
ഒരു കാര്യം സത്യസന്ധമായി ആഗ്രഹിച്ചാല്‍ അത് നേടിയെടുക്കാന്‍ ലോകം മുഴുവന്‍ കൂടെ നില്‍ക്കുമെന്ന പൗലോ കൊയ്ലോയുടെ വാക്കുകളാണ് സുധി കോപ്പ എന്ന കൊച്ചിക്കാരന് ഇന്നുമെന്നും പ്രചോദനം. ഒരു സിനിമാക്കഥ പോലെയാണ് സുധിയുടെ ജീവിതം. നാടിനേയും നാടകത്തേയും സിനിമയേയും ഒരുപോലെ സ്നേഹിച്ച സുധിയുടെ അതിജീവനം ഓരോ ചെറുപ്പക്കാരനും മാതൃകയാണ്.
സിനിമയിലെ പത്ത് വര്‍ഷങ്ങള്‍
സിനിമയിലെത്തിയിട്ട് 10 വര്‍ഷമായി. തിരിഞ്ഞുനോക്കുമ്പോള്‍ നല്ല കുറച്ച് കഥാപാത്രങ്ങള്‍ കിട്ടിയതായി എനിക്ക് തോന്നുന്നുണ്ട്. ചെറിയ ചെറിയ വേഷങ്ങളില്‍ നിന്ന് ക്യാരക്ടര്‍ റോളുകളിലേക്ക് വരെയെത്തി. അതില്‍ ഞാന്‍ സന്തുഷ്ടനാണ്.
സാഗര്‍ ഏലിയാസ് ജാക്കിയാണ് എന്റെ ആദ്യ സിനിമ. അതില്‍ ഓഡിഷന് വഴിയാണ് തെരഞ്ഞെടുത്തത്. ഒരു സീനിലാണ് അഭിനയിച്ചതെങ്കിലും എന്നെപ്പോലൊരു തുടക്കക്കാരന് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും മികച്ച അവസരമായിരുന്നു അത്.
ആമേനിലാണ് ആദ്യമായെനിക്ക് ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രം കിട്ടുന്നത്. മലയാള സിനിമ ചരിത്രത്തില്‍ ഇടംനേടിയ ആമേന്‍ പോലൊരു സിനിമയുടെ ഭാഗമാകാനും കഴിഞ്ഞു. ആട്, സപ്തമശ്രീ തസ്കര എന്നീ സിനിമകളിലൊക്കെ എന്റെ രൂപത്തില്‍ നിന്ന് വ്യത്യസ്തമായ ലുക്കിലുള്ള കഥാപാത്രങ്ങളായിരുന്നു. ആ കഥാപാത്രം ഞാനാണ് ചെയ്തതെന്ന് പറഞ്ഞാല്‍ മാത്രമേ തിരിച്ചറിഞ്ഞിരുന്നുള്ളൂ.
പിന്നീട് 2017ല്‍ ഉദാഹരണം സുജാത, പൈപ്പിന് ചുവട്ടിലെ പ്രണയം, 2018ല്‍ ജോസഫ് എന്നീ ചിത്രങ്ങളും കഴിഞ്ഞതോടെ എന്റെ പേര് കുറച്ച് ആളുകളുടെ ഇടയില്ക്കൂടിയെത്തി. സിനിമയില്‍ വന്നിട്ട് 10 വര്‍ഷം കഴിഞ്ഞുവെങ്കിലും സത്യം പറഞ്ഞാല്‍ എന്നെ ആളുകള്‍ തിരിച്ചറിയാനും പേര് പറഞ്ഞാല്‍ മനസിലാക്കാനും തുടങ്ങിയത് ഒന്നര വര്‍ഷത്തിനിടയിലാണ്. സിനിമയില്‍ എനിക്കവസരം ലഭിക്കാന്‍ കുറേക്കാലം എടുത്തു. കിട്ടിയ അവസരങ്ങളെല്ലാം നന്നായി ചെയ്തുവെന്നാണെന്റെ വിശ്വാസം.
ജീവിതം മാറിയപ്പോള്‍
വളരെ കഷ്ടപ്പെട്ടാണ് ഇന്ന് ലഭിക്കുന്നതുപോലെയുള്ള റോളുകള്‍ കിട്ടാന്‍ തുടങ്ങിയത്. പണ്ട് ചില സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്, ദിവസങ്ങളോളം ലൊക്കേഷനില്‍ പോയി കിടന്നിട്ട്, സിനിമ ഇറങ്ങുമ്പോള്‍ നമ്മളെ കാണില്ല. അങ്ങനെയുള്ള അനുഭവങ്ങളുമുണ്ട്.
