
മിഠായിത്തെരുവിലെ ഒരു നട്ടുച്ച. അലസമായി വസ്ത്രധാരണം ചെയ്ത സാധാരണക്കാരിയായ ഒരു സ്ത്രീ തെരുവുമദ്ധ്യത്തിലൂടെ നടന്നു നീങ്ങുന്നു. ഇടത്തും വലത്തുമുള്ള കടകളിലേക്ക് അവര്‍ മാറിമാറി ദൃഷ്ടി പായിക്കുന്നുണ്ട്.പെട്ടെന്നാണ് അവര്‍ നടത്തം നിര്‍ത്തിയത്. നിന്നിടത്തു നിന്നുതന്നെ ഇടത്തു ഭാഗത്തെ ഒരു തുണിക്കടയിലേക്ക് അവര്‍ രൂക്ഷമായി ഒന്നു നോക്കി. ക്യാഷ് കൗണ്ടറില്‍ ഇരുന്നയാള്‍ വിളിച്ചുപറഞ്ഞു, അതാ, വിജി.
ഞൊടിയിടക്കുള്ളിലാണ് കടയിലെ പുരുഷ ജീവനക്കാര്‍ കയ്യില്‍കിട്ടിയ കസേരകള്‍ തൂക്കിയെടുത്ത് സ്ത്രീ ജീവനക്കാര്‍ നില്‍ക്കുന്നിടത്തേക്ക് ഓടുന്നത് കണ്ടത്! സ്ത്രീ ജോലിക്കാര്‍ തങ്ങള്‍ക്ക് പുതിയതായി ലഭിച്ച ഇരിപ്പിടങ്ങള്‍ ഉപയോഗിച്ചു കണ്ടതിനു ശേഷം മാത്രം, വിജി മുന്നോട്ടു നീങ്ങുന്നു.
ലോക പ്രശസ്തമായ കോഴിക്കോടന്‍ ഹല്‍വയും നേന്ത്രക്കായാ ചിപ്സും ലഭിക്കുന്ന പേരുകേട്ട നൂറിനുമേല്‍ ബേക്കറികളും, പലയിനം പലഹാരങ്ങളും മിഠായികളും കിട്ടുന്ന പീടികകളും, തുണിക്കടകളും, മറ്റു ഫാന്‍സി സ്റ്റോറുകളും ഇടതൂര്‍ന്ന് നിലകൊള്ളുന്ന ഈ വിപണിയില്‍, ഒറ്റ നോട്ടംകൊണ്ട് ഒരു സ്ഥാപനത്തിലെ സ്ത്രീ തൊഴിലാളികളുടെ അവകാശം നേടിക്കൊടുത്തയാള്ക്ക് ഇനിയുമുണ്ട് ഏറ്റെടുക്കാന്‍ ഒട്ടേറെ ദൗത്യങ്ങള്‍.
രണ്ടു കിലോമീറ്ററിലധികം നീളമുള്ള പ്രധാന വീഥിയിലും അതിന്റെ ഇരുവശങ്ങളില്‍ പരസ്പരം വിച്ഛേദിച്ചു പോകുന്ന എണ്ണമറ്റ ഇടവഴിയോര ശൃംഖലയിലും തുരുതുരെക്കാണുന്ന വില്പനശാലകള് മിഠായിത്തെരുവിനെ കോഴിക്കോട് പട്ടണത്തിലെ ഏറ്റവും തിരക്കേറിയ കച്ചവടസ്ഥലമാക്കി മാറ്റുന്നു.
