
കോഴഞ്ചേരി: മാനവികതയ്ക്ക് മുതല്‍ കൂട്ടായ മലയാളത്തിന്റെ സ്വന്തം മാര്‍ ക്രിസോസ്റ്റം വലിയ തിരുമേനിക്ക് ഇന്ന് 103-ാം പിറന്നാള്‍. കുമ്പനാട് ഫെലോഷിപ്പ് ഹോസ്പിറ്റലില്‍ രാവിലെ 8.30ന് നടന്ന വലിയ മെത്രപൊലീത്തയുടെ ജന്മദിന സ്തോത്ര വിശുദ്ധ കുര്‍ബാന ശ്രുശൂഷയ്ക്ക് ഡോ. ജോസഫ് മാര്‍ത്തോമാ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. സഭാ സെക്രട്ടറി അത്മായ ട്രസ്റ്റി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
103-ാം വയസിലേക്ക് പ്രവേശിക്കുമ്പോഴും ജീവിത ശൈലിയിലും എളിമയിലും തെല്ലും മാറ്റം വരുത്താന്‍ അദ്ദേഹം ഒരുക്കമല്ല എന്നത് അനുകരണീയമാണ്. ജാതിക്കും മതത്തിനും ഭക്തിക്കും അതിര് വരമ്പില്ലാതെ തന്നില്‍ നിക്ഷിപ്തമായ ക്രിസ്തീയ ദൗത്യം നിറവേറ്റുന്നതില്‍ ഏറെ ശ്രദ്ധാലുവുമാണ്. ഭാരതമെമ്പാടും നിരവധി ക്ഷേമ പ്രവര്‍ത്തങ്ങളാണ് അദ്ദേഹം ആരംഭിച്ചതും മുന്നോട്ട് നയിച്ചതും. നവതി ആഘോഷത്തിന്റെ ഭാഗമായി ആയിരത്തി അഞ്ഞൂറിലധികം വീടുകള്‍ ഭാരതമെമ്പാടും നിര്‍മ്മിച്ച് നല്‍കിയത് ഇതിനുദാഹരണം ആണ്. വലിയ മെത്രാപ്പോലീത്തയെ രാഷ്ട്രം പദ്മഭൂഷണ്‍ നല്കി ആദരിച്ചപ്പോള്‍ അതിലൂടെ മലയാളി കൂടിയാണ് അംഗീകരിക്കപ്പെട്ടത്. സാധാരണ പൗരനെ അംഗീകരിക്കുന്ന ഭാരതത്തിന്റെ മഹത്വം മൂലമാണ് കേന്ദ്രസര്‍ക്കാരിന്റെ പുരസ്കാരം തനിക്ക് ലഭിച്ചത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സാധാരണക്കാരന് അംഗീകാരം നല്‍കുന്നത് ഭാരതത്തിന്റെ സംസ്കാരമാണ്. മറ്റ് രാജ്യങ്ങളില്‍ പ്രമാണിമാര്‍ക്കാണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്. ഒരു നൂറ്റാണ്ട് പിന്നിട്ട ജീവിതം ദൈവത്തിന്റെ വരദാനമാണെന്നാണ് തിരുമേനിയുടെ
നിലപാട്. ഇതിനൊപ്പം തന്നെ സ്നേഹിക്കുന്ന നിരവധി പേരുടെ പ്രാര്‍ഥനയുമുണ്ട്. സ്വത സിദ്ധമായ ശൈലിയിലൂടെ കാഴ്ചക്കാരെയും കേഴ്വിക്കാരെയും തന്നിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നു എന്നത് തിരുമേനിയുടെ പ്രത്യേകതയാണ്. തിരുമേനിയുടെ പ്രസംഗം എവിടെയുണ്ടെങ്കിലും കേള്‍ക്കാനും കാണാനുമായി എത്തുന്നവര്‍ക്ക് ജാതി-
മത-വര്‍ഗ-വര്‍ണ വ്യത്യാസമില്ല എന്നതും ശ്രദ്ധേയമാണ്. വലിയ തിരുമേനിയുടെ പ്രസംഗ ദിവസം നിറഞ്ഞു കവിയുന്ന മാരാമണ്‍ കണ്വന്ഷന് പന്തല്‍ ഇതിന് ഉദാഹരണമാണ്.
1918 ഏപ്രില്‍ 27 ന് മാര്‍ത്തോമാ സഭയിലെ പ്രമുഖ വൈദികനും വികാരി ജനറാളുമായിരുന്ന ഇരവിപേരൂര്‍ കലമണ്ണില്‍ കെ.ഇ ഉമ്മന്‍ അച്ചന്റെയും കളക്കാട് നടക്കേ വീട്ടില്‍ ശോശാമ്മയുടെയും രണ്ടാമത്തെ മകനായി ജനനം. ധര്മ്മിഷ്ഠന് എന്ന വിളിപ്പേരില്‍ ഫിലിപ്പ് ഉമ്മനായി വിദ്യാഭ്യാസം. പമ്പാ തീരത്ത് മാരാമണ്‍, കോഴഞ്ചേരി, ഇരവിപേരൂര്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം. ആലുവ യു.സി കോളജില്‍ ബിരുദ പഠനം. ബംഗളൂര്, കാന്റര്‍ബെറി എന്നിവിടങ്ങളില്‍ വേദ ശാസ്ത്ര പഠനം. 1940 സെപ്റ്റംബര്‍ ജൂണ്‍ മൂന്നിന് വികാരിയായി ഇരവിപേരൂര്‍ പള്ളിയില്‍ ഔദ്യോഗിക തുടക്കം.1953 മെയ് 21 ന് റമ്പാന് പട്ടം, 23 ന് പീലിപ്പോസ് മാര്‍ ക്രിസോസ്റ്റം എപ്പിസ്കോപ്പയായി. 1978 ല്‍ സഫ്രഗന്‍ മെത്രാപ്പോലീത്ത, 1999 മാര്‍ച്ച് 15 ന് ഒഫീഷ്യറ്റിങ് മെത്രാപ്പോലീത്ത, ഒക്ടോബര്‍ 23 ന് മെത്രാപ്പോലീത്ത യായി. 2007 ഓഗസ്റ്റ് 28 ന് സ്ഥാന ത്യാഗത്തിന് ശേഷം മാരാമണിലെ ജൂബിലി മന്ദിരത്തില്‍ വലിയ മെത്രാപ്പോലീത്തയായി തിരക്കേറിയ വിശ്രമ ജീവിതം നയിച്ചു.