.പിയുടെ പ്രവര്‍ത്തനം.
ഇന്ത്യയെ മാവോയിസ്റ്റ് മുക്തമാക്കുകയെന്ന അമിത് ഷായുടെ പ്രഖ്യാപിത ലക്ഷ്യത്തോടു ചേര്‍ത്തുവച്ചാണ്, കമ്യൂണിസ്റ്റ് മുക്ത ഭാരതമെന്ന മുദ്രാവാക്യവും ബി.ജെ.പി. കേരള ഘടകം ഏറ്റെടുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതന്നെ നേരിട്ട് ആക്രമിച്ച് ബി.ജെ.പി. പ്രചാരണ രംഗത്ത് അതിവേഗം മുന്നേറുകയാണ്. അതേസമയം, കോണ്‍ഗ്രസിനോടും സന്ധിയില്ലാത്ത പോരാട്ടമാണ്.
ബംഗാളിലാകട്ടെ പ്രാദേശിക പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസാണ് മുഖ്യ എതിരാളി. ഹിന്ദുത്വ വോട്ട് ബാങ്ക് ഏകീകരിച്ച് ഭരണത്തിലേറുകയാണു ലക്ഷ്യവും തന്ത്രവും.
ഇത്തരം ലക്ഷ്യത്തോടെയാണ് ബംഗാളില്‍ എസ്.ഐ.ആര്. നടപ്പാക്കുന്നതെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുടെ ആരോപണം. ഒരൊറ്റ നേതാവിനെ കേന്ദ്രീകരിച്ചുള്ള പ്രാദേശിക പാര്‍ട്ടികളെ വിഴുങ്ങാന്‍ ദീര്‍ഘകാല പദ്ധതി തയാറാക്കി കാത്തിരിക്കുന്ന ബി.ജെ.പി. ബംഗാളിലും ലക്ഷ്യത്തോട് അടുക്കുകയാണെന്നാണ് വിലയിരുത്തല്‍.
ആദ്യം മുഖ്യ പ്രതിപക്ഷത്തിന്റെ റോളിലെത്തുകയും തുടര്‍ന്ന് എതിര്‍പക്ഷ നേതാവിന്റെ തളര്‍ച്ച നോക്കി ആഞ്ഞടിച്ച് അധികാരം പിടിക്കലുമാണ് ശൈലി. ഒഡീഷയിലും ബിഹാറിലും ഘടകകക്ഷി നേതാക്കളായിരുന്ന നവീന്‍ പട്നായിക്കിനെയും നിതീഷ് കുമാറിനെയും ഒതുക്കിയാണ് മുഖ്യമന്ത്രിക്കസേര കൈപ്പിടിയിലൊതുക്കിയതെങ്കില് ബംഗാളില്‍ മമത, മോദി കാലത്ത് മുഖ്യഎതിരാളിയായിരുന്നെന്നുമാത്രം. ബംഗാളില്‍ രാഷ്ട്രീയ സാമുദായിക ധ്രുവീകരണം ബി.ജെ.പിക്കു ഗുണകരമെങ്കില്‍ കേരളത്തിലെ പാതിയോളം വരുന്ന ന്യൂനപക്ഷ വോട്ട് ബാങ്കായിരുന്നു പ്രധാന കടമ്പ. എന്നാല്‍, ക്രിസ്ത്യന്‍ മുസ്ലിം വിഭാഗങ്ങള്ക്കിടയിലേക്കു കടന്നു കയറി ബി.ജെ.പി. സമീപ കാലത്തായി വലിയ തോതില്‍ സ്വാധീനം വര്‍ധിപ്പിച്ചിട്ടുണ്ട്.
മതന്യൂനപക്ഷങ്ങള്ക്കിടയിലുണ്ടായിരുന്ന അയിത്തവും മാറ്റിനിര്‍ത്തലും ഇല്ലാതായി. സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ മതവിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചകള്‍ വഴിത്തിരിവായി. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും പ്രമുഖ മുസ്ലിം സംഘടനാ നേതാവുമായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ച ഗുണകരമായെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. ക്രിസ്ത്യന്‍ സഭാ നേതൃത്വവുമായി ബി.ജെ.പി. സംസ്ഥാന കേന്ദ്ര നേതൃത്വങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിനും ഊഷ്മള ബന്ധമാണ്. ഇതിനൊപ്പം ഹൈന്ദവ വോട്ടുകളില്‍ മേല്‍ക്കൈ നേടുകയും ചെയ്താല്‍ കേരളത്തിലും വിസ്മയനേട്ടം കൈവരിക്കാന്‍ സാധിക്കുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍.
