
വയനാട്: കനത്ത മഴയെ തുടര്‍ന്ന ജില്ലയിലെ പലയിടങ്ങളിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും. വയനാട് കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പാൽ ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.
മേപ്പാടി മുണ്ടക്കൈയിൽ ഉരുൾ പൊട്ടി. മേപ്പാടി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ പുഞ്ചിരി മട്ടത്താണ് രാവിലെ ഒമ്പത് മണിയോടെ ഉരുൾപൊട്ടിയത്. പത്തിൽ താഴെ കുടുംബങ്ങൾ ഒറ്റപ്പെട്ടു. അപകടഭീഷണി ഉള്ളതിനാൽ ഇവിടുത്തെ കുടുംബങ്ങളെ നേരത്തെ ഒഴിപ്പിച്ചിരുന്നു . എന്നാല്‍ ചില കുടുംബങ്ങൾ മാറിയിരുന്നില്ല. ഇവര്‍ ഒറ്റപ്പെട്ടു. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്.
ഇന്നലെ രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ പുഞ്ചിരിമട്ടം പാലം ഒലിച്ചുപോയി. രണ്ട് വീടുകള്‍ തകര്‍ന്നു. ആളുകളെ നേരത്തെ മാറ്റിപ്പാര്‍പ്പിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി. ഒറ്റപ്പെട്ട വീടുകളില്‍ കഴിയുന്നവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
തലപ്പുഴ മക്കിമലയിലും ഉരുൾപ്പൊട്ടാൻ സാധ്യത ഉള്ളതിനാല്‍ കുന്നിൽ ചെരുവിലും മറ്റ് ഉയര്‍ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ മാറണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഉരുൾപ്പൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും മാറി താമസിക്കണമെന്ന് തലപ്പുഴ പോലീസ് രാവിലെ 6 മണി മുതല്‍ മൈക്ക് അനൗൺസ്മെന്റിലൂടെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ദേശീയ പാത 766 -ൽ മുത്തങ്ങയിൽ വെള്ളം കയറി ഗതാഗതം തടസപെട്ടു. നരസി പുഴ കരകവിഞ്ഞതിനെ തുടർന്ന് നടവയൽ പേരൂർ അമ്പലക്കോളനിയിലെ 15 ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു. നെയ്കുപ്പ കോളനിയിൽ നിന്നും പത്തിലധികം കുടുംബങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. വാളാട് പുത്തൂരിൽ മെയിൻ റോഡിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. യവനാർകുളം കാവുങ്കൽ ഷമുലിന്റെ വീടിന്റെ പിൻഭാഗം കുന്ന് ഇടിഞ്ഞു. ചൂട്ടക്കടവ് പമ്പ ഹൗസിന് മുമ്പിലെ റോഡിലും വെള്ളം കയറി. പിലാക്കാവ് മണിയൻ കുന്നിൽ വീടിന് പിറകിൽ മണ്ണിടിഞ്ഞ് വീണു.






