
സിനിമാക്കാരുടെ നിരവധി ജീവചരിത്ര പുസ്തകങ്ങള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. കൂടുതലും മറ്റുള്ളവര്‍ എഴുതിയതാണ്. താരമൂല്യത്തെ ആശ്രയിച്ചാണ് ഇതിന്റെ കച്ചവട സാധ്യത. മലയാളത്തില്‍ ഇക്കാലത്ത് ഇറങ്ങുന്ന പുസ്തകങ്ങളില്‍ ഏറ്റവുമധികം ജീവചരിത്രമോ ആത്മകഥയോ ആയിരിക്കും. അതില്‍ ഏറ്റവും സിനിമാക്കാരുടേതും.
മലയാളത്തില്‍ ജീവചരിത്രശാഖയില്‍ ആദ്യമിറങ്ങിയ പുസ്തകം കെ.വി.കോശിയുടെ 'എന്റെ സിനിമാസ്മരണകള്‍' ആണ്. 1968-ലാണ് മലയാളസിനിമയിലെ ആദ്യ വിതരണക്കാരന്റെ ജീവിതകഥ പുറത്തുവന്നത്. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘമിറക്കിയ ഈ ആത്മകഥയില്‍ മലയാളസിനിമയിലെ അകവും പുറവും ഉള്‍ക്കൊള്ളുന്ന ചരിത്രപരമായ ഘടകങ്ങളാണ് ഏറിയ പങ്കും.
സ്വന്തം ജീവിതത്തേക്കാളും അതില്‍ മുന്നില്‍ നില്‍ക്കുന്നത് സിനിമയാണ്. ആത്മകഥ എഴുതണമെന്ന ഉദ്ദേശ്യം കോശിക്കില്ലായിരുന്നു. ആദ്യകാല സിനിമാപ്രസിദ്ധീകരണമായ സിനിമാമാസികയില്‍ സ്വന്തം അനുഭവങ്ങള്‍ വര്‍ണിക്കുന്ന ലേഖനങ്ങള്‍ എഴുതുക കോശിയുടെ പതിവായിരുന്നു. അത്തരം ലേഖനങ്ങളും എഴുതാത്ത ചിലതും കൂടി ചേര്‍ത്താണ് പുസ്തകമാക്കിയത്.
മൂര്‍ക്കോത്ത് കുമാരനും നാഗവള്ളി ആര്.എസ്.കുറുപ്പും ചെറായി ദാസുമാണ് അതിനുമുമ്പ് സിനിമകളെ അധികരിച്ച് പുസ്തകങ്ങള്‍ രചിച്ചവര്‍. അവയെല്ലാം സിനിമയുടെ സാങ്കേതികതയ്ക്കാണ് പ്രാമുഖ്യം നല്‍കിയത്.
കോശി തന്റെ ജീവിതം പറയുന്നത് സിനിമയുമായി ചാലിച്ചാണ്. ആ പ്രക്രിയയില്‍ സിനിമയെന്ന ചേരുവയാണ് കൂടുതല്‍. പന്ത്രണ്ട് അധ്യായങ്ങളില്‍ ആദ്യത്തേതില്‍ ബി.എല്‍.പാസായ താനെങ്ങിനെ സിനിമയിലെത്തിയെന്നതാണ്. ആദ്യം കോട്ടയത്ത് വക്കീലായ കോശിക്ക് അതുമായി പൊരുത്തപ്പെടാന്‍ കഴിയാതെ ബാങ്കുദ്യോഗം സ്വീകരിച്ചു. നാഷണല്‍ ക്വയിലോണ്‍ ബാങ്കിലായിരുന്നു ജോലി. 1938-ല്‍ ബാങ്ക് പൊളിഞ്ഞപ്പോള്‍ കോശി തൊഴില്‍രഹിതനായി.