ഇതിനായി പഴുതടച്ചുള്ള പ്രവര്‍ത്തനത്തിനാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. ബി.ഡി.ജെ.എസ്. അടക്കമുള്ള സഖ്യകക്ഷികളുമായി അടുപ്പം വര്‍ധിപ്പിച്ചും ചേര്‍ന്നുനിന്നും വേണം പ്രചാരണമെന്നാണ് നിര്‍ദേശം. ബി.ഡി.ജെ.എസ്., ട്വന്റി 20 ഉള്‍പ്പെടെയുള്ള ഘടക കക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ചയും ബി.ജെ.പി. വേഗത്തിലാക്കി. സഖ്യകക്ഷികളുടെ മണ്ഡലങ്ങളിലും ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ബി.ജെ.പി. പ്രവര്‍ത്തകരും നേതാക്കളും മുന്നിട്ടിറങ്ങി പരസ്പര വിശ്വാസ്യത വര്‍ധിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
ട്വിന്റി 20 നേതാവ് സാബു ജേക്കബും ബി.ഡി.ജെ.എസ്. നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയും മത്സര രംഗത്തുണ്ടാകണമെന്നാണ് ബി.ജെ.പിയുടെ താല്‍പ്പര്യം. തൃപ്പൂണിത്തുറയാണ് സാബുവിനായി ബി.ജെ.പി. മാറ്റിവച്ചത്. എന്നാല്‍, ഈ സീറ്റില്‍ തങ്ങളുടെ പ്രതിനിധിയായി അഖില്‍ മാരാര്‍ മത്സരിക്കട്ടെയെന്ന നിര്‍ദേശം ട്വന്റി 20യും മുന്നോട്ടുവയ്ക്കുന്നു. ആദ്യ ഘട്ടത്തില്‍ അമ്പത്തിരണ്ട് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥിപ്പട്ടികയാണ് കേരളത്തില്‍നിന്നു കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി പരിഗണിച്ചത്.
സംസ്ഥാന നേതൃത്വം സമര്‍പ്പിച്ച പട്ടികയില്‍ കാര്യമായ തിരുത്തലുകളൊന്നും വരുത്തിയിട്ടില്ലെങ്കിലും മറ്റ് സ്ഥാനാര്‍ഥികളുടെ സാന്നിധ്യവും രാഷ്ട്രീയ സാഹചര്യവും മുന്‍നിര്‍ത്തി മാറ്റങ്ങള്‍ ഉണ്ടായേക്കാം. മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ ആറന്മുളയിലായിരുന്നു പരിഗണിച്ചതെങ്കിലും തിരുവനന്തപുരത്ത് യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി സി.പി. ജോണ്‍ എത്തിയാല്‍ കുമ്മനത്തെ ഈ സീറ്റിലേക്ക് മാറ്റാനും സാധ്യതയുണ്ട്. അടുത്തിടെ എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി ചര്‍ച്ച നടത്തിയ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധര്‍ന്‍പിള്ള ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയായേക്കും. 17നു സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുന്ന രീതിയിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഞെട്ടിക്കുന്ന ചില പ്രഖ്യാപനങ്ങളും സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഉണ്ടാകുമെന്നാണ് ബി.ജെ.പി. നേതാക്കള്‍ പറയുന്നത്.
ശബരിമലയടക്കം മുഖ്യ പ്രചാരണ വിഷയമാക്കി ബി.ജെ.പി. ഭൂരിപക്ഷ വിഭാഗത്തിന്റെ വോട്ട് കൈപ്പിടിയിലൊതുക്കിയേക്കുമെന്ന ആശങ്കയിലാണ് പിണറായി സര്‍ക്കാര്‍ ആചാര സംരക്ഷണ വിഷയത്തില്‍ യു ടേണ്‍ അടിച്ചത്. എന്നാല്‍, പോലീസ് അകമ്പടിയില്‍ യുവതികളെ ശബരിമല കയറ്റിയ മുന്‍കാല നടപടികള്‍ ഓര്‍മിപ്പിച്ച്, തെരഞ്ഞെടുപ്പ് അടക്കവേയുള്ള ഇരട്ടത്താപ്പായി വിശേഷിപ്പിച്ചാകും ബി.ജെ.പി.യുടെ തുടര്‍ന്നുള്ള പ്രചാരണം.
ജിനേഷ് പൂനത്ത്



