ബിജെപിക്ക് മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. താനും രാഹുലും ഒരേ ലക്ഷ്യത്തോടെ രണ്ട് ദിശയിൽ സഞ്ചരിച്ചുവെന്നും സഖ്യത്തിന്റെ ജയത്തിനായി വിവിധ സ്ഥലങ്ങളിൽ പോയെന്നും സ്റ്റാലിൻ പറഞ്ഞു. രാഹുൽ ഇന്നലെ തന്നെ കുറിച്ച് പറഞ്ഞത് വലിയ കാര്യമാണ്. മോദിക്ക് കീഴടക്കാൻ കഴിയാത്ത സ്റ്റാലിന് പകരം അടിമക്കൂട്ടത്തെ അധികാരത്തിൽ എത്തിക്കാൻ ശ്രമം എന്നാണ് രാഹുൽ പറഞ്ഞത്. നാളെയും ഞങ്ങൾ സഖ്യത്തിന്റെ ജയത്തിനായി പ്രവർത്തിക്കും. ഞാൻ ചെന്നൈയിലും രാഹുൽ തെക്കൻ തമിഴ്നാട്ടിലും പ്രചാരണം നടത്തുമെന്നും സ്റ്റാലിൻ പറഞ്ഞു.
ഡിഎംകെ-കോൺഗ്രസ്സ് സഖ്യം തകരുന്നതായും രണ്ട് പാർട്ടികൾക്കും ഇടയിലെ ഭിന്നത പുറത്തുവന്നു കഴിഞ്ഞെന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ വിമർശിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് സ്റ്റാലിൻ രംഗത്തെത്തിയത്.
സ്റ്റാലിൻ സ്ത്രീവിരുദ്ധനാണ്. വനിത ബില്ല് പാസാകാത്തത് സ്റ്റാലിനും കുടുംബവും ആഘോഷിച്ചത് ഞെട്ടിച്ചു. സ്റ്റാലിൻ പടക്കം പൊട്ടിക്കുന്നത് കണ്ടപ്പോൾ തമിഴ്നാട്ടിലെ സ്ത്രീകളോടുള്ള അനീതിയാണ് വ്യക്തമായത്. സ്റ്റാലിൻ കുടുംബം പുരുഷാധിപത്യം നിറഞ്ഞ കൂട്ടരാണ്. തമിഴ്നാട്ടിലെ സ്ത്രീകൾ അവിശുദ്ധ സഖ്യത്തോട് പൊറുക്കില്ലെന്നും പിയൂഷ് ഗോയൽ വിമർശിച്ചിരുന്നു.