കൊച്ചിയില്‍ ഒരു സിനിമ കാണാന്‍ പോയപ്പോള്‍ തിയേറ്റര്‍ ഉടമ സത്താര്‍ സേട്ടുമായുള്ള സംഭാഷണമാണ് കോശിയെ സിനിമാലോകത്തേക്ക് ചുവടുമാറ്റാന്‍ പ്രേരിപ്പിച്ചത്. സിനിമകള്‍ വിതരണത്തിനെടുത്ത് തിയേറ്ററുകള്‍ക്ക് നല്കിയാലുള്ള ലാഭക്കണക്കുകള്‍ അദ്ദേഹത്തിന്റെ മനസ്സിനെ ആ മേഖലയിലുറപ്പിക്കുകയായിരുന്നു.
ബന്ധു കൂടിയായ മലയാള മനോരമ സ്ഥാപകന്‍ കണ്ടത്തില്‍ വര്‍ഗ്ഗീസ് മാപ്പിള കടമായി നല്കിയ എഴുന്നൂറു രൂപയാണ് കോശിയുടെ മൂലധനം. തമിഴ്പടമായ 'കോവില'നാണ് ആദ്യമായി വിതരണത്തിനെടുത്തത്. മൂവാറ്റുപുഴയിലെ ഒരു തിയേറ്റര്‍ ഉടമയില്‍ നിന്ന് പത്തുരൂപാ വാങ്ങി സിനിമാവിതരണം ഉദ്ഘാടനം ചെയ്തതും ഈ രംഗത്ത് നേരിടണ്ടി വന്ന ചതികളും തിരിച്ചടികളുമെല്ലാം ഒന്നാം അധ്യായത്തിലുണ്ട്.
രണ്ടാമധ്യായം തിരിച്ചടികളില്‍ തളരാതെ മുന്നോട്ടുപോകാന്‍ മനോരമ പത്രാധിപര്‍ മാമ്മന്‍ മാപ്പിള നല്കിയ പിന്തുണയെക്കുറിച്ച് പറഞ്ഞാണ് തുടങ്ങുന്നത്.
പുതിയ വ്യവസായമായതുകൊണ്ട് സിനിമയെക്കുറിച്ച് നന്നായി പഠിച്ചിരിക്കണമെന്ന് മാമ്മന്‍ മാപ്പിള ഉപദേശിച്ചു. സിനിമയെപ്പറ്റി അദ്ദേഹത്തിന് നല്ല ഗ്രാഹ്യമുണ്ടെന്ന സാക്ഷ്യപ്പെടുത്തലും രണ്ടാമധ്യായത്തിലുണ്ട്.
മൂന്നാമധ്യായമാകട്ടെ വിസ്തരിക്കുന്നത് മലയാളത്തിലെ ആദ്യസിനിമ പ്രസിദ്ധീകരണമായ 'സിനിമ'യുടെ പിറവിയാണ്. പൊതുജനത്തിനിടയില്‍ ആദ്യകാലത്ത് സിനിമയെപ്പറ്റി വെറുപ്പായിരുന്നുവെന്നും സിനിമ കാണുന്നതുപോലും ദുശീലമായാണ് കണ്ടിരുന്നതെന്നും കോശി പറയുന്നു. ഇതു ദുരീകരിക്കാനും തിയേറ്ററുകാരും വിതരണക്കാരും തമ്മില്‍ ഊഷ്മളബന്ധമുണ്ടാക്കാനുമാണ് 'സിനിമ' തുടങ്ങിയത്.
നാലാമധ്യായത്തില് അശ്ലീലത ഒഴിവാക്കുന്നതിലുള്ള നിര്‍മ്മാതാക്കളുടെ വിമുഖതയാണ് പ്രതിപാദ്യം. അതൊഴിവാക്കിയാലേ കേരളത്തില്‍ സിനിമകള്‍ ഓടൂവെന്ന കോശിയുടെ കാര്‍ക്കശ്യത്തിന് ഒടുവില്‍ തമിഴ്നിര്മ്മാതാക്കള്ക്ക് വഴങ്ങേണ്ടി വന്നു. കേരളത്തിലെ തമിഴ്സിനിമകളിലെ ആഭാസത്തരങ്ങള്‍ ഇതുമൂലം ഒഴിവായി.
