
ശ്രീനാരായണ ഗുരുദേവന്റെ ജാതിയില്ലാ വിളംബരത്തിന്റ ആഘോഷം സംസ്ഥാന സര്‍ക്കാര്‍ വന്‍ പ്രചാരത്തോടെ നടത്തുന്നുണ്ടെങ്കിലും വര്‍ത്തമാന കേരളീസമൂഹം ജാതീയമായ വേര്‍തിരിവില്‍ അഭിരമിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.
മലയാളി സമൂഹത്തെ അര്‍ബുദം പോലെ ഗ്രസിച്ചിരുന്ന ജാതിചിന്തയ്ക്കെതിരെ നവോത്ഥാന നായകന്‍ന്മാര്‍ കൊടുത്തിയ ദീപശിഖയുടെ അനുരണനങ്ങളാണ് ഇന്നത്തെ കേരളീയസമൂഹത്തിന്റെ ചിന്താസരണിക്ക് വിത്തുപാകിയത്.
കേരളം ഭ്രാന്താലയമാണെന്ന സ്വാമി വിവേകാനന്ദന്റെ പ്രവചനവും മതമേതായാലും മനുഷ്യന് നന്നായാല്‍ മതി... ഒരു ജാതി ഒരു മതം ഒരു ദൈവമെന്ന ശ്രീനാരായണ ഗുരുദേവന്റെ ഉദ്ബോധനവും മലയാളി സമൂഹത്തിന്റെ സാമൂഹ്യപരമായ ജീവിതചര്യകളെ മാറ്റിമറിക്കുകയായിരുന്നു.
ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമികളും വാഗ്ഭടാനന്ദനും അയ്യങ്കാളിയും ഉള്‍പ്പെടെയുള്ള നവോത്ഥാന നായകന്മാരുടെ സ്വപ്നവും ചിന്തകളുമൊക്കെ പകര്‍ന്നു നല്കിയ നന്മയുടെയും മാനവികതയുടെയും വിളക്കുകള്‍ കെട്ടുപോകുന്ന കാലത്താണ് നാം ജീവിക്കുന്നത്.
സവര്‍ണ്ണനും അവര്‍ണ്ണനും തമ്മിലുള്ള വേര്‍തിരിവുകളും തൊട്ടുകൂടായ്മയും കേരളത്തില്‍ വാര്‍ത്തയാകുന്ന കാലത്താണ് ചണ്ഡാളനായ ശ്മശാനം സൂക്ഷിപ്പുകാരന്റെ ജീവിതകഥയുമായി ഒരു സിനിമ യാഥാര്‍ത്ഥ്യമാകുന്നത്. ചണ്ഡാളനും മനുഷ്യനാണെന്ന ശങ്കരാചാര്യരുടെ ദാര്‍ശനിക ബോധമാണ് സിനിമയുടെ സ്പാര്‍ക്കായി മാറുന്നത്.
പാലക്കാട് ജില്ലയിലെ കിഴക്കന്‍ പ്രദേശങ്ങള്‍ ഗ്രാമ്യസംസ്കൃതിയുടെ ഉറവിടമാണ്. നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന നെല്‍പ്പാടങ്ങളും മധുരക്കള്ള് ചുരത്തുന്ന കരിമ്പനക്കൂട്ടങ്ങളും പാലക്കാട്ടെ കിഴക്കന്‍ മേഖലയിലെ മുഖമുദ്രയാണ്.
നെല്ലിയാമ്പതി പാവങ്ങളുടെ ഊട്ടിയാണ്. നെല്ലിയാമ്പതി മലനിരകള്‍ നയനമനോഹരമാണ്. ഇംഗ്ലീഷ് സായിപ്പന്മാരുടെ സുഖവാസകേന്ദ്രമായിരുന്നു നെല്ലിയാമ്പതി.നെല്ലിയാമ്പതി മലനിരകളുടെ പശ്ചാത്തലത്തിലാണ് കൊല്ലങ്കോട്. അടുത്തകാലത്തായി കൊല്ലങ്കോടും പരിസരപ്രദേശങ്ങളും ഒട്ടേറെ സിനിമകളുടെ ചിത്രീകരണത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്.
കൊല്ലങ്കോട് ടൗണില്‍നിന്നും പത്തുകിലോമീറ്റര്‍ അകലെയുള്ള നെല്ലിയാമ്പതി മലനിരകളുടെ താഴ്വാരത്താണ് അനീഷ് വര്‍മ്മ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ സിനിമയായ എന്നും ചിത്രീകരണം പുരോഗമിക്കുന്നത്.
