
കഥാപാത്രത്തെ വ്യക്തികളിലേക്ക് ആവാഹിക്കാന്‍ ചമയക്കാരന്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. സിനിമയുടെ പല കാലങ്ങളിലൂടെയും കടന്ന് പുതിയ ട്രെന്‍ഡിനൊപ്പം എത്തിനില്‍ക്കുമ്പോഴും പട്ടണം റഷീദെന്ന ചമയക്കാരന്റെ പേരിന് തിളക്കം കൂടിയതേയുള്ളൂ. പൊന്തന്‍മാടയിലെ മാടയും പരദേശിയിലെ വലിയകത്ത് മൂസയും ആമിയിലെ മാധവിക്കുട്ടിയും കുഞ്ഞിക്കൂനനിലെ കുഞ്ഞന്‍ പ്രസാദും അനന്തഭദ്രത്തിലെ ഭദ്രയും തുടങ്ങി ഒടുവില്‍ അരവിന്ദ് സ്വാമിയുടെ എം. ജി. ആര്‍ മേക്കോവറില്‍ വരെയെത്തി നില്‍ക്കുന്നു ആ യാത്ര.
ക്രീയേറ്റീവ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ തൃപ്തനാണോ?
കലാകാരന്‍മാര്‍ ഒരു കാര്യത്തിലും തൃപ്തരായിരിക്കില്ല. അതുകൊണ്ടാണവര്‍ക്ക് ശ്രേഷ്ഠമായ സൃഷ്ടികളുണ്ടാക്കാനാവുന്നത്. ഓരോന്ന് ചെയ്യുമ്പോഴും അതിലും മികച്ചത് എന്നായിരിക്കും അവരുടെ മനസില്‍. ജോലി ചെയ്യുന്ന മേഖലയില്‍ ഞാനങ്ങനെ വലിയ മഹാത്ഭുതങ്ങളൊന്നും കാണിച്ചിട്ടില്ലന്നുതന്നെയാണ് തോന്നുന്നത്. ചെയ്ത വര്‍ക്കുകള്‍ നല്ലതാണെന്ന് മറ്റുള്ളവര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനേക്കാള്‍ മികച്ച കഴിവുകളുള്ള എത്രയോ ആളുകള്‍ ഉണ്ട്.
ശേഷം വരുന്നവര്‍ നമ്മെക്കുറിച്ച് പറയുമ്പോഴാണ് നമ്മള്‍ സംതൃപ്തരാകുന്നത്. നമ്മളാണ് ഏറ്റവും വലിയ കേമന്‍ എന്നുപറയുന്നതില്‍ കാര്യമില്ല.
ഇംഗ്ലീഷ് അടക്കമുളള ഭാഷകളില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്?
മിക്കവാറും എല്ലാ ഭാഷകളിലും വര്‍ക്ക് ചെയ്തിട്ടുണ്ട്. അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, ഇംഗ്ലീഷ്. ഇങ്ങനെയുള്ള അവസരങ്ങളെല്ലാം വന്നുപെട്ടതാണ്. മറ്റ് ഭാഷകളിലെ സിനിമകളും ചെയ്യാന്‍ കാരണമുണ്ട്. കേരളത്തില്‍ നിന്നും പുറത്തുള്ള സിനിമയെ നോക്കിക്കാണുന്നതില്‍ കാര്യമില്ല. ഇന്ത്യക്ക് പുറത്തും സിനിമയുണ്ട്. സിനിമയില്‍ മറ്റ് ഇതര വിഭാഗങ്ങള്‍ ഉണ്ട്. പല രാജ്യങ്ങളില്‍ മേക്കപ്പിനോടുള്ള കാഴ്ചപ്പാടും അവരുടെ രീതികളും എങ്ങനെയാണെന്ന് അറിയാനുള്ള ആഗ്രഹം തോന്നിയിരുന്നു. മേക്കപ്പ് ആയാലും പല രാജ്യക്കാരും പല രീതിയിലാണ് അതിനെ നോക്കിക്കാണുന്നത്. അതുകൊണ്ട് നമുക്കും അതൊക്കെ അറിയാനും പഠിക്കാനും കഴിയും. നമ്മുടെ തെറ്റുകള്‍ തിരുത്താനും സാധിക്കും. അങ്ങനെയുള്ള കുറച്ച് ഗുണങ്ങള്‍ കൂടിയുണ്ടായിട്ടുണ്ട്.
ആളുകളെ ഭംഗിയാക്കാനുളള ടെക്നിക് എന്തെങ്കിലുമുണ്ടോ?
