
ഈട തീയറ്ററിൽ ഉണ്ടാക്കിയ നിശ്ശബ്ദതയും മുറിവും ഉണങ്ങിയിട്ടില്ല. ഈ വർഷത്തെ ആദ്യ സിനിമതന്നെ ഇത്രയും വലിയ ചർച്ചയായതിന്റെ സന്തോഷത്തിലാണ് ചലച്ചിത്ര പ്രവർത്തകരും ആസ്വാദകരും ഒക്കെ. ഈ സന്തോഷത്തിനപ്പുറം വിവാദങ്ങളും ഈടയ്ക്കൊപ്പമുണ്ട്. 20 വർഷത്തോളം സിനിമയുടെ പല മേഖലകളിൽ പ്രവർത്തിച്ച അജിത് കുമാറിന്റെ ആദ്യ സംവിധാന സംരംഭമാണ് ഈട. അജിത് കുമാർ സംസാരിക്കുന്നു, ഈടയെ പറ്റി, ഈടയിലെ പ്രണയത്തെ പറ്റി, വിവാദങ്ങളെ പറ്റി..
കണ്ണൂരിലെ ചില തീയറ്ററുകളിൽ നിന്ന് പടം മനഃപൂർവം പിൻവലിപ്പിച്ചു എന്നൊക്കെയുള്ള വാർത്തകളാണ് ഈടയെ പറ്റി ഇപ്പോൾ കേൾക്കുന്നത്.. സംവിധായകൻ എന്ന നിലയിൽ ഇതേ പറ്റി അന്വേഷിച്ചിരുന്നോ? എന്താണ് അറിയാൻ കഴിഞ്ഞത്?
അന്വേഷിച്ചിരുന്നു.. അന്വേഷിക്കുന്നതിന് മുന്നേതന്നെ കുറച്ചു പേര് ഇങ്ങോട്ടു വിളിച്ച് ഈ സംഭവത്തെ പറ്റി പറഞ്ഞിരുന്നു. അവർ പറഞ്ഞത് പയ്യന്നൂർ സുമംഗലി എന്ന തീയറ്ററിൽ പത്രത്തില്‍ കണ്ടിട്ട് ഈടക്ക് ടിക്കറ്റ് എടുക്കാൻ ചെന്നപ്പോൾ 30ഓളം ആൾക്കാർ സിനിമ കാണാനായി ഉണ്ടായിരുന്നു. ടിക്കറ്റ് കൊടുത്തില്ല. വേറെ പുതിയ പടം വന്നത് കൊണ്ട് ടിക്കറ്റ് തരില്ല എന്നറിയിക്കുകയാണ് ചെയ്തത്. ഇത് സാധാരണ സംഭവിക്കാറില്ല. രണ്ടു സിനിമകൾ ഉള്ള ഒരു തീയറ്റർ കോംപ്ലക്സ് ആണത്. മറ്റേ സ്ക്രീനിൽ വേറെ സിനിമ കളിക്കുന്നുമുണ്ട്. ഇവർ അവിടെ ചെന്ന് സിനിമ കാണണം എന്ന് പറഞ്ഞു, പ്രദർശിപ്പിക്കാൻ സാധ്യമല്ലെന്നു തീയറ്റർ ഉടമകളും പറഞ്ഞു. സാധാരണ ആളുണ്ടെങ്കിൽ കാണിക്കും എന്ന് അനൗണ്‍സ് ചെയ്ത സിനിമ കാണിക്കാറുണ്ട്. ഇങ്ങനെ മാറ്റുന്നത് സാധാരണ നാട്ടുനടപ്പല്ല. 60 % ത്തിൽ അധികം കളക്ഷൻ ഉണ്ടായിരുന്ന തീയറ്ററുകളിൽ നിന്ന് പോലും ഈ സിനിമ പെട്ടെന്ന് മാറ്റി. പുതിയ പടം വരുമ്പോൾ തീയറ്ററുകാർ മുൻകാല റിലീസുകൾ മാറ്റും. അതിനു നമുക്ക് പരാതി പറയാൻ പറ്റില്ല. ബിസിനസിന്റെ ഭാഗമാണത്. അതിനു കരഞ്ഞു കാണിച്ചിട്ട് കാര്യമില്ല. പക്ഷെ കാണിക്കാം എന്ന് ഉറപ്പുണ്ടായിരുന്ന സ്ഥലങ്ങളിൽ പെട്ടെന്ന് ഷോ ഇല്ലെന്നു പറഞ്ഞപ്പോൾ എനിക്ക് സംശയം ഉണ്ടായിരുന്നു, വേറെ വല്ല സമ്മർദവും ഇതിനു പുറകിലുണ്ടോ എന്ന്.. പത്രങ്ങളിൽ വാർത്ത കണ്ടു, അതിന്റെ കുറെ ക്ലിപ്പിങ്സ് ഞാനും കണ്ടു.. പക്ഷെ അതിനപ്പുറം എന്തെങ്കിലും