
ശ്രീനഗര്‍: 'അമ്മേ ഞാന്‍ മരിക്കാന്‍ പോകുന്നു. എന്നെ പാമ്പു കടിച്ചു.' വാടിയ മുഖവുമായി മകന് അടുക്കളയിലേക്ക് കയറി വന്ന് പറഞ്ഞപ്പോള്‍ ഉച്ചഭക്ഷണം ഉണ്ടാക്കുന്ന തിരക്കിനിടെ സജാ ബീഗം ശരിക്കും ഞെട്ടി. മകന് ഉടന്‍ ചികിത്സ നല്‍കണം. കേന്ദ്രസര്‍ക്കാര്‍ സെല്ലൂലാര്‍ നെറ്റ് വര്‍ക്കുകള്‍ തടഞ്ഞിരിക്കുന്നതിനാല്‍ ആംബുലന്‍സ് വിളിക്കാന്‍ കഴിഞ്ഞില്ല. ഉത്ക്കണ്ഠയുടേയും ആകുലതയുടെയും 16 മണിക്കൂറുകള്‍ക്ക് ശേഷം വൈദ്യസഹായം ഉറപ്പുവരുത്താന്‍ കഴിയാതെ 22 കാരന് മകനെ എന്നന്നേയ്ക്കുമായി ആ അമ്മയ്ക്ക് നഷ്ടമായി.
ഭരണഘടനയിലെ 370 ാം വകുപ്പിന്റെ പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും പൂര്‍ണ്ണമായും പഴയ നിലയിലേക്ക് എത്തിയിട്ടില്ലാത്ത കശ്മീരില്‍ ജനത മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കുന്നു. എങ്ങും പട്ടാളവും എല്ലായിടവും സുരക്ഷാവലയവും ആശുപത്രികള്‍ അടക്കം പൂര്‍ണ്ണ സജ്ജമാകാത്ത ഓഫീസുകളും ജനജീവിതം അടിയന്തിരാവസ്ഥയ്ക്ക് തത്തുല്യമാക്കിയിരിക്കുന്നു എന്ന നിലയിലാണ് വിദേശ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കശ്മീരിലെ അവസ്ഥയെ സംബന്ധിച്ച് ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട് കശ്മീരിലെ ജനത നരകം കാണുന്നു എന്നാണ് വിലയിരുത്തുന്നത്.
കാന്‍സര്‍ രോഗികള്‍ക്ക് ഓണ്‍ലൈന്‍വഴി മരുന്നുകള്‍ വാങ്ങാന്‍ കഴിയുന്നില്ല. ഡോക്ടര്‍മാര്‍ക്ക് പരസ്പരം ആശയവിനിമയം നടത്താന്‍ കഴിയുന്നില്ല. ഗുരുതരമായ അവസ്ഥയില്‍ ജീവിതത്തിനും മരണത്തിനും ഇടയില്‍ നില്ക്കുന്ന രോഗികളുടെ കാര്യത്തില്‍ സ്പെഷ്യലിസ്റ്റുകളുടെ ഉപദേശം സ്വീകരിക്കണമെങ്കില്‍ അവര്‍ സ്ഥലത്തെത്തണം എന്ന രീതിയിലായി. കശ്മീരിലെ മിക്ക വീടുകളിലും ലാന്റ് ലൈന്‍ പോലുമില്ലാത്ത സാഹചര്യത്തില്‍ അവര്‍ സഹായത്തിന് പോലും വിളിക്കാനാകുന്നില്ല.
ഫോണുകള്‍ ഡിസ്കണക്ട് ചെയ്തിരുന്നതിനാല്‍ ഡോക്ടറെ വിളിക്കാനായില്ല. മകന്റെ ജീവന് രക്ഷിക്കാനുള്ള ഓട്ടത്തിനിടയില്‍ കയറ്റങ്ങളും ഇറക്കങ്ങളും പ്രധാന തെരുവുകളിലെ സുരക്ഷാ ചെക്പോയിന്റുകളുമെല്ലാം മാതാവ് കടന്നു. ആഗസ്റ്റ് 13 നായിരുന്നു കോളേജ് വിദ്യാര്‍ത്ഥിയായ മകന് അമീര്‍ ഫാറൂഖ് ദറിനെ പാമ്പു കടിച്ചത്. കോളേജ് അടച്ചിരുന്നതിനാല്‍ കുടുബസ്വത്തായ ആടുകളെ മേയ്ക്കാനായി ബാരാമുള്ള നഗരത്തിന് സമീപമുള്ള ഫലവൃക്ഷ തോട്ടത്തില്‍ പോയപ്പോള്‍ കടുത്ത വിഷമുള്ള പാമ്പ് കടിക്കുകയായിരുന്നു.