ഇപ്പോള്‍ ഒരു സിനിമയിലേക്ക് വിളിക്കുമ്പോള്‍ അതൊരു അംഗീകാരമാണ്. എനിക്ക് ആ കഥാപാത്രം ചെയ്യാനാകുമെന്ന് അവര്‍ വിശ്വസിക്കുന്നുണ്ടല്ലോ. അതിനൊപ്പം തന്നെ ഉത്തരവാദിത്വവുമുണ്ട്.
ആ കഥാപാത്രങ്ങള്‍ നന്നായി ചെയ്യുകയെന്ന ഉത്തരവാദിത്വം.സിനിമയിറങ്ങുമ്പോള്‍ അത് കണ്ട് ആളുകെളാക്കെ നല്ല അഭിപ്രായം പറയുന്നു. അതൊക്കെ ത്രില്ലാണ്. നല്ല അഭിനേതാക്കള്‍ക്കൊപ്പം സ്ക്രീനില്‍ വരാന്‍ പറ്റി. ഇതൊക്കെ സന്തോഷം നല്കുന്ന കാര്യങ്ങളാണ്.
സിനിമയിലെത്തുന്നതിന് മുമ്പ് ഞാന്‍ പല ജോലികള്‍ ചെയ്തിട്ടുണ്ട്. രാവിലെ ജോലിയ്ക്ക് പോകുന്നു, വരുന്നു, ശനിയും ഞായറും അവധിയായതിനാല്‍ വീട്ടിലിരിക്കുന്നു, എന്നും ഒരേ ആളുകളെയും സ്ഥലങ്ങളും കാണുന്നു. അങ്ങനെയായിരുന്നു ജീവിതം. സിനിമയിലേക്ക് വന്നപ്പോള്‍ ഇഷ്ടപ്പെട്ട ജോലി ചെയ്യുന്നതിന് സമയം ഒരു തടസമായില്ല.
പുതിയ ആളുകള്‍, സ്ഥലങ്ങള്‍ അങ്ങനെ ഓരോ ദിവസവും കാണുന്ന കാഴ്ചകള്‍ മാറിത്തുടങ്ങി. പിന്നെ സാമ്പത്തികമായി വലിയ മാറ്റമുണ്ടായി. ജീവിത ചുറ്റുപാടുകള്‍ മാറി. പക്ഷേ വ്യക്തിപരമായി മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല.
സിനിമയാണ് പാഷന്
വളരെ പെട്ടെന്ന്, അപ്രതീക്ഷിതമായി സിനിമയിലെത്തിയ ആളല്ല ഞാന്‍. എങ്ങനെ സിനിമയിലെത്തുമെന്ന് പോലും അറിയില്ലായിരുന്നു. സിനിമയുടെ പിറകെ നടന്ന് നടന്ന് കയറിയതാണ്.
കുറേ ഓഡിഷനുകള്‍ക്ക് പങ്കെടുത്തു, സംവിധായകരെ കണ്ടു, എഴുത്തുകാരെ കണ്ടു. കയറിയിറങ്ങി കയറിയിറങ്ങി കിട്ടിയതാണ്.
അഭിനയം ഒരു പാഷനാണ്. അപ്പോള്‍ അതിന് വേണ്ടി കുറേ പരിശ്രമിച്ചു. ജീവിതത്തില്‍ വേറൊരു കാര്യത്തിനും ഇങ്ങനെ പരിശ്രമിച്ചിട്ടില്ല. അതുകൊണ്ട് സിനിമ എനിക്കൊരു ജോലിയായി.
എപ്പോഴാണ് സിനിമയോട് ഇഷ്ടം തോന്നിയതെന്നറിയില്ല. ആദ്യമൊക്കെ ഒരു ചാന്‍സ് തേടി നടന്നപ്പോള്‍ പലരും കളിയാക്കി ചിരിച്ചിട്ടുണ്ട്. അപ്പോഴും എനിക്കാത്മവിശ്വാസമുണ്ടായിരുന്നു, എനിക്കുമൊരു അവസരം കിട്ടുമെന്ന്.
ഡിസ്കോ ബാബു
പൊറിഞ്ചു മറിയം ജോസിലെ ഡിസ്കോ ബാബു എന്ന കഥാപാത്രം ഇഷ്ടമായെന്ന് കുറേപേര്‍ വിളിച്ചുപറഞ്ഞു. അതെന്റെ മാത്രം കഴിവല്ല, അത്രയും വലിയ ഒരു സിനിമ, വലിയ അഭിനേതാക്കള്‍, ജോഷിയെന്ന സംവിധായകന് എന്നീ ഘടകങ്ങളെല്ലാം സിനിമയുടെ വിജയത്തിനുള്ള കാരണങ്ങളാണ്. മുമ്പും ജോഷി സാറിന്റെ സിനിമയില്‍ ഒരു ഡയലോഗ് മാത്രമുള്ള വേഷം ഞാന്‍ ചെയ്തിട്ടുണ്ട്.
