
ആന്തോളജി സിനിമകള്‍, ഒരു സിനിമയ്ക്കുള്ളില്‍ തന്നെ ഒന്നിലേറെ കഥകളെ കൂട്ടിയിണക്കുന്ന സിനിമകള്‍ മുഖ്യധാരാ വാണിജ്യസിനിമകളില്‍ വലിയ സാഹസമാണ്. ബോളിവുഡ് സംവിധായകനും മലയാളിയുമായ ബിജോയ് നമ്പ്യാരുടെ ദുല്‍ക്കര്‍ സല്മാന് ചിത്രം 'സോളോ' ഇത്തരത്തില്‍ മലയാളത്തില്‍ ഇന്നേവരെയിറങ്ങിയ ഏറ്റവും വലിയ പരീക്ഷണമാണ്. മലയാളവാണിജ്യസിനിമ ഇന്നോളം നടന്ന വഴിയില്‍നിന്ന് തെന്നിമാറിയുള്ള പോക്കാണ് സോളോയുടെ ഒറ്റയാന് യാത്ര. നാലുകഥകളുടെ സമുച്ചയമായ സോളോയെ നാലായി വിജഭിച്ചാല്‍ മാത്രമേ അതിനൊരു സോള്‍(ആത്മാവ്) ഉണ്ടെന്നു തോന്നുകയുള്ളു. നാലായി കണ്ടാല്‍ ഒന്നു മികവുള്ളതും രണ്ടെണ്ണം ശരാശരിയും ഒരെണ്ണം മുഷിപ്പിക്കുന്നതുമാണ്.
രണ്ടരമണിക്കൂറുള്ള സിനിമയിലെ നാല് അധ്യായങ്ങളെ കൂട്ടിമുട്ടിക്കുന്ന ഏകഘടകം ദുല്‍ക്കര്‍ സല്മാന് എന്ന താരത്തിന്റെയും നടന്റെയും സാന്നിധ്യമാണ്. ശിവന്റെ പേരുള്ള നാലു കഥാപാത്രങ്ങള്‍, ശേഖര്‍, ത്രിലോക്, ശിവ, രുദ്ര. ഇവരുടെ പ്രണയം, പ്രതികാരം വീണ്ടും പ്രതികാരം, പ്രണയം എന്നിവയാണു സിനിമകളുടെ ക്രമത്തില്‍ പറഞ്ഞാല്‍ വിഷയങ്ങള്‍. ദുല്‍ക്കര്‍ സല്മാന് എന്ന മലയാളസിനിമയുടെ 'രോഷാകുലനായ ചെറുപ്പക്കാരനെ' മനസില്‍കണ്ടു സൃഷ്ടിച്ചതാണ് സിനിമ. ദുല്‍ക്കര്‍ നാളിതുവരെ സ്ക്രീനില്‍ സൃഷ്ടിച്ചെടുത്ത പ്രതിഷേധത്തിന്റെ, നിഷേധത്തിന്റെ പ്രതീകമായ ചെറുപ്പത്തെ അതിന്റെ പൂര്‍ണ ഊര്‍ജത്തില്‍ പറിച്ചെടുത്തു നാലായി വിഭജിച്ചിട്ടും അവസാനിക്കാത്ത തരത്തില്‍ സ്ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. അതുകൊണ്ട് ദുല്‍ക്കര്‍ ആരാധകര്‍ക്ക് ഉല്ലസിക്കാനുള്ള കാഴ്ച നാലിലുമുണ്ട്. അതിനപ്പുറം ഒരു കോമണ്‍ ത്രെഡ് സിനിമയില്‍ കണ്ടെത്തുക അസാധ്യമാണ്.
പ്രണയത്തേയും പ്രതികാരത്തേയും തീവ്രമായി അവതരിപ്പിക്കുന്ന പകുതികളാണു സിനിമയുടേത്. രണ്ടുപകുതികളും പ്രണയത്തിനും പ്രതികാരത്തിനുമായി വീതംവച്ചിട്ടുണ്ട്. രണ്ടുപ്രണയവും നഷ്ടപ്പെടലിന്റെ തീവ്രതയെപ്പറ്റി സംസാരിക്കുന്നത്. ശബ്ദവൈകല്യമുള്ള ശേഖറും കാഴ്ചയില്ലാത്ത രാധിക(കപാലി നായിക ധന്‍സിക)യും തമ്മിലുളള തീവ്രപ്രണയത്തെക്കുറിച്ചാണ് ആദ്യകഥ. പറഞ്ഞ പതിവുകഥയെ വൈകല്യങ്ങളുടെ പശ്ചാത്തലത്തില്‍ പറയുമ്പോഴുള്ള കൗതുകം ആദ്യഅധ്യായത്തിനുണ്ട്. അതിനപ്പുറം ആസ്വാദ്യത ഇല്ല.