ആറു മണിക്കൂറിനുള്ളില്‍ മരുന്നു കുത്തിവെയ്ക്കുകയായിരുന്നു ഏക മാര്‍ഗ്ഗം. രക്തയോട്ടം തടസ്സപ്പെടുത്താന്‍ കാലില്‍ ഒരു കയര്‍ വലിച്ചുകെട്ടിയായിരുന്നു ബീഗം മകനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അതിന് ശേഷം മകനെയും എടുത്തുകൊണ്ട് ഗ്രാമത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കായിരുന്നു ഓടിയത്. മരുന്ന് സ്റ്റോക്കുള്ള ഇവിടം പക്ഷേ നിരോധനാജ്ഞ കാരണം അടച്ചിട്ടിരുന്നു. മകനേയും എടുത്തുകൊണ്ട് ബാരാമുള്ള ജില്ലാ ആശുപത്രിയിലെത്തി. എന്നാല്‍ കുത്തിവെയ്പിനുള്ള മരുന്ന് സ്റ്റോക്കില്ലാതിരുന്നതിനാല് അവിടെയുള്ള ഡോക്ടര്‍മാര്‍ക്കും സഹായിക്കാനായില്ല. അവര്‍ പക്ഷേ ശ്രീനഗറിലെ ആശുപത്രിയിലേക്ക് ഒരു ആംബുലന്‍സ് ഏര്‍പ്പാടാക്കി നല്കി.
വഴിയില്‍ ഉടനീളം സൈനികര്‍ ആംബുലന്‍സ് തടഞ്ഞുകൊണ്ടേയിരുന്നു. ഇതിനിടയില്‍ രണ്ടു മണിക്കൂര്‍ നഷ്ടമായിരുന്നു. തന്റെ വലതുകാല്‍ പോയെന്ന് ദര് കുഴഞ്ഞ സ്വരത്തില്‍ മാതാവിനോട് പറഞ്ഞ ശേഷം പതിയെ കണ്ണടയ്ക്കാന്‍ ആരംഭിച്ചു. ഒടുവില്‍ ശ്രീനഗറില്‍ എത്തിയപ്പോള്‍ മരുന്നുണ്ടായിരുന്നില്ല. ഫോണ്‍ വിളിച്ചു വരുത്താനുമാകുമായിരുന്നില്ല. സൈന്യത്തിന്റെ കയ്യില്‍ മരുന്നുണ്ടായിരുന്നു. എന്നാല്‍ അവര്‍ നാളെ വരാനാണ് പറഞ്ഞത്. എന്നാല്‍ പിറ്റേന്ന് ചെല്ലേണ്ടി വന്നില്ല.
പിറ്റേന്ന് രാവിലെ 10.30 യോടെ ശ്രീനഗറില്‍ നിന്നും 55 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് അവര്‍ മകന്റെ മൃതദേഹവുമായി മടങ്ങി. രണ്ടു ദിവസം കൂടി കഴിഞ്ഞായിരുന്നു വിഷത്തിനുള്ള മരുന്ന് ശ്രീനഗറിലെ ആശുപത്രിയില്‍ എത്തിയത്. അതും ആംബുലന്‍സില്‍ 150 കിലോമീറ്റര്‍ താണ്ടി.
