
മനോജ് ഗിന്നസ് മിമിക്രിയിലൂടെ സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് 25 വര്‍ഷം പിന്നിടുന്നു. മിമിക്രി താരങ്ങള്‍ക്ക് സിനിമയില്‍ അവസരം ലഭിച്ചുതുടങ്ങിയ കാലത്താണ് മനോജ് ഗിന്നസ് മിമിക്രിയെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ തുടങ്ങിയത്.
ഉത്സവപ്പറമ്പുകളില്‍ മിമിക്രി അവതരിപ്പിച്ച് ഒരുമിച്ച് ഉണ്ടും ഉറങ്ങിയും സുഖദുഃഖങ്ങളില്‍ പങ്കാളികളായ ചങ്ങാതിമാര്‍ സിനിമയെന്ന വര്‍ണ്ണങ്ങള്‍ പെയ്തിറങ്ങുന്ന ലോകത്തെത്തിയപ്പോള്‍ മനോജിന്റെ മനസ്സിലും സിനിമാ താരമാകണമെന്ന സ്വപ്നം ചിറകുമുളച്ചു.
ചങ്ങാതിമാര്‍ സിനിമാതാരങ്ങളായാല്‍ തനിക്കും സിനിമയിലേക്കുള്ള കടന്നുവരവ് അനായാസമായിരിക്കുമെന്ന് കരുതിയ മനോജിന്റെ പ്രതീക്ഷകള്‍ക്ക് മുകളില്‍ നിരാശ പടര്‍ന്നുപിടിക്കാന്‍ കൂടുതല്‍ കാത്തിരിക്കേണ്ടി വന്നില്ല.
സിനിമയില്‍ അറിയപ്പെടുന്ന താരങ്ങളായ ചങ്ങാതിമാര്‍ അപരിചിതത്വം നടിച്ചത് മനോജിന്റെ മനസ്സിനെ വേദനിപ്പിച്ചു. സിനിമയില്‍ താരങ്ങളായാല്‍ കടന്നുവന്ന വഴികള്‍ മറക്കണമെന്ന നന്ദികേടിന്റെ സ്വഭാവം പല താരങ്ങളുടെയും ഐഡന്റിറ്റിയായി വളരുകയായിരുന്നു.
ജീവിതത്തില്‍ എങ്ങനെ മുന്നോട്ടു പോകണമെന്നറിയാതെ മുങ്ങിത്താഴാന്‍ പോകുന്നവന്റെ രക്ഷയ്ക്ക് കച്ചിത്തുരുമ്പ് എന്നതുപോലെ ബഡായി ബംഗ്ലാവ് മനോജ് ഗിന്നസിന്റെ ജീവിതത്തിലെ പ്രതീക്ഷയുടെ വെളിച്ചമായി മാറുകയായിരുന്നു.
ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയില്‍ ഇതിനകം 400-ലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ച മനോജ് ഗിന്നസ് ലോകത്തിലെ വിവിധ രാജ്യങ്ങളിലായി 148 തവണയാണ്
മിമിക്രി അവതരിപ്പിച്ചത്. അമേരിക്കയില്‍ മാത്രം പത്തു തവണയാണ് മിമിക്രി അരങ്ങേറിയത്.
ചിരിയും ചിന്തയുമുണര്‍ത്തുന്ന മിമിക്രിയിലൂടെ പ്രേക്ഷകമനസ്സുകളുടെ ഹൃദയത്തില്‍ ഇടംപിടിച്ച മനോജ് ഗിന്നസ് സിനിമയിലും സജീവമാകുകയാണ്. താനൊരു സിനിമാ താരമായി വളര്‍ന്നാല്‍ കടന്നുവന്ന വഴികളെയും കൂടെയുണ്ടായിരുന്ന ചങ്ങാതിമാരെയും മറക്കില്ലെന്നും മനോജ് ഗിന്നസ് സാക്ഷ്യപ്പെടുത്തുന്നു.
തൃശൂരില്‍ ചിത്രീകരണം നടന്ന ചാര്‍മിനാര്‍ സിനിമയുടെ സെറ്റിലാണ് മനോജ് ഗിന്നസിനെ കണ്ടത്. സിനിമാമംഗളത്തിന്റെ വായനക്കാരുമായി മനോജ് ഗിന്നസ് സംസാരിക്കുകയാണ്.
? ചാര്‍മിനാറില്‍ മനോജ് ഗിന്നസിന്റെ കഥാപാത്രം...
