
സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ മരണത്തിൽ ആരോപണ വിധേയരായവര്‍ തമ്മില്‍ കൊലപാതകവുമായി ബന്ധപ്പെട്ട ആശയവിനിമയം നടത്തുന്നതിന്റെ ഓഡിയോ തെളിവ് യുഎന്‍ പുറത്തുവിട്ടു. സൗദി രാജകുമാരന്റെ മുതിർന്ന ഉപദേശകന് വേണ്ടി പ്രവർത്തിച്ചിരുന്ന സൗദി ഇന്റലിജൻസ് ഉദ്യോഗസ്ഥൻ മഹെർ മുത്റെബും ഫോറൻസിക് ഡോക്ടർ സലാഹ് അൽ തുബൈഗിയും തമ്മിലുള്ള ആശയവിനിമയത്തിന്റെ ഓഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
ശരീരം ബാഗിനുള്ളിൽ കടക്കുമോയെന്ന് മഹെര്‍ മുത്റെബ്ബ് തുബൈഗിയോട് ചോദിക്കുന്നതാണ് ഓഡിയോയിലുള്ളത്. ''ഇല്ല, നല്ല ഭാരമുണ്ട്'' എന്നാണ് ഇതിന് തുബൈഗി നല്കുന്ന മറുപടി. ''സന്ധികൾ വേർപെട്ടുകൊള്ളും. അതൊരു പ്രശ്നമാകില്ല. ശരീരത്തിന് നല്ല ഭാരമുണ്ട്. പ്ലാസ്റ്റിക് ബാഗുകളെടുത്ത ശേഷം അവയവങ്ങൾ ഛേദിക്കുന്നതോടെ എല്ലാം കഴിയും. ഓരോന്നോയി പൊതിഞ്ഞെടുക്കാമെന്നും തുബൈഗി പറയുന്നു.
കഴിഞ്ഞ ഒക്ടോബറിലാണ് ഖഷോഗിയെ കൊലപ്പെടുത്തി അവയവങ്ങൾ ഛേദിച്ചത്. ബലി കൊടുക്കാനുള്ള ആട് എത്തിയോ? എന്നായിരുന്നു ഖാഷോഗിയെ കൊല്ലാനുള്ള ഇവരുടെ കോഡുവാക്യം. ചോദിച്ച് രണ്ടുമിനിട്ടിനുള്ളിൽ ഖഷോഗി കോൺസുലേറ്റിൽ എത്തി. തുടര്‍ന്ന് ഖാഷോഗിയോട് മകന് സന്ദേശം അയയ്ക്കാന്‍ ആവശ്യപ്പെടുമ്പോള്‍ എന്താണ് ഞാൻ അയക്കേണ്ടതെന്ന് ഖാഷോഗി ചോദിക്കുന്നു. ഉടനെ കാണാമെന്നോ? എന്നെ തട്ടിക്കൊണ്ടുപോകുന്നുവെന്നോ തനിക്ക് പറയാനാകില്ലെന്നും ഖഷോഗി മറുപടി നൽകുന്നുണ്ട്.
പിന്നാലെ ഖഷോഗിയോട് ജാക്കറ്റ് അഴിക്കാൻ ആവശ്യപ്പെടുന്നു. ''ഒരു എംബസിക്കുള്ളിൽ ഇതെങ്ങനെ സംഭവിക്കുന്നു'' എന്ന നടുക്കം ഖഷോഗി പങ്കുവെക്കുന്നു. പിന്നീട് ഞാന്‍ ഒന്നും എഴുതില്ല എന്നും ഖഷോഗി പറയുന്നു. ''വേഗം ടൈപ്പ് ചെയ്യൂ, മിസ്റ്റർ ജമാൽ. ഞങ്ങളെ സഹായിക്കൂ, എങ്കിൽ മാത്രമെ ഞങ്ങൾ തിരിച്ചും സഹായിക്കൂ. അല്ലെങ്കിൽ നിങ്ങളെ തിരിച്ച് സൗദിയിലെത്തിക്കും.
പിന്നെ എന്താണ് സംഭവിക്കുക എന്ന് അറിയാമല്ലോ എന്നും മുത്റെബ് പറയുന്നു. പിന്നാലെ പ്ലാസ്റ്റിക് ഷീറ്റുകളുടെ ശബ്ദവും നിലത്തുവീഴുന്നതിന്റെയും ശക്തമായി ശ്വസിക്കുന്നതിന്റെയും ശബ്ദങ്ങളും കേള്‍ക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഖഷോഗിയുടെ കൊലപാതകത്തിൽ സൗദി കിരീടാവകാശിക്കു പങ്കുണ്ടെന്നാണ് യു.എൻ അന്വേഷണ റിപ്പോർട്ട്. മുഹമ്മദ് ബിൻ സൽമാനെതിരെ തെളിവുണ്ടെന്നും അന്വേഷണത്തെ നേരിടണമെന്നും യു.എൻ നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ യുഎൻ റിപ്പോർട്ട് അടിസ്ഥാന രഹിതമാണെന്ന് സൗദി വിദേശ കാര്യ മന്ത്രി ആദിൽ അൽ ജുബൈർ പറഞ്ഞു.
മനുഷ്യാവകാശ കൗൺസിലിന്റേതായി വന്ന റിപ്പോർട്ടിൽ വ്യക്തമായ വൈരുദ്ധ്യങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഉണ്ട്, അവ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നെന്നും ആദിൽ അൽ ജുബൈർ പറഞ്ഞു. മുത്റെബും മറ്റ് പത്ത് പേരും വിചാരണ നേരിടുകയാണ്.