എന്നും എന്ന ചിത്രത്തിന്റെ സെറ്റില്‍ ഞങ്ങളെത്തുമ്പോള്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സുധീര്‍ കരമനയുടെ വിവിധ ഭാവങ്ങള്‍ സംവിധായകന് അനീഷ് വര്‍മ്മയുടെ നിര്‍ദ്ദേശപ്രകാരം ഛായാഗ്രാഹകന്‍ ടി.എസ്. ബാബു ക്യാമറയിലേക്ക് പകര്‍ത്തുകയായിരുന്നു.
ശ്മശാനത്തില്‍ ശവം സംസ്കരിക്കുന്ന അധഃകൃതന്റെ കഥയായതിനാല്‍ സുധീര്‍ കരമന തന്റെ കഥാപാത്രത്തിന്റെ മാനറിസങ്ങള്‍ സൂക്ഷ്മതയോടെയാണ് അഭിനയിച്ച് പ്രതിഫലിപ്പിക്കുന്നത്. തീവ്രമായ പ്രണയവും പ്രണയത്തിന് പശ്ചാത്തലമൊരുകകുന്ന കാറ്റും മഴയും പുഴയും ചിത്രത്തിലെ ശക്തമായ പ്രമേയങ്ങളാണ്.
ചിത്രീകരണം പുരോഗമിക്കുന്നതിനിടയില്‍ എന്നും എന്ന സിനിമയുടെ കഥാവഴികളെക്കുറിച്ച് തിരക്കഥാകൃത്ത് വി.എച്ച്. ദിരാറാണ് സിനിമാമംഗളത്തോട് സംസാരിച്ചത്.തൊള്ളായിരത്തി എഴുപതുകളില്‍ തൃശൂര്‍-പാലക്കാട് അതിര്‍ത്തിയിലെ ഒരു കുഗ്രാമത്തില്‍ നടക്കുന്ന കഥയാണിത്.
ഗ്രാമത്തില്‍ ശവം ദഹിപ്പിക്കുന്ന ചണ്ഡാളവിഭാഗക്കാരനാണ് കുമാരന്. കുമാരന്റെ അച്ഛന് രാമനും ശവം ദഹിപ്പിക്കലായിരുന്നു ജോലി. തന്റെ തൊഴിലിലേക്ക് മകന് വരരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്ന രാമന് കുമാരനെ പഠിപ്പിക്കുന്നതില്‍ ശ്രദ്ധാലുവായിരുന്നു.
സ്കൂളില്‍ ശവം ദഹിപ്പിക്കുന്ന രാമന്റെ മകനെന്ന പേരില്‍ ജാതീയമായ പരിഹാസങ്ങള്‍ അനുഭവിച്ചാണ് കുമാരന് സ്കൂളില്‍ പഠിച്ചിരുന്നത്. ക്ലാസിലെ കുട്ടികള്‍ കളിയാക്കുമ്പോള്‍ കുമാരന് സ്നേഹത്തിന്റെ പിന്തുണയുമായി മുന്നിലുണ്ടായിരുനനത് സഹപാഠിയായ മാളുവായിരുന്നു.
മാളുവിന് കുമാരനെ ഇഷ്ടമായിരുന്നു. പഠിച്ച് വലുതാകണമെന്ന അച്ഛന്റെ ആഗ്രഹമാണ് കുമാരനെ മുന്നോട്ടു നയിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി രാമന് മരിക്കുന്നു. ഇതോടെ കുമാരന് സ്വന്തം അച്ഛന് ചിതയൊരുക്കി അച്ഛന്റെ തൊഴിലിലേക്ക് കടന്നുവരുകയായിരുന്നു. ആളുകള്‍ പുച്ഛത്തോടെ കാണുന്ന ശവം ദഹിപ്പിക്കുന്ന ജോലി ചെയ്യണമെന്ന് കുമാരന് ആഗ്രഹമുണ്ടായിരുന്നില്ല.
കൂട്ടുകാരിയായ മാളുവിന്റെ അച്ഛന് കടത്തുകാരനായിരുന്നു. അച്ഛന് മരിച്ചതോടെ വഞ്ചി കടത്തുകാരിയുടെ ജോലി മാളു ഏറ്റെടുത്തു. കുമാരന്റെ മനസ്സ് അസ്വസ്ഥമാകുമ്പോള്‍ മാളുവിന്റെ വഞ്ചിയിലിരുന്ന നടുപുഴയിലേക്ക് കുമാരനും പോകുമായിരുന്നു.