ബാഹ്യസമ്മർദം ഉണ്ടായിട്ടുണ്ടോ എന്ന് ഇവിടെ ഇരുന്നു് എനിക്ക് പറയാൻ അറിയില്ല. ഇനി ഇപ്പോൾ അങ്ങനെ സമ്മർദം ഉണ്ടെങ്കിലും ആരും അത് തുറന്നു പറയാനും പോകുന്നില്ല. മാത്രവുമല്ല ഇനി അഥവാ അങ്ങനെ സമ്മർദം ഉണ്ടായിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ ആരാണെന്നും എനിക്ക് അറിയില്ല. ചില വാർത്തകൾ പറയുന്നു സി പി എം ആണെന്ന്. അങ്ങനെ സി പി എം നിരോധിച്ചു എന്നൊക്കെ എങ്ങനെ ആണ് പറയുക, അത് ഉണ്ടായിട്ടുണെങ്കിൽ തന്നെ ആര് ചെയ്തതാണെന്ന് അറിയാതെ. മാധ്യമങ്ങളിലും വ്യക്തിപരമായ സംഭാഷണങ്ങളിലും പലരും ഇതിനെ അത്ര പ്രോത്സാഹിപ്പിക്കേണ്ട എന്ന നിലപാട് എടുത്തതായി കേട്ടിട്ടുണ്ട്. പക്ഷെ അത് കൊണ്ട് ആരും തീയറ്ററിൽ പോകാതിരിക്കില്ല എന്ന് തന്നെ കരുതുന്നു. എന്ത് തന്നെ ആയാലും ഈ സിനിമ ഇത് കൊണ്ട് തീരുന്നില്ലല്ലോ.. തീയറ്ററുകളിൽ ഇല്ലാത്തതുകൊണ്ട് സിനിമ ഇല്ലാതാവുന്ന കാലം അല്ല ഇത്. ടെലിവിഷനും ഇന്റര്‍നെറ്റുമൊക്കെയുള്ള കാലത്ത് ആരും വിലക്കിയാല്‍ പോലും ഒരു സിനിമയും ഇല്ലാതാവില്ല..
സി പി എം അനുഭാവി, ബി ജെ പി അനുഭാവി എന്നൊക്കെ ആദ്യ സിനിമ കൊണ്ട് തന്നെ ബ്രാൻഡ് ചെയ്യപ്പെടാൻ ഉള്ള സാധ്യത ഉണ്ടെന്നു ഏതെങ്കിലും ഘട്ടത്തിൽ തോന്നിയിരുന്നോ....
അത് എനിക്ക് പ്രശ്നമല്ലായിരുന്നു. ഞാൻ ഇത് രണ്ടുമല്ല. കൂടുതൽ അനുഭാവം കമ്യൂണിസത്തോട് ഉണ്ട്. പക്ഷെ ലോകത്തുള്ള എല്ലാ പ്രശ്നങ്ങൾക്കും ഉള്ള പരിഹാരം കമ്യൂണിസ്റ്റ് ആശയങ്ങൾ ആണ് എന്ന് വിശ്വസിക്കുന്ന ഒരു യാന്ത്രിക മാർക്സിസ്റ്റ് അല്ല ഞാൻ. അതിനും അപ്പുറം ലോകം ഒരുപാട് മുന്നോട്ട് പോയിക്കഴിഞ്ഞു. പല പുതിയ ചിന്തകളും പഠനങ്ങളും വന്നു കഴിഞ്ഞു. അതൊക്കെ മനസിലാക്കാൻ ശ്രമിക്കുന്ന ഒരു ഇടതുപക്ഷ അനുഭാവി ആണ് ഞാൻ.. പിന്നെ ബ്രാൻഡിങ്ങിന്റെ പ്രശ്നം - അങ്ങനെ ബ്രാൻഡ് ചെയ്യാൻ ശ്രമിച്ചാലും പറ്റാത്തത് കാര്യങ്ങൾ അതിന്റെ എല്ലാ കോംപ്ലക്സിറ്റിയോടും കൂടി അവതരിപ്പിച്ചത് കൊണ്ടാണ്. ബ്രാൻഡ് ചെയ്യാൻ ശ്രമിക്കുന്നവരാണ് ആശയക്കുഴപ്പത്തിലാകുന്നത്.വരട്ടു തത്വവാദത്തിന്റെ കണ്ണിലൂടെ അല്ല ഞാൻ ഇതിനെയൊന്നും കാണാൻ ശ്രമിച്ചത്. ഇതിലുള്ള മനുഷ്യര്‍ വികാര വിചാരങ്ങളും ചരിത്രവും ഒക്കെ ഉള്ളവരാണ്. അത് കൂടി പരിഗണിച്ചേ എനിക്ക് സംസാരിക്കാൻ ആവൂ.