അഞ്ഞൂറു വര്‍ഷത്തെ ചരിത്രമുറങ്ങുന്ന തെരുവ്
പണ്ടുമുതലേ സാഹിത്യ-സാംസ്കാരിക നായകന്മാരുടെ സംഗമവേദിയാണ് കോഴിക്കോട്ടെ പബ്ലിക് ലൈബ്രറി. ജ്ഞാനപീഠ ജേതാവ് എസ്. കെ പൊറ്റെക്കാടിന്റെ പ്രശസ്ത നോവല്‍ ഒരു തെരുവിന്റെ കഥയ്ക്ക് ആധാരവും ഈയിടം തന്നെ. പൊറ്റെക്കാടിന്റെ പുസ്തകത്തിലെ പേപ്പര്‍ കുറുപ്പിനും രാധക്കും ഓമഞ്ചിക്കും ശേഷം പി. വിജി മിഠായിത്തെരുവിലെ പുതിയ കഥാപാത്രമായി മാറുന്നു. ലോകത്തെ പ്രചോദിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന നൂറു സ്ത്രീകളെ അറുപത് രാജ്യങ്ങളില്‍നിന്ന് ബി.ബി.സി തിരഞ്ഞെടുത്തതില്‍ എഴുപത്തിമൂന്നാം നമ്പറുകാരി. മുന്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡും, ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് മേധാവി സ്റ്റേസി ക്യുന്നിംഗ്ഹാമും ബി.ബി.സി വേള്‍ഡ് സര്‍വീസിന്റെ പട്ടികയില്‍ വിജിക്കൊപ്പം!
സ്വന്തമായി വീടില്ല, റേഷന്‍ കാര്‍ഡില്ല
സിറ്റിയിലെ ഒരു വാടക വീടിലാണ് വിജി താമസം. ഒരു കൂര പണിയാന്‍ ഇതുവരെ കഴിഞ്ഞില്ല. സ്വന്തമായി വീടില്ലാത്തതിനാല്‍ എന്റെ പേരില്‍ റേഷന്‍ കാര്‍ഡുമില്ല. നഗരത്തില്‍നിന്ന് പത്തു കിലോമീറ്റര്‍ അകലെയുള്ള പാലാഴി എന്ന സ്ഥലത്തു താമസിക്കുന്ന അമ്മയുടെ റേഷന്‍ കാര്‍ഡിലാണ് ഞങ്ങളുടെ പേരുകളുള്ളത്. ഭര്‍ത്താവ് സുരേഷ് ടെയ്ലറാണ്. മകള്‍ അമൃത, മകന് അനന്തു. രണ്ടുപേരും വിദ്യാര്‍ത്ഥികള്‍.
പെണ്സേവനത്തില് അറിയാതെയെത്തി
സ്ത്രീകള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ തുടങ്ങിയത് എപ്പോള്‍, എങ്ങിനെ എന്നൊന്നും ഓര്‍മ്മയില്ല. യഥാര്‍ത്ഥത്തില്‍ ഒന്നും തുടങ്ങിയില്ല, ഓര്‍മ്മവച്ച നാള് മുതല്‍ ഇതാണെന്റെ ജീവിതം. യാതനകള്‍ അനുഭവിക്കുന്ന സ്ത്രീ തൊഴിലാളികള്‍ക്കുവേണ്ടി കഴിയുന്നതൊക്കെ ചെയ്യണമെന്നത് അന്നുമുതലേ എന്റെ ദൃഢമായൊരു ഹൃദയവികാരമായിരുന്നു.കുട്ടിക്കാലത്തുതന്നെ ഞാന്‍ പലതും മനസ്സിലാക്കി. സമൂഹം സ്ത്രീയെ വില കുറഞ്ഞൊരു വ്യക്തിയായിട്ടാണ് കാണുന്നത്. വീട്ടുജോലികള്‍ക്കു പോയിരുന്ന അമ്മയ്ക്കായിരുന്നു എല്ലാ ഉത്തരവാദിത്തങ്ങളും. അവര്‍ വിശ്രമിക്കുന്നത് ഞാന്‍ കണ്ടിട്ടേയില്ല. എന്നിട്ടും അച്ഛനു കിട്ടിയിരുന്ന പരിഗണന അമ്മക്ക് ഒരിടത്തും ലഭിച്ചിരുന്നില്ല.