പൊറിഞ്ചു മറിയം ജോസിന് മുമ്പ് സത്യം പറഞ്ഞാല്‍ വശ്വസിക്കുമോ എന്നൊരു സിനിമ ചെയ്തിരുന്നു. അതിലെ താമരയെന്ന കഥാപാത്രവും കുറേ ശ്രദ്ധിക്കപ്പെട്ടു. കുറേപേര്‍ അത് നന്നായി, ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞിരുന്നു. പൊറിഞ്ചുവിന് മുമ്പ് ഇമോഷണല്‍ കഥാപാത്രത്തെ ഞാന്‍ അവതരിപ്പിച്ചിട്ടുണ്ട്. പൈപ്പിന് ചുവട്ടിലെ പ്രണയമെന്ന സിനിമയില്‍. പക്ഷേ, അത് അധികം ശ്രദ്ധിക്കപ്പെട്ടില്ല. വലിയ സിനിമകളുടെ ഭാഗമാകുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടും.
ജോസഫ് നല്കിയ മാറ്റം
ഷൂട്ടിംഗ് തുടങ്ങി രണ്ടു ദിവസം കഴിഞ്ഞാണ് എന്നെ ജോസഫിലേക്ക് വിളിക്കുന്നത്. ഞാന്‍ സ്ഥിരം ചെയ്തിരുന്ന കള്ളന്, തെമ്മാടി വേഷങ്ങളില്‍ നിന്ന് മോചനം തന്ന കഥാപാത്രമായിരുന്നു ജോസഫിലെ പോലീസ് വേഷം. ഒരു പോലീസുകാരന്റെ അപ്പിയറന്‍സും ബോഡീലാംഗ്വേജുമൊക്കെ സംവിധായകനും തിരക്കഥാകൃത്തും എനിക്ക് പറഞ്ഞു തന്നിരുന്നു. അതുപോലെ ഞാന്‍ അഭിനയിച്ചു.
നാടകത്തിലൂടെ സിനിമയിലേക്ക്
നാടകത്തിലൂടെ സിനിമയിലെത്തിയെന്ന് പറയുന്നത് പൂര്‍ണ്ണമായി ശരിയല്ല. പക്ഷേ സിനിമാ ജ്വരം മൂത്തപ്പോഴാണ് നാടകത്തില്‍ അഭിനയിക്കുന്നത്.
എന്റെ സുഹൃത്തുക്കളില്‍ ചിലരൊക്കെ നാടകം സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്നവരാണ്. അവരുടെ മുമ്പില്‍ ഞാനൊന്നുമല്ല. വലിയ നടന്മാരൊക്കെ നാടകത്തിലൂടെയും മിമിക്രിയിലൂടെയുമാണല്ലോ സിനിമയിലെത്തിയത്. ഞാന്‍ നാടകത്തിലൂടെയാണ് സിനിമയിലെത്തിയതെന്ന് പറയാന്‍ അഭിമാനമുണ്ട്.
പുതിയ പ്രോജക്ടുകള്‍
ചെമ്പന്‍ വിനോദും ജയസൂര്യയുമൊക്കെയുള്ള പൂഴിക്കടകനാണ് ഉടന്‍ റിലീസ് ചെയ്യുന്ന സിനിമ. ടിനു പാപ്പച്ചന് സംവിധാനം ചെയ്യുന്ന അജഗജാന്തരം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നു.
കുടുംബം
ഭാര്യ വിനിത, മകന് യയാതി, മൂന്നാം ക്ലാസില്‍ പഠിക്കുന്നു. അച്ഛനും അമ്മയും എനിക്കൊപ്പമുണ്ട്. അച്ഛന് ബാലെ ട്രൂപ്പുണ്ടായിരുന്നു സിനിമയ്ക്ക് പിന്നാലെ നടക്കുമ്പോഴും കുടുംബം നോക്കിയിരുന്നു. അതുകൊണ്ട് സിനിമയെന്നും പറഞ്ഞ് നടക്കുന്നു എന്ന തരത്തിലൊരു പരാതി കേട്ടിട്ടില്ല.
പക്ഷേ എന്റെ സമപ്രായക്കാരെല്ലാം ജോലി ചെയ്ത് നല്ല രീതിയില്‍ ജീവിക്കുന്നു, പുതിയ വീട് വയ്ക്കുന്നു, അതൊക്കെ കാണുമ്പോള്‍ എന്റെ ഭാവി എന്തായിത്തീരുമെന്ന് അവര്‍ക്ക് ആശങ്കയുണ്ടായിരുന്നു. പക്ഷേ എന്റെ സിനിമാമോഹം പൂവണിയാന്‍ അവര്‍ ഒപ്പം നിന്നു.
അശ്വതി അശോക്