
തിരുവനന്തപുരം: ശംഖുമുഖം കടപ്പുറത്തെ സാഗര കന്യക എന്ന ശില്‍പ്പം അശ്ളീലമെന്ന് ആരോപിച്ച് ഒരിക്കല്‍ ഇന്നത്തെ ചീഫ് സെക്രട്ടറി നളിനി നെറ്റോ എതിര്‍ത്തിരുന്നതായി ശില്‍പ്പി കാനായി കുഞ്ഞിരാമന്. ഈ രീതിയിലുള്ള ഒരു പ്രതിമയുടെ നിര്‍മ്മാണം അനുവദിക്കില്ലെന്നു അന്ന് ജില്ലാ കളക്ടറായിരുന്ന നളിനി നെറ്റോ വ്യക്തമാക്കിയെന്നും പിന്നീട് മുഖ്യമന്ത്രിയായിരുന്നു കരുണാകരന്റെ ഇടപെടലാണ് എല്ലാം മാറ്റിമറിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഒരു സ്ത്രീയുടെ പൂര്‍ണ്ണനഗ്നത ആരോപിച്ച് പ്രതിമ നിര്‍മ്മിക്കാനുള്ള നീക്കം തടഞ്ഞ നളിനി നെറ്റോ ഇക്കാര്യത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് എഞ്ചിനീയറോട് ആവശ്യപ്പെടുകയും മെറ്റീരിയല്‍സ് വിതരണം നിര്‍ത്തി വെയ്ക്കുകയും ചെയ്തു. എന്നാല്‍ ഇതിന്റെ റിപ്പോര്‍ട്ടുമായി കരുണാകരനെ കണ്ടപ്പോള്‍ വിവരം അറിഞ്ഞ കരുണാകരന് ഉടന്‍ കളക്ടറെ വിളിക്കുകയും ശില്‍പ്പ നിര്‍മ്മാണത്തിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എല്ലാ സാധനവും എത്തിക്കണമെന്നും ഇനി ഇതേക്കുറിച്ച പരാതി ഉയരരുതെന്നുമാണ് നിര്‍ദേശിച്ചത്.
വിശദീകരണം നല്കിയപ്പോള് തന്റെ പേര് അറിയാതിരുന്ന നളിനി നെറ്റോ തന്റെ പേര് കാനായി എന്നായിരുന്നു പറഞ്ഞത്. എന്നാല്‍ അദ്ദേഹത്തിന്റെ പേര് കുഞ്ഞിരാമന് എന്നാണെന്ന് പറഞ്ഞ് കരുണാകരന് തിരിച്ചു നല്‍കുകയും ചെയ്തു. കരുണാകരനെ പോലെയുള്ള ഒരു മുഖ്യമന്ത്രിയുടെ ഇഛാശക്തിയാണ് ആ ശില്‍പ്പം ഉണ്ടാകാന്‍ കാരണം. എന്നാല്‍ കോട്ടയത്ത് അക്ഷരശില്‍പ്പം സ്ഥാപിച്ചെങ്കിലും ആ ജില്ലക്കാരായ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോ മന്ത്രിയായിരുന്ന തിരുവഞ്ചൂരോ എത്തി പോലും നോക്കിയില്ലെന്നും പറഞ്ഞു. കൗമുദി ചാനലിന്റെ ഒരു പരിപാടിയില്‍ ആയിരുന്നു കാനായി കുഞ്ഞിരാമന് ഓര്‍മ്മകള്‍ അയവിറക്കിയത്.