കശ്മീരുമായി ബന്ധപ്പെട്ട 370 ാം വകുപ്പ് പരിഷ്ക്കരണവുമായി ബന്ധപ്പെട്ട നിരോധനങ്ങള്‍ രണ്ടു മാസം പിന്നിടുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റിനും ഫോണ്‍ കണക്ടിവിറ്റിക്കും മേല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള ഇരുട്ടിലാക്കല്‍ മൂലം മതിയായ ചികിത്സ കിട്ടാതെ അനേകര്‍ കശ്മീരില്‍ മരണത്തിന് കീഴടങ്ങുകയാണെന്ന് ഡോക്ടര്‍മാരും രോഗികളും പറയുന്നു. ശ്രീഗനര്‍ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദ്ധന് മുന്നില്‍ അടുത്തിടെ ഒരു ഹൃദയാഘാത കേസില്‍ പെട്ട രോഗി വന്നെത്തി. സഹായത്തിന് ഒരു സാങ്കേതിക വിദഗ്ദ്ധന്റെ ആവശ്യം ഉണ്ടായിരുന്നു. കുറ്റാകൂരിരുട്ടില്‍ അഞ്ചു മൈല്‍ യാത്ര ചെയ്തായിരുന്നു ഡോക്ടര്‍ ഇയാളെ വിളിച്ചുകൊണ്ടു വന്നത്.
അനേകരോട് ചോദിച്ചും പറഞ്ഞും വീട് കണ്ടെത്തിയെങ്കിലും ഇയാളെ വീടിനടുത്തു നിന്നും തെരഞ്ഞുപിടിക്കേണ്ടി വന്നു. ഒറ്റ കോളില്‍ എല്ലാം തീരേണ്ട സ്ഥാനത്ത് നിയന്ത്രണം കശ്മീരിനെ ശിലായുഗത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്നാണ് ഡോക്ടര്‍ ആരോപിച്ചത്.
കശ്മീരിലെ ഉള്‍നാടന്‍ ഗ്രാമത്തിലുള്ള ആപ്പിള്‍ കര്‍ഷകരായ റസിയാഖാനും ഭര്‍ത്താവ് ബിലാല്‍ മണ്ടൂവിനും സമാനരീതിയിലുള്ള അനുഭവം ഉണ്ടായി. പ്രശ്നമുള്ള ഗര്‍ഭാവസ്ഥയില്‍ ആയിരുന്ന റസിയയ്ക്ക് പ്രസവ വേദന തുടങ്ങിയപ്പോള്‍ ആംബുലന്‍സ് വിളിക്കാനാകാതെ വന്നു. തുടര്‍ന്ന് ഇവര്‍ ഏഴു കിലോമീറ്റര്‍ നടന്ന ആശുപത്രിയില്‍ എത്തിയപ്പോള്‍ രംഗം വഷളായി. എന്നാല്‍ ഈ ആശുപത്രിയില്‍ നിന്നും ഇവരെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് അയയ്ക്കപ്പെട്ടു. ഏറെ താമസിച്ചു പോയതിനാല്‍ ആറ്റുനോറ്റിരുന്ന കണ്മണിയെ നഷ്ടമായി.
രോഗം കലശലായി സമയത്ത് ആശുപത്രികളില്‍ എത്താന്‍ കഴിയാതെയും ആംബുലന്‍സ് വിളിക്കാന്‍ കഴിയാതെയും ഡസന്‍ കണക്കിന് ഹൃദ്രോഗികളാണ് മരണമടയുന്നതെന്ന് കശ്മീരിലെ ഡോക്ടര്‍മാര്‍ പറയുന്നു. ഇവരില്‍ പലരും ഇക്കാര്യം പറയുമ്പോള്‍ പേര് പോലും വെളിപ്പെടുത്തരുതെന്ന് അപേക്ഷിക്കുകയാണ്. റിപ്പോര്‍ട്ടര്‍മാരുമായി സംസാരിച്ചാല്‍ ജോലി പോകുമെന്ന് പലരും ഭയക്കുന്നു. ഇന്ത്യന്‍ സൈനികര്‍ തങ്ങളെ അപമാനിക്കുകയും ഭീതിപ്പെടുത്തുകയും ചെയ്യുകയാണെന്നും കശ്മീരി ഡോക്ടര്‍മാര്‍ പറയുന്നു.