തമിഴ്നിര്മ്മാതാക്കളുടെ പണത്തിനോടുള്ള ആര്‍ത്തിയെപ്പറ്റി തുടര്‍ന്നുള്ള രണ്ട് അധ്യായങ്ങളില്‍ വിവരിക്കുന്ന കോശി താന്‍ വിതരണത്തിനെടുത്ത ആദ്യ സംസാരസിനിമ 'ബാലന്' തിയേറ്ററുകളില്‍ പരാജയപ്പെട്ടൂവെന്ന് പറയുന്നുണ്ട്.
'ബാലനെ' തുടര്‍ന്നിറങ്ങിയ മലയാളസിനിമകളായ 'ഞ്ജാനാംബിക'യും 'പ്രഹ്ളാദ'നും 'നിര്‍മ്മല'യും സാമ്പത്തിക പാരജയങ്ങളായെന്നും കോശി വെളിപ്പെടുത്തുന്നു.
കുഞ്ചാക്കോയുമായി കൈകോര്‍ക്കുന്നതും നല്ല തങ്ക നിര്‍മ്മിക്കാനുള്ള കാരണങ്ങളും വിവരിക്കുന്ന പുസ്തകം തുടക്കം മുതല്‍ മലയാളസിനിമയില്‍ നിലനിന്നിരുന്ന തമ്മിലടിയെപ്പറ്റി അറിവ് തരുന്നുണ്ട്. 'നല്ല തങ്ക'യും 'ജീവിതനൗക'യും ഉദയായില്‍ നിന്നിറങ്ങിയതെങ്ങനെയെന്ന ചരിത്രാംശം കലര്‍ന്ന എഴുത്തും പുസ്തകത്തിന്റെ ഭാഗമാണ്. അതേസമയം കുഞ്ചാക്കോയുമായുള്ള വേര്‍പിരിയലിനെക്കുറിച്ച് കാര്യമായ പരാമര്‍ശങ്ങള്‍ പുസ്തകത്തില്‍ ഇല്ല. 'പുത്രധര്‍മ്മം' നിര്‍മ്മിച്ചതിന്റെ കാരണങ്ങള്‍ പറയുന്നിടത്തും ഈ നിശ്ശബ്ദത കാണാം. 1937-ല്‍ കേരളത്തില്‍ ആകെയുണ്ടായിരുന്നത് വെറും മുപ്പത് തിയേറ്ററുകള്‍ മാത്രമായിരുന്നുവെന്ന ചരിത്രസത്യവും കോശി നമുക്ക് തരുന്നു. ഒരേസമയം മൂന്ന് ഭാഷകളില്‍ നിര്‍മിച്ച 'വിശപ്പിന്റെ വിളി' മലയാളികള്‍ സ്വീകരിച്ചപ്പോള്‍ തമിഴരും തെലുങ്കരും തള്ളിക്കളഞ്ഞു.
സിനിമയുടെ വശീകരണശക്തി ആദ്യകാലത്ത് തന്നെ കേരളത്തില്‍ ഉടലെടുത്തിരുന്നൂവെന്ന വെളിപ്പെടുത്തല്‍ പുസ്തകത്തില്‍ നടത്തുന്ന കോശി അതില്‍പ്പെട്ട് ജീവിതം നശിച്ച ചില മലയാളി യുവതികളുടെ വിവരണങ്ങള്‍ ഒരു മുന്നറിയിപ്പെന്നോണം നല്കുന്നു. സിനിമാവ്യവസായം സാട്ടാ കച്ചവടമായതെങ്ങനെയായിരുന്നുവെന്നും മദ്രാസിലെ സിനിമാസ്റ്റുഡിയോകള്‍ മലയാളികളായ നിര്‍മ്മാതാക്കളെ ചൂഷണം ചെയ്തതുമൊക്കെ വിവരിക്കുന്ന പുസ്തകം സിനിമാവിദ്യാര്ത്ഥികള്ക്ക് മുതല്‍ക്കൂട്ടാണ്.
സിനിമയുടെ പിന്നാമ്പുറം
സാജു ചേലങ്ങാട്






