
ന്യൂഡല്‍ഹി: തുടര്‍ച്ചയായി സ്ത്രീകള്‍ക്ക് നേരെ അക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ബീഹാറില്‍ സംസ്ഥാന സര്‍ക്കാരിനെയും പോലീസിനെയും വിമര്‍ശിച്ച് രാഹുല്‍ഗാന്ധി. കുറ്റകൃത്യം ചെയ്യുന്നവരാണോ അതിന് അവസരം കൊടുത്ത് നിയമപാലനം നടത്തുന്നവരാണോ കൂടുതല്‍ അപകടകാരികളെന്ന ചോദ്യമുയര്‍ത്തിയാണ് വിമര്‍ശനം. ബലാത്സംഗം ഭയന്ന് പെണ്‍കുട്ടി സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവം മാധ്യമങ്ങളിലൂടെ പുറത്തു വന്നതിന് പിന്നാലെയാണ് രാഹുലിന്റെ ട്വീറ്റ്.
സംഭവം റിപ്പോര്‍ട്ട് ചെയ്ത ഹിന്ദി പത്രങ്ങളുടെ പത്രക്കട്ടിംഗിന്റെ ചിത്രത്തോടൊപ്പം ''ഒരു വശത്ത് മനുഷ്യത്വ രഹിതമായ പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍, മറുവശത്ത് നിയരാഹിത്യം വിളയാടുന്ന മണ്ണില്‍ നിയമത്തെ അടിച്ചമര്‍ത്തുന്നത് കാണിച്ചു തരുന്നവര്‍. ആരാണ് കൂടുതല്‍ അപകടകാരികള്‍?'' രാഹുലിന്റെ ഹിന്ദിയിലുള്ള ട്വീറ്റ്. പെണ്‍കുട്ടി തീപ്പൊള്ളലേറ്റ് മരിച്ച സംഭവം ഏകപക്ഷീയ പ്രണയം എന്ന് നിര്‍വ്വചിച്ച് ബീഹാര്‍ പോലീസ് അടിച്ചമര്‍ത്തുന്നു എന്നും രാഹുല്‍ കുറിച്ചിട്ടുണ്ട്. സതീഷ് റായി എന്നയാള്‍ക്കും കൂട്ടുകാര്‍ക്കും നേരെ ഉയര്‍ന്നിരിക്കുന്ന കേസില്‍ യുവതിയുടെ മൂടിക്കെട്ടിയ ശരീരത്തിന്റെ ചിത്രവുമായി നല്‍കിയിരിക്കുന്ന പത്രവാര്‍ത്തയാണ് രാഹുല്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
മുസ്ളീം സമുദായത്തിലുള്ള പെണ്‍കുട്ടിയോട് സതീഷ് റായ് നേരത്തേ വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി താന്‍ മറ്റൊരു മതത്തിലുള്ള ആളായിരുന്നതിനാല്‍ ഇത് തള്ളി. ഇതേ തുടര്‍ന്ന് റായി വിജയ് റായ്, ചന്ദന്‍ കുമാര്‍ എന്നിവര്‍ക്കൊപ്പം പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും വലിച്ചിറക്കി ദൂരേയ്ക്ക് കൊണ്ടുപോയി ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു കത്തിച്ചെന്നാണ് റിപ്പോര്‍ട്ട്. ഓടിയെത്തിയ കുടുംബാംഗങ്ങള്‍ വേഗത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനിടയില്‍ തന്നെ ഗുരുതരമായി പൊള്ളലേറ്റു.
ഒരു കൂട്ടം ആള്ക്കാര് ചേര്‍ന്ന് നടത്തിയ ഇത്രയും ക്രൂരമായ സംഭവം നടന്നിട്ടും തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പോലും പോലീസ് നിശബ്ദത പാലിച്ചെന്ന് രാഹുല്‍ വിമര്‍ശിച്ചു. ബീഹാറില്‍ മൂന്ന് ഘട്ടങ്ങളായി നടന്ന തെരഞ്ഞെടുപ്പ് കഴിഞ്ഞയാഴ്ചയാണ് പൂര്‍ത്തിയായത്. എന്‍ഡിഎ വന്‍ ഭൂരിപക്ഷത്തില്‍ അധികാരം നില നിര്‍ത്തുകയായിരുന്നു. ആര്‍ജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ബിജെപിയും ജെഡിയും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുകയായിരുന്നു. കോണ്‍ഗ്രസിന് ബീഹാറില്‍ 70 സീറ്ുകളില് മത്സരിച്ചിട്ടും കിട്ടിയത് 19 സീറ്റുകള്‍ മാത്രമായിരുന്നു.