അതേസമയം ഇന്ത്യന്‍ അധികൃതര്‍ ഈ ആരോപണം തള്ളിയിട്ടുണ്ട്. കടുത്ത നിയന്ത്രണങ്ങളില്‍ പോലും ആശുപത്രികളുടെ പ്രവര്‍ത്തനം സുഗമമായി പ്രവര്‍ത്തിക്കുന്നതായിട്ടാണ് ഇവര്‍ അവകാശപ്പെടുന്നത്. ആരോഗ്യവിഭാഗം ജീവനക്കാര്‍ക്കും അത്യാഹിത രോഗികള്‍ക്കും ചെക്ക് പോയിന്റുകള്‍ വഴി സുഗമമായി യാത്ര ചെയ്യാന്‍ അനുവദിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു. ഇതുവരെ നിയന്ത്രണം കാരണമായി ഒരു ജീവനും പൊലിഞ്ഞിട്ടില്ലെന്നും അനേകം ജീവനുകള്‍ രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പറയുനന്ു.
അതേസമയം അത്യാഹിത സന്ദര്‍ഭങ്ങളില്‍ ആംബുലന്‍സ് പോലെയുള്ള സംവിധാനങ്ങള്‍ കിട്ടാത്ത അവസ്ഥയും ആശയ വിനിമയം വേണ്ടരീതിയില്‍ നടക്കാത്തതും നൂറുകണക്കിന് രോഗികളെ ബാധിച്ചിട്ടുണ്ടെന്നാണ് ആതുര വിഭാഗം പ്രവര്‍ത്തകരായ അനേകരും ആശുപത്രി രേഖകളും പറയുന്നത്. ഇക്കാരണത്താല്‍ അനേകം ജീവനുകള്‍ പൊലിയുകയും ചെയ്തെന്ന് ഇവര്‍ പറയുന്നു. ടെലിഫോണ്‍ ബന്ധം തടഞ്ഞുവെച്ചിരിക്കുന്നതിനാല്‍ ആള്‍ക്കാര്‍ക്ക് സമയത്ത് ആംബുലന്‍സും മറ്റും കിട്ടാന്‍ സാഹചര്യമുണ്ടാകുന്നില്ല. ഇക്കാരണത്താല്‍ നിയന്ത്രണം നീക്കണം എന്നാവശ്യപ്പെട്ട് ഇതിനകം അനേകം ഡോക്ടര്‍മാര്‍ കേന്ദ്ര സര്‍ക്കാരിന് കത്ത് അയയ്ക്കകയും ചെയ്തിട്ടുണ്ട്.
നിയന്ത്രണം മൂലവും മരുന്നുകളുടെ ലഭ്യതയിലുള്ള അപര്യാപ്തത കാരണമായും കഴിഞ്ഞ രണ്ടു മാസമായി 50 ശതമാനം സര്‍ജറികളാണ് തടസ്സപ്പെട്ടിരിക്കുന്നതെന്ന് ശ്രീനഗറിലെ ശ്രീ മഹാരാജ ഹരിസിംഗ് ആശുപത്രിയിലെ ഡോക്ടര്‍മാരും പറയന്നു. മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ തടഞ്ഞു വെച്ചിരിക്കുന്നത് തങ്ങളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് അനേകം ജൂനിയര്‍ ഡോക്ടര്‍മാരും പറഞ്ഞു. സീനിയര്‍ ഡോക്ടര്‍മാരില്‍ നിന്നും സഹായം വേണ്ടി വരുന്ന സാഹചര്യത്തില്‍ ഇവരെ ആശുപത്രിയില്‍ നിന്നും കണ്ടെത്തി കൊണ്ടുവരാന്‍ പോകുമ്പോള്‍ ഏറെ സമയം നഷ്ടമാകുമെന്നും ഇവര്‍ പറയുന്നു.
ഓഗസ്റ്റ് അവസാനമായിരുന്നു നെഞ്ചില്‍ ഇന്റര്‍നെറ്റും ഫോണ്‍ബന്ധങ്ങളും അവസാനിപ്പിച്ചതിനെതിരേ നെഞ്ചില്‍ പോസ്റ്റര്‍ പതിച്ചു കൊണ്ട് ഒമര്‍ സലിം എന്ന ഡോക്ടര്‍ ശ്രീനഗറിലെ തെരുവിലൂടെ മാധ്യമങ്ങളുടെ ഓഫീസിലേക്ക് സൈക്കിളില്‍ റാലി നടത്തിയത്. എന്നാല്‍ ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. തങ്ങള്‍ ജയിലില്‍ അല്ലെന്നേയുള്ളൂ. എന്നാല്‍ ഇത് തടവുശിക്ഷ തന്നെയാണെന്നും സലിം പറഞ്ഞു.
