
മാധവിക്കുട്ടിയുടെ ജീവിതം മലയാളിയുടെ ജീവിതത്തിലെ തുറന്ന് പാഠപുസ്തകമാണ്. സ്വപ്നങ്ങള്‍ക്കു ചിറകുമുളച്ചതും പ്രണയത്തിന്റെ നീലഞരമ്പുകള്‍ തുള്ളിച്ചാടുന്നതും വായനക്കാരായ മലയാളികള്‍ മാധവിക്കുട്ടിയുടെ രചനയിലൂടെ അനുഭവിച്ചറിയുകയായിരുന്നു.
വൈവിധ്യമാര്‍ന്ന മാനസിക ഭാവങ്ങളിലിരുന്ന് എല്ലാം പച്ചയായി തുറന്നെഴുതുന്ന മാധവിക്കുട്ടിയെന്ന എഴുത്തുകാരി മലയാളികള്‍ക്ക് ഒരുതരം കൗതുകമായിരുന്നു. മാധവിക്കുട്ടിയായി കമലാദാസായി രചനയുടെ സൗന്ദര്യത്തിലേറി ഒടുവില്‍ കമലാസുരയ്യയായി മരണത്തിന്റെ ഖബറിടത്തില്‍ സുഖസുഷുപ്തിയിലാണ്ടു പോയ മാധവിക്കുട്ടി മലയാള സാഹിത്യലോകത്ത് വായനക്കാരുടെ മനസ്സുകളിലെ നിത്യയൗവനമാണ്.
ജീവിതത്തിലുടനീളം നിര്‍ഭയത്തോടെ തനിക്കിഷ്ടമുള്ളതു പോലെ വൈവിധ്യമാര്‍ന്ന സ്വഭാവ സവിശേഷതകളില്‍ അഭിരമിച്ച മാധവിക്കുട്ടി ഹിന്ദുവായി ജനിച്ച് ഇസ്ലാമായി മരിച്ച് തന്റേതായ ജീവിതദൗത്യം രേഖപ്പെടുത്തുയകയായിരുന്നു.
വര്‍ത്തമാനകാലത്ത് കെട്ടചിന്തകളുടെ കടലിരമ്പത്തിന്റെ പശ്ചാത്തലത്തില്‍ മറ്റൊരാള്‍ക്കും പിന്തുടരാന് പോലും കഴിയാത്ത തരത്തില്‍, സങ്കീര്‍ണമായ ജീവിതാനുഭവങ്ങളുടെ മഹാസാഗരത്തിലൂടെ സഞ്ചരിച്ച മാധവിക്കുട്ടിയായിരുന്ന കമലാ സുരയ്യയുടെ ജീവിതം സിനിമയാവുകയാണെന്നറിഞ്ഞപ്പോള് അസഹിഷ്ണുതയുടെ തമ്പുരാക്കന്മാരുടെ നെറ്റിചുളിഞ്ഞത് സ്വാഭാവികം മാത്രം.
ആമിയെന്ന തലക്കെട്ടില്‍ കമലാ സുരയ്യയുടെ ജീവിതം അഭപ്രാളിയിലെത്തുന്നുവെന്നറിഞ്ഞതോടെ പലരുടെയും മനസ്സുകളില്‍ സംശയത്തിന്റെ മുളപൊട്ടുകയായിരുന്നു.മാധവിക്കുട്ടിയുടെ ജീവിതം സിനിമയാക്കുന്ന സംവിധായകന് കമലിന്റെ നിലപാടുകള്‍ സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധം ക്ഷണിച്ചുവരുത്തുകയും ദേശീയഗാന വിവാദത്തോടെ പ്രതിഷേധം കമലിന്റെ വീട്ടുപടിക്കല്‍ വരെ എത്തുകയും ചെയ്തത് ആമിയെയും സ്വാധീനിച്ചു.
ചിത്രത്തില്‍ മാധവിക്കുട്ടിയാകാമെന്ന് സമ്മതിച്ച വിദ്യാബാലന്റെ പിന്മാറ്റമാണ് ആമിയെന്ന ചിത്രത്തെ കൂടുതല്‍ ചര്‍ച്ചാവിഷയമാക്കിയത്. ആര്.എസ്.എസിന്റെ നിര്‍ദ്ദേശപ്രകാരമാണ് വിദ്യാബാലന് പിന്മാറിയതെന്ന അഭിപ്രായവും ചൂടുപിടിച്ചതോടെ ആമിയുടെ തലവര മറ്റൊരു വഴിയിലൂടെ നീങ്ങുകയായിരുന്നു അഭിനേത്രി എന്നതിനേക്കാളുപരി കേരളീയ സമൂഹത്തിന്റെ പൊതുപ്രശ്നങ്ങളില്‍ സജീവസാന്നിധ്യമായ മഞ്ജുവാര്യര്‍ കമലാ സുരയ്യയാകാന്‍ തയാറായതോടെ ആമിയെന്ന പ്രോജക്ടിന് പുനര്ജനിയുണ്ടാവുകയായിരുന്നു.
പുന്നയൂര്‍ക്കുളത്ത് മാധവിക്കുട്ടിയുടെ ജീവിതകാമനകള്‍ക്ക് പിറവിയുണ്ടാക്കിയ നീര്‍മാതളത്തിന്റെ ചുവട്ടില്‍നിന്നാണ് ആമിയുടെ ചിത്രീകരണത്തിന് തുടക്കംകുറിച്ചത്.മാധവിക്കുട്ടിയുടെ ബാല്യകൗമാരങ്ങളിലൂടെ സിനിമ സഞ്ചരിക്കുന്നതുകൊണ്ട് പുന്നയൂര്‍കുളത്തെ നീര്‍മാതളത്തിന്റെ തരളിതമായ എഴുത്തിന്റെ സൗരഭ്യത്തില്നിന്നും ഒറ്റപ്പാലത്തെ പോഴത്തുമനയിലേക്ക് ആമിയുടെ ചിത്രീകരണം എത്തുകയായിരുന്നു. പാരമ്പര്യത്തിന്റെ പ്രൗഢിയോടെ തലയുയര്‍ത്തി നില്ക്കുന്ന പോഴത്തുമന 'തിളക്കം' ഉള്‍പ്പെടെ നിരവധി മലയാളസിനിമകളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.