ടെയ്ലറായി മിഠായിത്തെരുവില്‍
1994-ല്‍ ഒരു തയ്യല്‍ക്കാരിയായി ഞാന്‍ മിഠായിത്തെരുവിലെത്തി. തുന്നല്‍ജോലി അറിയുന്ന കുറച്ചു വനിതകളുമായി ചേര്‍ന്ന് ഒരു ചെറിയ ലേഡീസ് ടെയ്ലറിങ് ഷോപ്പ് തുറന്നു. ഇപ്പോഴും അതുതന്നെയാണ് എന്റെ തൊഴില്‍.
1998-ല്‍ കുടുംബശ്രീ പദ്ധതി നിലവില്‍ വന്നു. പുറത്തുപോയി എന്തെങ്കിലും ഒരു ജോലി അന്വേഷിക്കാന്‍ ഈ പദ്ധതികള്‍ സ്ത്രീകള്‍ക്ക് പ്രചോദനം നല്കി. തുണിക്കടകളിലായിരുന്നു വനിതകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിരുന്നത്. അങ്ങിനെ, 2005 ആയതോടെ മിഠായിത്തെരുവിലെ മിക്ക സ്ഥാപനങ്ങളിലും സ്ത്രീകള്‍ ജോലിക്കാരായെത്തി. കണ്ടുമുട്ടുമ്പോഴൊക്കെ ഞങ്ങള്‍ സ്ത്രീ തൊഴിലാളികള്‍ പരസ്പരം അറിയാനും നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനും തുടങ്ങി.
പെണ്ണിന്റെ ദുരവസ്ഥ
മിഠായിത്തെരുവില്‍ നൂറു കണക്കിന് കെട്ടിടങ്ങളുണ്ട്. അതില്‍ ഭൂരിഭാഗവും പഴക്കം ചെന്നവയാണ്. ടോയ്ലറ്റ് ഒന്നിലുമില്ല. ഏറെ കച്ചവടം നടക്കുന്ന അങ്ങാടി ആയതിനാല്‍, പുതിയ കെട്ടിടങ്ങളിലുള്ള ടോയ്ലറ്റ് മുറികള്‍പോലും കൊച്ചു കടകളാക്കി മാറ്റിക്കഴിഞ്ഞിരിക്കുന്നു. പുരുഷന്മാര് ഏതെങ്കിലും കെട്ടിടത്തിന്റെ പുറകിലോട്ടു പോകും. സ്ത്രീകള്‍ എന്തു ചെയ്യും? ആര്‍ത്തവ സമയങ്ങളില്‍ സ്ത്രീ ജീവനക്കാര്‍ അനുഭവിക്കുന്ന യാതനകള്‍ മുഴുവന്‍ ഇവിടെ തുറന്നുപറയാന്‍ പറ്റാത്തതാണ്. സെയില്‍സ് ഗേള്‍സ് കടിച്ചുപിടിച്ചു സഹിച്ചുകൊണ്ടിരിക്കുന്ന ധര്‍മ്മസങ്കടം കൗണ്ടറിനു മുന്നില്‍ ഉല്ലസിച്ചു നില്ക്കുന്ന കസ്റ്റമേഴ്സിന് അറിയില്ലല്ലോ.
ജീവശാസ്ത്രപരമായൊരു ത്വര ദീര്‍ഘനേരം അടക്കിനിര്ത്തേണ്ടിവരുന്നത് ഏറെ ശോചനീയമല്ലേ? പക്ഷെ, ശൗചാലയങ്ങള്‍ നിര്‍മ്മിക്കണമെന്ന് അപേക്ഷിക്കുമ്പോഴൊക്കെ, കടയുടമസ്ഥന്മാര് പ്രതികരിച്ചിരുന്നത്, കവറ് കെട്ടിക്കോ, ഹോസ് ഇട്ടോ എന്നൊക്കെയായിരുന്നു. മൂത്രശങ്ക കുറയ്ക്കാനായി സ്ത്രീ തൊഴിലാളികളില്‍ പലരും ജലപാനം നിര്‍ത്തി. മരുന്നുകുപ്പിപോലെയുള്ള കൊച്ചു പ്ലാസ്റ്റിക് ബോട്ടിലുകളില്‍ കുടിവെള്ളവുമായി ജോലിക്കു പോകുന്ന പെണ്ണുങ്ങളെ കാരണമറിയാതെ പലരും പരിഹസിച്ചു.