ത്രിലോക് മേനോന് എന്ന വെറ്റിനറി ഡോക്ടറുടെ പ്രതികാരമാണ് രണ്ടാം അധ്യായം. ഒരു ആക്സിഡന്റില്‍ തുടങ്ങുന്ന കഥ അതിന്റെ ഗംഭീരമായ ദൃശ്യപരിചരണം കൊണ്ടും ത്രില്ലിങ് സ്വഭാവം കൊണ്ടും ചെറിയ സമയം കൊണ്ടു സൃഷ്ടിക്കുന്ന വഴിത്തിരിവിനാലും ശ്രദ്ധേയം. ദുല്‍ക്കര്‍, ആന്‍സണ്‍ പോള്‍, ആരതി വെങ്കിടേഷ്, രണ്‍ജി പണിക്കര്‍ ആന്‍ അഗസ്റ്റിന് ഇങ്ങനെ പരിമിതമായ കഥാപാത്രങ്ങളെ സിനിമയിലുള്ളു.
ഇടവേള കഴിഞ്ഞുള്ള മൂന്നാംസിനിമയില് ദുല്‍ക്കറിന്റെ കഥാപാത്രം ഗുണ്ടയാണ്. തോക്കുകള്‍ കൊണ്ടുമാത്രം സംസാരിക്കുന്ന നായകന് സിനിമയിലൊരിടത്തും ശബ്ദിക്കുന്നില്ല. പ്രതികാരത്തിന്റെ കഥ പറയുന്ന ഈ മൂന്നാം അധ്യായത്തിലെ അവസാനരംഗത്തിലെ അപ്രതീക്ഷിത വഴിത്തിരിവില്‍ മാത്രമാണ് വിരസതയുടെ ബഹളം ഒഴിയുന്നത്. മനോജ് കെ. ജയന്, പ്രകാശ് ബാലെവാഡി എന്നിവര്‍ അഭിനയിക്കുന്ന ഈ ഘട്ടത്തിന് സോളോയെ മൊത്തത്തില്‍ ഡള്ളാക്കാന്‍ കഴിയുന്നുണ്ട്.
രുദ്ര രാമചന്ദ്രന് എന്ന സൈനികഓഫീസറായി ദുല്‍ക്കര്‍ എത്തുന്ന അവസാനഖണ്ഡത്തിന് ഒരു സ്റ്റൈലിഷ് റൊമാന്റിക് സിനിമയുടെ ഫീല്‍ ഉണ്ട്. എന്നാല്‍ ബില്‍ഡ് അപ്പുകള്‍ക്കും താരസമ്പന്നതയ്ക്കും വിഷ്വല്‍ ധാരാളിത്തത്തിനും അപ്പുറം അതൊരു പരാജയമാണ്. കഥാന്ത്യത്തിലെ വഴിത്തിരിവ് പുതുമയാണെങ്കിലും അതുവരെയുള്ള വഴികള്‍ ക്ലീഷേകളാണ്. നാസര്‍, സുഹാസിനി, ദീപ്തി സതി, നേഹ ശര്‍മ, ബോളിവുഡ് നടന് ദിനോ മോറിയ, സുരേഷ് മേനോന് എന്നിവരടക്കം വളരെ സമ്പന്നമായ താരനിരയും പശ്ചാത്തലവും ഈ അവസാനപാര്ട്ടിനുണ്ട്.
തമിഴിലും മലയാളത്തിലുമായി ഒരേസമയം പൂര്‍ത്തിയാകുന്ന ചിത്രത്തിന് അതിന്റെ ടെക്നിക്കല്‍ ബ്രില്ല്യന്‍സില്‍ അഭിമാനിക്കാം. ഗിരീഷ് ഗംഗാധരന്, മധു നീലകണ്ഠന്, സേജല്‍ ഷാ എന്നിവരുടെ ദൃശ്യങ്ങളാണ് സിനിമയുടെ ഏറ്റവും മിഴിവുറ്റ ഘടകം. പ്രശാന്ത് പിള്ള, സൂരജ് എസ്. കുറുപ്പ് എന്നിവരുടെ സംഗീതവും നാലുവഴിക്കുപറഞ്ഞുപോകുന്ന സിനിമയ്ക്ക് ഒരേ താളം നല്കാന് കഴിഞ്ഞിട്ടുണ്ട്.
evshibu1@gmail.com