ഠ ഒരുപാട് സസ്പെന്‍സുള്ള പ്രണയവും കോമഡിയും നിറഞ്ഞ ചിത്രമാണ് ചാര്‍മിനാര്‍. ഈ ചിത്രത്തില്‍ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ റൂംബോയി ആയാണ് അഭിനയിക്കുന്നത്. ഒരുപാട് അഭിനയസാധ്യതയുള്ള നല്ല കഥാപാത്രമാണ്.
? മിമിക്രി വേദിയില്‍നിന്നും സിനിമയിലേക്ക് കടന്നുവന്നതിനെക്കുറിച്ച്...
ഠകാപ്പിച്ചിനോയിലൂടെയാണ് ശ്രദ്ധേയമായ വേഷം ചെയ്തത്. ചക്കരമാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തില്‍ പ്രകൃതിസ്നേഹിയായ കവിയായാണ് അഭിനയിച്ചത്. ലഡുവെന്ന ചിത്രത്തില്‍ നാല് നായകന്മാരില് ഒരാളായിരുന്നു.
മഞ്ജുവാര്യര്‍ നായികയായ മോഹന്‍ലാലില്‍ ഗാന്ധിനഗറിലെ ഗൂര്‍ഖയായും നജിം കോയയുടെ കളിയില്‍ ക്വട്ടേഷന്‍ സംഘത്തിലെ വില്ലനായും പപ്പുവില്‍ നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായും വേഷമിടുന്നു.
പത്തിലധികം ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും കവി ഉദ്ദേശിച്ചത് എന്ന ചിത്രത്തിലെ ഇത്തിക്കണ്ണിയെന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
? ഇന്നലെകളിലേക്ക് നോക്കുമ്പോള്‍...
ഠ മനസ്സ് നിറഞ്ഞ സംതൃപ്തിയാണുള്ളത്. എറണാകുളത്തെ കരിമുഗളിലാണ് എന്റെ വീട്. കല്‍പ്പണിക്കാരനായ ചോതിയുടെയും കാര്‍ത്ത്യായനിയുടെയും മകനാണ് ഞാന്‍. അമ്പലമേട് ഗവ. ഹൈസ്കൂളില്‍ പഠിച്ചു. എടത്തല അല്അമീന് കോളജില്‍നിന്നും പ്രീഡിഗ്രിവരെ പഠിച്ചു. ചെറുപ്പകാലം പ്രയാസം നിറഞ്ഞതാണെങ്കിലും ബാലജനസഖ്യത്തിലെ കലോത്സവങ്ങളാണ് മിമിക്രിയെന്ന കലാരൂപത്തെ എന്റെ മനസ്സില്‍ അരക്കിട്ടുറപ്പിച്ചത്.
ചെറുപ്പത്തില്‍ തന്നെ മാമുക്കോയ, ശങ്കരാടി ഉള്‍പ്പെടെയുള്ളവരുടെ ശബ്ദാണ് അനുകരിച്ചത്. മമ്മി സെഞ്ച്വറിയുടെ കൊച്ചിന് സെഞ്ച്വറിയിലെത്തിയതോടെ മിമിക്രിയെന്ന കലാരൂപം എന്റെ ജീവിതത്തിന്റെ ഭാഗമാവുകയായിരുന്നു. കോമഡി സ്കിറ്റുകളില് ശ്രദ്ധപതിപ്പിച്ചത് ഇക്കാലത്തായിരുന്നു. അഞ്ചുവര്‍ഷത്തെ കൊച്ചിന് സെഞ്ച്വറിയിലെ മിമിക്രി ജീവിതം നല്ലൊരു അനുഭവമായിരുന്നു.
കൊച്ചിന് ജോക്കേഴ്സ് എന്ന പേരില്‍ സ്വന്തമായി ട്രൂപ്പുണ്ടാക്കിയെങ്കിലും പിന്നീട് സൈനുദ്ദീന്റെ നേതൃത്വത്തിലുള്ള കൊച്ചിന് ഗിന്നസിലേക്ക് വന്നു. ഇവിടെനിന്നാണ് ഗള്‍ഫ് ഷോകള്‍ക്ക് പോകാന്‍ തുടങ്ങിയത്.
ഗള്‍ഫ് നാടുകളില്‍ ഞാന്‍ അവതരിപ്പിച്ച ഈസ്റ്റേണ്‍ കുക്കറി ഷോയിലെ ഓട്ടന്തുള്ളല് വന്‍ ഹിറ്റായി മാറി. ഏഷ്യാനെറ്റിലെ സിനിമാലയില്‍ എട്ടുവര്ഷമുണ്ടായിരുന്നു.






