
ഇക്കാലത്ത് ഭേദപ്പെട്ട നിലയില്‍ പാട്ടെഴുതുന്ന ഒരാളാണ് റഫീക്ക് അഹമ്മദ്; സംശയമൊന്നുമില്ല. പക്ഷേ അദ്ദേഹത്തിനും ചിലപ്പോള്‍ കൈപ്പിഴ സംഭവിക്കാറുണ്ട്. മുന്‍കൂട്ടി ചിട്ടപ്പെടുത്തിയ ഈണം ശരാശരി നിലവാരം പോലുമില്ലാത്തതാണെങ്കില് ഗാനരചയിതാവ് എത്രയൊക്കെ മനസ്സര്പ്പിച്ചാലും ഗാനം നന്നാവണമെന്നില്ല.
ഉച്ചാരണശുദ്ധിയോടെ പാടുക കൂടി ചെയ്തില്ലെങ്കിലോ? എന്തുകൊണ്ടും പാട്ട് അരോചകമായിത്തീരും.ഇത്തരം ഗതികേടിലാണ് 'ബിഗ്ബ്രദര്‍' എന്ന ചിത്രത്തിലെ ഇനി പരാമര്‍ശിക്കാന്‍ പോകുന്ന ഗാനം. ഇത് പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം നാല്പത് ശതമാനത്തോളം സംഗീത സംവിധായകനായ ദീപക് ദേവിനാണ്. നാല്പത് ശതരമാനത്തോളം ഉത്തരവാദിത്വം പാടിയ അമിത് ത്രിവേദിക്കും സഹഗായികയായ ഗൗരി ലക്ഷ്മി തരക്കേടില്ലാതെ പാടി എന്നും സൂചിപ്പിക്കട്ടെ. പത്തു ശതമാനത്തോളം ഉത്തരവാദിത്വം ഗാനം ചിത്രീകരിച്ച സംവിധായകന് സിദ്ദിഖിനുമാണ്.
കൂട്ടായ്മയില്‍ നിന്ന് പിറവിയെടുക്കുന്നതാണ് ഓരോ ഗാനവും. അതുകൊണ്ട് അതുമായി ബന്ധപ്പെട്ട ആര്‍ക്കെങ്കിലും പിഴച്ചുപോയാല്‍ ഗാനം പരാജയപ്പെട്ടതുതന്നെ. ഇവിടെ ഓരോരുത്തരുടെയും പിഴവ് ഏറിയും കുറഞ്ഞുമിരിക്കുന്നു എന്നുമാത്രം.
''ചുണ്ടില്‍ തത്തും കവിതേ എന്‍ നിലാവേ
നിന് നിഴലിളകും എന്‍ കണ്പീലിയില്
നിന് കനവുകളോ മിഴിനീരോ
ഇന്നണയുകയായ്
എന്നില്‍ കണ്ടോ കണ്ടോ
കുളിരും പൂക്കളും വിതറുകയോ
മെല്ലെ വന്നെന് കുടിലിലെ പുതുവിരിയില്
എന്‍ അഴകോ മനസ്സോ കണ്ണാടിയില്‍
കണ്ടോ കണ്ടോ കണ്ടോ കണ്ടോ
നീയൊരു മായാവിയായ്
കണ്മറയുംമുമ്പേ എന്നെക്കണ്ടോ?''
ഗാനം മുഴുവനായി എടുത്തെഴുതിയെന്ന് ആരും സദയം തെറ്റിദ്ധരിക്കരുത്. ഇതു പല്ലവി മാത്രമാണ്. പല്ലവിയുടെയും അനുപല്ലവിയുടെയും ചരണത്തിന്റെയും ദൈര്ഘ്യംതന്നെയാണ് ഇന്ന് ഗാനം സഹൃദയരില്‍ നിന്നകലാനുള്ള ഒരു കാരണം. ചുരുങ്ങിയ വരികളില്‍ ആകര്‍ഷകമായ ഈണം കൊണ്ടുവരുക എന്ന അടിസ്ഥാനതത്ത്വം പോലും ഇന്ന് മാറ്റിമറിക്കുന്നു.






