
തിരുവനന്തപുരം: നിയമന ഉത്തരവ് വന്‍ വിവാദത്തിലായതിന് പിന്നാലെ മുന്‍ എംപിയും സിപിഎം നേതാവുമായ ടിഎന്‍ സീമയുടെ ഭര്‍ത്താവ് ജയരാജിനെ സി ഡിറ്റ് ഡയറക്ടര്‍ സ്ഥാനത്തു നിയോഗിച്ച ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. പകരം ഡോ. ചിത്രാ ഐഎഎസിനെ പുതിയതായി നിയമിച്ചു. ഹൈക്കോടതി ഇടപെടല്‍ ഉള്‍പ്പെടെ ഏറെ വിവാദം ഉണ്ടായതിന് പിന്നാലെയാണ് ഉത്തരവ് സര്‍ക്കാര്‍ തന്നെ ഒടുവില്‍ റദ്ദാക്കിയിരിക്കുന്നത്.
പ്രതിമാസം ഒന്നര ലക്ഷം രൂപയോളം ശമ്പളം വാങ്ങിയിരുന്നു പദവിയില്‍ ജയരാജിന് മതിയായ യോഗ്യത ഇല്ലെന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയരുകയും നിയമിച്ചതിന് എതിരേ ഭരണാനുകൂല സംഘടനകള്‍ ഉള്‍പ്പെടെ രംഗത്ത വരികയും ചെയ്തിരുന്നു. സിഡിറ്റ് റജിസ്ട്രാര്‍ ആയിരിക്കെ വിരമിച്ച ജയരാജ് കരാര്‍ അടിസ്ഥാനത്തില്‍ തുടരുകയായിരുന്നു. വിരമിച്ചതിന്റെ പിറ്റേന്ന് തന്നെയായിരുന്നു അദ്ദേഹത്തെ ഡയറക്ടറാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയതും. എന്നാല്‍ സ്വന്തം യോഗ്യതകള്‍ക്ക് അനുസരിച്ച് ഡയറക്ടറുടെ യോഗ്യത നിശ്ചയിച്ച് ഗവേണിംഗ് ബോര്‍ഡില്‍ അവതരിപ്പിച്ച് അംഗീകരിപ്പിച്ചു എന്ന ആരോപണം ഉയര്‍ന്നതോടെ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലായി.
കൃത്യമായ യോഗ്യത ഇല്ലാതെയാണ് ജയരാജിനെ ഈ പദവിയില്‍ നിയമിച്ചത് എന്ന ആരോപണം ഉയരുകയും ഹൈക്കോടതിയുടെ മുന്നിലേക്ക് നിയമന വിവാദം എത്തുകയൂം ചെയ്തിരുന്നു. നിയമനത്തിന് എതിരേ സിഡിറ്റ് ഇ ഗവേര്‍ണന്‍സ് ആന്റ് എസ്റ്റാബ്ളിഷ്മെന്റ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ എം.ആര്. മോഹനചന്ദ്രന് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം ആരായുകയും ചെയ്തിരുന്നു. പ്രവൃത്തി പരിചരം മുന്‍നിര്‍ത്തിയാണ് നിയമനമെന്നാണ് സര്‍ക്കാര്‍ നല്കിയ വിശദീകരണം. രജിസ്ട്രാറായിരുന്നപ്പോള്‍ ഡയറക്ടറായി നിയമനം നേടുന്നതിന് ജയരാജ് സി-ഡിറ്റ് സര്‍വീസ് ചട്ടത്തില്‍ മാറ്റം വരുത്തിയെന്നത് ഉള്‍പ്പെടെയുള്ള അഴിമതി ആരോപണങ്ങളാണ് ഉയര്‍ന്നത്.
കടുത്ത എതിര്‍പ്പ് മറി കടന്നാണ് സി-ഡിറ്റ് ഗവേണിങ് സമിതി ജയരാജിനെ നിയോഗിച്ചത്. പുനര്‍നിയമന വ്യവസ്ഥ പ്രകാരമായിരുന്നു നിയമനം. ഒരു വര്‍ഷമായിരുന്നു കാലാവധി. ജി ജയരാജ് രജിസ്ട്രാര്‍ ആയിരുന്ന കാലത്ത് സിഡിറ്റിലെ പല സുപ്രധാന പദ്ധതികളും പുറംകറാര്‍ നല്‍കിയതായും പുറത്ത് വന്നിരുന്നു. തന്നെ സിഡിറ്റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മുഖ്യമന്ത്രി പിണറായി വിജയന് മാറ്റില്ലെന്ന് ജി ജയരാജന് നേരത്തെ അവകാശപ്പെട്ടിരുന്നു. ഡയറക്ടറെ നിശ്ചയിക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്നായിരുന്നു ജയരാജിന്റെ വാദം.