മൂത്രപ്പുര സമരം
കെട്ടിടങ്ങളില്‍ മൂത്രപ്പുരകള്‍ നിര്‍മ്മിക്കണമെന്ന് ആശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളുടെ ഭവനങ്ങള്‍ക്കു സമീപം വരെ പ്രകടനങ്ങള്‍ നടത്തിയതാണ് പെണ്‍കൂട്ട് നടത്തിയ ആദ്യത്തെ സമരം. ഭീഷണികളും അപകടസൂചനകളും ഏറെയുണ്ടായിരുന്നു. ഒന്നും വക വയ്ക്കാതെ പെണ്‍കൂട്ട് മുന്നോട്ടു നീങ്ങി.ഇനിയും ഞങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ലെന്നൊരു ഘട്ടത്തിലേക്ക് പോരാട്ടം എത്തിയപ്പോള്‍, ഉടമസ്ഥന്മാര് പഴയ കെട്ടിടങ്ങളില്‍ ശൗചാലയങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. പുതിയ കെട്ടിടങ്ങളില്‍ ശൗചാലയങ്ങള്‍ കോര്പ്പറേഷന് അധികാരികള്‍ നിര്‍ബന്ധവുമാക്കി.ഏറ്റവും വലിയ നേട്ടം നഗരത്തിന്റെ വിവിധയിടങ്ങളില്‍ ഇലക്ട്രോണിക് ടോയ്ലെറ്റുകള് നിര്‍മ്മിക്കുവാന്‍ കോര്പ്പറേഷന് തീരുമാനമെടുത്തതാണ്.
തുടര്‍ന്ന്, 2010 ഡിസംബറില്‍ സംസ്ഥാനത്തെ ആദ്യത്തെ ഇ-ടോയ്ലെറ്റ് മിഠായിത്തെരുവിനടുത്തുള്ള ഓയിറ്റി റോഡില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. ഇത് സംസ്ഥാനത്തെ മറ്റു നഗരസഭകളും മാതൃകയാക്കി. അങ്ങിനെ കേരളത്തില്‍ അങ്ങോളമിങ്ങോളം ഇ-ടോയ്ലെറ്റുകള് സ്ഥാപിക്കപ്പെട്ടു തുടങ്ങി. ഞങ്ങളുടെ പ്രഥമ സമരം വിജയം കാണുകയായിരുന്നു!മാവൂര്‍ റോഡിലെ കൂപ്പണ്‍മാള്‍ പൂട്ടുന്നതിനെതിരെ ആയിരുന്നു അടുത്ത സമരം. പിന്നീട് പെണ്ണുങ്ങള്‍ക്കുവേണ്ടി ചെറുതും വലുതുമായ സമരങ്ങളുടെ ഒരു പരമ്പരതന്നെ നയിക്കേണ്ടിവന്നു. മൂത്രപ്പുര സമരത്തിന്റെ വിജയമായിരുന്നു ഇതിനെല്ലാം ആവേശം പകര്‍ന്നത്.
