അലിഗഡ്: അലിഗഡിലെ തപല്‍ ടൗണില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഹിന്ദുത്വ നേതാവ് സ്വാധി പ്രാചിയെ വിലക്കി. പിതാവ് കടം വാങ്ങിയ പണം നല്‍കാതിരുന്നതിന് രണ്ടര വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന സംഭവം നടന്ന പ്രദേശം സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു സ്വാധി പ്രാചി.
തപലില് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ സ്വാധി പ്രാചിയെ പോലീസ് തടഞ്ഞു. തപലിലെ നിലവിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് തീരുമാനമെന്ന് സീനിയര്‍ എസ്്.പി ആകാഷ് കുല്‍ഹാരി പറഞ്ഞു. സംഘര്‍ഷം കണക്കിലെടുത്ത് പ്രദേശത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ സമാധാനം തകര്‍ക്കാനുള്ള ഏതൊരു നീക്കവും ശക്തമായി അടിച്ചമര്‍ത്തുമെന്നും പോലീസ് വ്യക്തമാക്കി.
ജൂണ്‍ രണ്ടിനാണ് പെണ്‍കുട്ടിയുടെ മൃതദേഹം മാലിന്യക്കൂമ്പാരത്തില്‍ കണ്ടെത്തിയത്. കാണാതായ പെണ്‍കുട്ടിയെ മൂന്ന് ദിവസത്തിന് ശേഷം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പിതാവ് കടം വാങ്ങിയ പതിനായിരം രൂപ തിരികെ നല്‍കാത്തതിന്റെ വൈരാഗ്യത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊന്നത്. സംഭവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യപ്രതി സാഹിദ് (27), ഷാഗുഫ്ത (32), സാഹിദിന്റെ ഭാര്യ മെഹന്ദി ഹസന്, അസ്ലം (43) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.






