
കയ്പ്പേറിയ ജീവിതയാഥാര്‍ത്ഥ്യങ്ങളെ ശക്തമായി നേരിടുന്ന സ്ത്രീകഥാപാത്രങ്ങളെ മലയാളിപ്രേക്ഷകര്‍ എന്നും സ്വീകരിച്ചിട്ടുണ്ട്.
ചെമ്മീനിലെ കറുത്തമ്മയും തുലാഭാരത്തിലെ വിജയയും കന്മദത്തിലെ ഭാനുവും എന്റെ സൂര്യപുത്രിയിലെ മായാവിനോദിനിയും കണ്ണെഴുതി പൊട്ടും തൊട്ടിലെ ഭദ്രയും ആയിരക്കണക്കിന് ഹൃദയങ്ങളെ കീഴടക്കിയ കഥാപാത്രങ്ങളാണ്.
പക്ഷേ ഒരുഘട്ടത്തില്‍ മലയാളസിനിമയ്ക്ക് കരുത്തേറിയ സ്ത്രീ കഥാപാത്രങ്ങള്‍ കുറഞ്ഞുതുടങ്ങി. നായകന്റെ നിഴലായി, പ്രണയരംഗങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെടുകയായി.
എന്നാല്‍ മാറ്റത്തിന്റെ ശംഖൊലി പോലെ നീണ്ടൊരിടവേളക്ക് ശേഷം മലയാളസിനിമക്ക് ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ ലഭിച്ചുതുടങ്ങി. അതിലൊന്നാണ് ഉദാഹരണം സുജാതയിലേത്. ശക്തമായ സ്ത്രീകഥാപാത്രം നല്കിയ ഉദാഹരണം സുജാതയുടെ സംവിധായകന് ഫാന്റം പ്രവീണ്‍ മനസ്സുതുറക്കുന്നു.
ഉദാഹരണം സുജാതയിലേക്കെത്തിയത് ?
യാദൃശ്ചികമായാണ് ഈ പ്രോജക്ടിലേക്കെത്തിയത്. സാധാരണയായി സ്ത്രീകള്‍ക്ക് പ്രാധാന്യമേറിയ ചിത്രങ്ങള്‍ മലയാളത്തില്‍ കുറവാണ്. അതുകൊണ്ട് മലയാളികള്‍ എന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്നൊരു കഥാപാത്രവും കഥയും സമ്മാനിക്കണമെന്ന് തോന്നി.
തിരിച്ചറിയപ്പെടാതെ പോയ സുജാതമാരുടെ കഥയാണ് ഇതിലൂടെ ദൃശ്യവല്‍ക്കരിക്കുന്നത്. നിത്യജീവിതത്തില്‍ അനവധി സുജാതമാരെ കാണാറുെണ്ടങ്കിലും അവര്‍ അനുഭവിക്കുന്ന വേദനയോ പ്രതിസന്ധികളോ ഒന്നും ആരും അറിയാറില്ല.
സുജാതയെപ്പോലെ ഒരുപാട് സ്ത്രീകളുണ്ട്. സാമ്പത്തികപ്രതിസന്ധി ഏറെയുണ്ടെങ്കിലും അവയെല്ലാം തരണം ചെയ്ത് മകള്‍ക്കായി ജീവിക്കുന്നൊരമ്മയാണ് സുജാത.
വ്യത്യസ്തമായൊരു പേരാണല്ലോ ഫാന്റം പ്രവീണ്‍ ?
സ്കൂള്‍ തലം മുതല്‍ക്ക് ഫാന്റം എന്ന പേര് എനിക്കൊപ്പമുണ്ട്. സുഹൃത്തുക്കള്‍ വിളിച്ചിരുന്ന പേരാണത്. സിനിമയിലെത്തിയപ്പോള്‍ ആ പേര് മാറ്റാനും തോന്നിയില്ല.
സിനിമാമോഹം കുട്ടിക്കാലം മുതലേ ഒപ്പമുണ്ടോ ?
പത്താം ക്ലാസ് കഴിഞ്ഞപ്പോഴേ ഞാന്‍ ഉറപ്പിച്ചിരുന്നു സിനിമയാണ് എന്റെ ഭാവിയെന്ന്. സ്കൂള്‍ തലം മുതല്‍ നാടകങ്ങളില്‍ സജീവമായിരുന്നു. ഡിഗ്രിയായപ്പോഴേക്കും ഹ്രസ്വചിത്രങ്ങള്‍ ചെയ്യാന്‍ തുടങ്ങി. സിനിമ എനിക്കെല്ലാക്കാലവും പ്രിയപ്പെട്ടതാണ്.
എം.എയ്ക്ക് ഫിലിം ആന്റ് ടെലിവിഷന്‍ കോഴ്സ് പഠിച്ചതുകൊണ്ട് ഈ രംഗത്തേക്ക് അതൊരു മുതല്‍ക്കൂട്ടായി. അക്കാലയളവില്‍ തന്നെ അനവധി ഡോക്യുമെന്ററികളും പരസ്യചിത്രങ്ങളും ഞാന്‍ സ്വന്തമായും സുഹൃത്തുക്കള്‍ക്കൊപ്പവും ചെയ്തു.
മാര്ട്ടിന് പ്രക്കാട്ട് സാറിന്റെ എ.ബി.സി.ഡി. എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായാണ് തുടക്കം. എന്റെ സുഹൃത്തായ പ്രവീണ്‍ മൈക്കിളാണ് അതിനവസരം ഒരുക്കിയത്. ശേഷം ജെയിംസ് ആല്‍ബര്‍ട്ട് സാറിനൊപ്പം മറിയംമുക്കിലും മാര്ട്ടിന് സാറിനൊപ്പം ചാര്‍ളിയിലും കൊച്ചൗവ്വ പൗലോയിലും സഖാവിലും അസോസ്യേറ്റ് ഡയറക്ടറായി.
സഖാവിന്റെ അവസാന ഘട്ട ഷൂട്ടിംഗ് വേളയിലാണ് ഉദാഹരണം സുജാതയെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. ഇടവേളകളില്‍ ജോജുച്ചേട്ടനോടും മാര്ട്ടിന് സാറിനോടും ഈ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്തു. അവരുടെ പിന്തുണ വലുതായിരുന്നു. മാര്ട്ടിന് സാറും ജോജുച്ചേട്ടനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.