ഇരിക്കല്‍ സമരം
കച്ചവട സ്ഥാപനങ്ങളില്‍, പ്രത്യേകിച്ചു തുണിക്കടകളിലും സ്വര്‍ണ്ണക്കടകളിലും, സ്ത്രീ തൊഴിലാളികള്‍ ഇരിക്കാനേ പാടില്ലെന്ന അലിഖിത നിയമത്തിനെതിരെയായിരുന്നു സമരം. കൗണ്ടറില്‍ ഉപഭോക്താക്കള്‍ ഇല്ലാത്ത നേരത്തുപോലും അല്പമൊന്നിരുന്നാല്, പുരുഷ സൂപ്പര്‍വൈസര്‍മാര്‍ വന്നു എഴുന്നേല്ക്കാന് പറയുമായിരുന്നു. പത്തും പന്ത്രണ്ടും മണിക്കൂര്‍ തുടര്‍ച്ചയായി നിന്നുകൊണ്ടു ജോലിചെയ്തു തളര്‍ന്നാലും ഇരിക്കാന്‍ അനുവാദമില്ല!വസ്ത്രശാലകളിലും ജ്വല്ലറികളിലുമുള്ള ജോലിയുടെ സ്വഭാവം ഇങ്ങിനെയാണെന്നായിരുന്നു മുതലാളിമാരുടെ ന്യായീകരണം. ഇരിയ്ക്കാന്‍ നിയമമുണ്ടോ എന്നായിരുന്നു ലേബര്‍ ഓഫീസ് ഉദ്യോഗസ്ഥന്മാരുടെ ചോദ്യം. ടെക്സ്റ്റൈല്‍ വില്‍പ്പന, അലക്ക് മുതലായ അസംഘടിത മേഖലയിലെ വനിതാ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ മിഠായിത്തെരുവിലും കോഴിക്കോടും മാത്രമല്ല സ്ഥാനത്താകെയുണ്ടെന്നും തിരിച്ചറിഞ്ഞു.
പരിഹാരം കണ്ടെത്താന്‍ ഒരു അംഗീകൃത സംഘടനയുടെ ആവശ്യമുണ്ടെന്ന് ബോദ്ധ്യപ്പെട്ടതിനാല്‍, അസംഘടിത മേഖലാ തൊഴിലാളി യൂണിയന് എന്നൊരു സംഘടന ഞങ്ങള്‍ രൂപീകരിച്ചു.കസേരകള്‍ തലയില്‍ ചുമന്നു പ്രകടനം നടത്തിയായിരുന്നു പ്രതിഷേധം. കോഴിക്കോടും തൃശ്ശൂരും ഞങ്ങള്‍തന്നെ കസേരകളേന്തി നടന്നു. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മറ്റു പട്ടണങ്ങളില്‍ അവിടെയുള്ളവര്‍ തന്നെ സമരമുറകള്‍ ആസൂത്രണം ചെയ്തു. 2014-ല്‍ തുടങ്ങിയ പ്രക്ഷോഭം, നാലു വര്‍ഷം നീണ്ടുനിന്നു. ആവേശം ഒട്ടും കുറയാതെ ഞങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടുമിരുന്നു.
