
കട്ടപ്പന: വ്യക്തിപരമായ മാനസീക സംഘര്‍ഷങ്ങള്‍ക്ക് പുറമേ ഡിപ്പാര്‍ട്ട് മെന്റില്‍ നിന്നുള്ള സമ്മര്‍ദ്ദവും കൂടിയതോടെ കട്ടപ്പനയില്‍ എസ്ഐ ആത്മഹത്യ ചെയ്തപ്പോള്‍ റാന്നിയില്‍ മറ്റൊരു എസ്ഐ വീടു വിട്ടു പോയി. തൃശൂര്‍ കേരള പോലീസ് അക്കാദമിയിലെ എസ്.ഐ. വിഷം ഉള്ളില്‍ച്ചെന്നു മരിച്ച നിലയില്‍ കണ്ടെത്തിയപ്പോള്‍ കാണാതായത് ഒന്നര മാസത്തിനിടയില്‍ രണ്ടു തവണ സ്ഥലംമാറ്റം നേരിടേണ്ടി വന്നതിനെ തുടര്‍ന്ന് വീടു വിട്ടുപോയത് റാന്നി എസ്ഐ യാണ്.
വാഴവര ചെള്ളേടത്ത് സി.കെ. അനില്‍കുമാര്‍ (44) ആണു മരിച്ചത്. നിര്‍മലാസിറ്റി കവുന്തിക്കടുത്തുള്ള കാട്ടിലെ പാറപ്പുറത്താണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്. നിര്‍മലാസിറ്റിക്കു സമീപം അനിലിനെ കണ്ടതായി നാട്ടുകാരില്‍ നിന്നുലഭിച്ച സൂചനയെത്തുടര്‍ന്നു പോലീസ് നടത്തിയ തെരച്ചിലില്‍ പാറപ്പുറത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. പോലീസ് കാന്റീന് നടത്തിപ്പുമായി ബന്ധപ്പെട്ട് അനില്‍ മാനസിക സമ്മര്‍ദത്തിലായിരുന്നെന്നു ബന്ധുക്കള്‍ പറയുന്നു.
ചൊവ്വാഴ്ച്ച സഹോദരന്റെ വീട്ടിലെത്തിയ അനില്‍ തനിക്ക് സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നും സ്വന്തം സ്ഥലം പണയം വെച്ച് ബാധ്യതകള്‍ തീര്‍ക്കുന്ന കാര്യവും സംസാരിച്ചിരുന്നു. ബുധനാഴ്ച്ച അനിലിനെ കാണാതായി. തുടര്‍ന്ന് കട്ടപ്പന പോലീസ് തെരച്ചില്‍ നടത്തിയിരുന്നു. ഇതിനൊടുവിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. രണ്ടാമത്തെ സംഭവത്തില്‍ കോട്ടയം കഞ്ഞിക്കുഴി സ്വദേശിയും റാന്നി എസ്.ഐയുമായ കുരുവിള(38)യെ കാണാനില്ലെന്ന് പിതാവാണ് കോട്ടയം ഈസ്റ്റ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
ഒന്നര മാസത്തിനിടെ രണ്ടു സ്ഥലം മാറ്റം നേരിടേണ്ടി വന്ന എസ്.ഐ ശനിയാഴ്ച ഡ്യൂട്ടിക്ക് പോകുന്നെന്നു പറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയതാണ്. മടങ്ങിയെത്താതെ വന്നപ്പോഴാണ് പിതാവ് പോലീസില്‍ പരാതി നല്‍കിയത്. ഇദ്ദേഹം െമെസൂരില്‍ ഉളളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
മൊെബെല്‍ ഫോണ്‍, വാച്ച്, പഴ്സ് എന്നിവ പിതാവിനെ ഏല്‍പ്പിച്ച ശേഷമായിരുന്നു ശനിയാഴ്ച ഡ്യൂട്ടിക്ക് ഇറങ്ങിയത്. ഒന്നരമാസം മുമ്പാണ് പത്തനംതിട്ട ട്രാഫിക് എസ്.ഐ. ആയിരുന്ന കുരുവിള റാന്നിയില്‍ എത്തിയത്. കഴിഞ്ഞ ആഴ്ച ഇദ്ദേഹത്തെ ചിറ്റാറിന് മാറ്റി ഉത്തരവ് ഇറങ്ങിയെങ്കിലും റിലീവ് ചെയ്തില്ല. ഉടന്‍ റിലീവ് ചെയ്യണമെന്ന് കാട്ടി എസ്.പി: ജി. ജയദേവ് ഉത്തരവ് ഇട്ടതോടെയാണ് ഇദ്ദേഹം നാടുവിട്ടത്. ഭാര്യയും രണ്ടു മക്കളുമുണ്ട്. കുടുംബപ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭാര്യയുടെ പരാതിയില്‍ രണ്ടു തവണ പത്തനംതിട്ട എസ്.പി. ഇരുകൂട്ടരെയും വിളിച്ചു വരുത്തി സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് സ്ഥലം മാറ്റം അടിയ്ക്കടി ഉണ്ടായത്.
ഭാര്യ വീട്ടുകാര്‍ ഇദ്ദേഹത്തിനെ മാനസികമായി അലട്ടിയിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. സിവില്‍ സപ്ലൈസില്‍ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം പരീക്ഷയെഴുതി പോലീസ് ജോലി നേടുകയായിരുന്നു. മാനസിക ദൗര്‍ബല്യമുള്ള രണ്ട് സഹോദരിമാര്‍ കുരുവിളയ്ക്കുണ്ട്. ഇവരില്‍ ഒരാള്‍ അടുത്ത കാലത്ത് മരിച്ചു. മറ്റൊരാള്‍ ഒപ്പമുണ്ട്. ഇവരെയെല്ലാം നോക്കാനുള്ള ബാധ്യത ഇദ്ദേഹത്തിനായിരുന്നു. അതിനിടെയാണ് ജോലി സ്ഥലത്തുണ്ടായ മാനസിക പീഡനം കൂടി അദ്ദേഹത്തിന് നേരിടേണ്ടി വന്നത്.