നിയമം ഭേദഗതി ചെയ്യുന്നു
ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് സര്‍ക്കാര്‍ 2018-ല്‍ കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് ആക്റ്റ് ഭേദഗതി ചെയ്തു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇരിപ്പിടാവകാശ ഓര്‍ഡിനന്‍സ്!. ഈ നിയമ നിര്‍മ്മാണത്തിലൂടെ ഇരിപ്പിടം സ്ത്രീ ജീവനക്കാരുടെ നിയമപരമായ അവകാശമായിത്തീര്‍ന്നു. അങ്ങിനെ തൊഴിലിടങ്ങളില്‍ ഇരിപ്പിടം അവകാശമാക്കിയ ഏക സംസ്ഥാനമായി കേരളം മാറി.മിനിമം വേതനം, സ്ത്രീത്തൊഴിലാളികള്‍ക്ക് സുരക്ഷ, മതിയായ യാത്രാസൗകര്യം, ആഴ്ച അവധി, വിശ്രമ ഇടവേള എന്നിവയും നിയമ
ഭേദഗതിയില്‍ ഉറപ്പാക്കുന്നുണ്ട്. നിയമ ലംഘനം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയും പുതിയ ഓര്‍ഡിനന്‍സ് അനുശാസിക്കുന്നു. ഞങ്ങള്‍ കസേര ചുമന്നു നടന്നത് വെറുതെയായില്ല!(തുണിക്കടകളില്‍ സ്ത്രീതൊഴിലാളികള്‍ക്ക് ഇരിക്കാനുള്ള അവകാശം നേടിക്കൊടുത്ത സമര നായികയെന്നതു പരിഗണിച്ചാണ് ബി.ബി.സി വിജിയെ ലോകത്തെ നൂറു മികച്ച വനിതകളിലൊരാളായി തിരഞ്ഞെടുത്തത്)
എന്നും സ്ത്രീപക്ഷത്ത്
സ്ത്രീതൊഴിലാളികള്‍ ഇരട്ട ചൂഷണത്തിന് വിധേയരാകുന്നു. തൊഴിലുടമയുടേതു കൂടാതെ, സ്ത്രീയായതുകൊണ്ടു രണ്ടാമത്തെ ചൂ
ഷണവും അവരെ തേടിയെത്തുന്നു. കുടുംബത്തിലും, പൊതു ഇടത്തും, തൊഴിലിടത്തും സ്ത്രീയ്ക്ക് മനുഷ്യനെന്ന പരിഗണന ലഭി
ക്കാത്തതിനാല് അവള്‍ക്കുവേണ്ടിയാണ് എന്റെ പോരാട്ടം.
അടുക്കളയില്‍ റേഷനരിയും ഉപ്പും മാത്രം
ലോക്ഡൗണിനെ തുടര്‍ന്ന് പലര്‍ക്കും ജോലി നഷ്ടപ്പെട്ടു. മറ്റു ചിലര്‍ക്ക് പകുതി ശമ്പളമേ ലഭിക്കുന്നുള്ളൂ. അത് വീട്ടുവാടക കൊടുക്കാന്‍പോലും തികയുന്നില്ല. ധാരാളം പേര് കൊച്ചുകൊച്ചു വാടക വീടുകളിലാണ് കഴിയുന്നത്. കുടിയിറക്കല്‍ ഭീഷണിയിലാണ് ഭൂരിഭാഗം തൊഴിലാളികളും.
അന്നന്നു കിട്ടുന്ന വേതനംകൊണ്ടു ഉപജീവനം കഴിക്കുന്നവരാണ് കൊറോണക്കാലത്ത് ഏറ്റവും കഷ്ടപ്പെടുന്നവര്‍. അലക്കുതൊഴിലാളികളുടെ അവസ്ഥ വളരെ ദുഃഖകരമാണ്. അവര്‍ക്ക് അഴുക്കു വസ്ത്രങ്ങള്‍ കിട്ടിയിരുന്ന ലോഡ്ജുകളും, ബാര്‍ബര്‍ ഷോപ്പുകളും, ബ്യൂട്ടി പാര്‍ലറുകളും മറ്റും അടഞ്ഞുതന്നെ കിടക്കുന്നു. ലോക്ക്ഡൗണ്‍ അവരെ ശരിക്കും ശ്വാസംമുട്ടിച്ചുകൊണ്ടിരിക്കുന്നു. അവരുടെ അടുക്കളയില്‍ റേഷനരിയും ഉപ്പും മാത്രമാണുള്ളത്. ഇത്രയെങ്കിലും ഇനിയെത്രകാലം ഉണ്ടാകുമെന്ന് ഉറപ്പുമില്ല.ആകാശം കൂടുതല്‍ കൂടുതല്‍ കറുത്തു വരുന്നു. എവിടെയാണൊരു വെള്ളിരേഖ ?
വിജി വേദനയോടെ ചോദിക്കുന്നു...
വിജയ് സി. എച്ച്