ഐശ്വര്യറായിയോ ക്ലിയോപാട്രയോ ഒക്കെയാണ് സൗന്ദര്യത്തിന്റെ പ്രതീകമായി പലരും കാണുന്നത്. ആഫ്രിക്കയിലും നൈജീരിയയിലും സുന്ദരികളും സുന്ദരന്‍മാരുമുണ്ട്. അടിസ്ഥാനപരമായി എല്ലാവരും ഭംഗിയുളളവരാണ്. ഒരാളെ എങ്ങനെ മനോഹരമാക്കാന്‍ കഴിയും എന്നത് അയാളെ കാണുമ്പോഴേ അറിയാന്‍ കഴിയൂ. തലമുടിയുടെ സ്‌റ്റെല്‍, ചര്‍മത്തിന്റെ നിറം, കണ്ണുകള്‍, ചുണ്ടുകള്‍ ഇതൊക്കെ കൂടുതല്‍ മനോഹരമാക്കണം. ടെക്നിക്കല്‍ പ്രോസസുകള്‍ കുറേകൂടി അഡ്വാന്‍സ്ഡ് ആയിട്ടുണ്ട്. അതുകൊണ്ട് നമ്മള്‍ ഉദ്ദേശിക്കുന്നതിന്റെ അപ്പുറത്തേക്ക് ഒരാളെ മനോഹരമാക്കാന്‍ സാധിക്കും.
മേക്കോവര്‍ ബ്യൂട്ടിയെക്കുറിച്ച് ?
നാച്ചുറല്‍ ആയി സൗന്ദര്യമുളളവര്‍ കുറവാണ്. ലക്ഷം മാനുഷരുള്ളവരില്‍ ലക്ഷണമുളളവര്‍ ഒന്നോ രണ്ടോ ഉണ്ട്. കൃത്യമായി പറഞ്ഞാല്‍ ലക്ഷണമൊത്ത ആളുകളെ സൃഷ്ടിക്കുക എന്നുളളതാണ് മേക്കപ്പിന്റെ പ്രധാന ലക്ഷ്യംതന്നെ. നാച്ചുറല്‍ സൗന്ദര്യം നിലനിര്‍ത്തിക്കൊണ്ടും മേക്കപ്പ് ചെയ്യാം. അത് മാറ്റിനിര്‍ത്തിക്കൊണ്ടും ചെയ്യാം.
നിറത്തിന്റെ പേരിലുള്ള വിവേചനത്തെക്കുറിച്ച് മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ പറയാനുള്ളത്.?
കറുത്ത നിറമുള്ളവര്‍ ഭംഗിയില്ലാത്തവരാണ് എന്നുപറയുന്നത് മണ്ടത്തരമാണ്. കറുത്തയാളെ വെളുപ്പിക്കാനും വെളുത്തയാളെ കറുപ്പിക്കാനും കഴിയും. നിറമല്ല സൗന്ദര്യത്തിന്റെ അളവുകോല്‍. അതൊക്കെ കാഴ്ചപ്പാടിന്റെ പ്രത്യേകതകളാണ്.
പുതിയ മേക്കപ്പ് രീതികളെക്കുറിച്ച്?
ഞാന്‍ കൂടുതലായും ബോബി ബ്രൗണ്‍ മേക്കപ്പ് പ്രോഡക്ടുകളാണ് ഉപയോഗിക്കുന്നത്. ഇന്ത്യന്‍ നിര്‍മ്മിത പ്രോഡക്ടുകള്‍ക്ക് ചെറിയ കുഴപ്പങ്ങളൊക്കെയുണ്ട്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഷൂട്ടിംഗ് സ്ഥലത്തായാല്‍ ഇടയ്ക്കിടയ്ക്ക് പോയി ടച്ചപ്പ് ചെയ്യാന്‍ പറ്റില്ല. രാവിലെ മേക്കപ്പ് ചെയ്താല്‍ ആവശ്യമുണ്ടെങ്കിലേ പിന്നെ ടച്ചപ്പ് ചെയ്യേണ്ടതുള്ളൂ. അതിനുപറ്റുന്ന മേക്കപ്പ് പ്രോഡക്ടുകളാണ് ഉപയോഗിക്കുന്നത്. അതുപോലെ ഒരാള്‍ക്ക് ഉപയോഗിച്ച സാധനങ്ങള്‍ മറ്റൊരാള്‍ക്ക് ഉപയോഗിക്കാറില്ല. അത് അവര്‍ക്ക് തന്നെ കൊടുത്തുവിടും.ഇല്ലെങ്കില്‍ നമ്മള്‍ സൂക്ഷിക്കും.
ഒരുപാട് സെലിബ്രിറ്റി നടിമാരെ മേക്കപ്പ് ചെയതിട്ടുളളില്‍ തൃപ്തി തോന്നിയത് ?
പ്രശസ്തമായ മേക്കോവര്‍ വന്ന ഒന്നുരണ്ട് സിനിമകളുണ്ട്. അതില്‍ ഒന്ന് ദേവി എന്ന സിനിമയാണ്. അതില്‍ തമന്നയെ രണ്ട് രൂപത്തില്‍ മേക്കപ്പ് ചെയ്തു. നാട്ടുംപുറത്തുള്ള ആളായിട്ടും, മറ്റൊന്ന് ഗ്ലാമറസായിട്ടും.
ആ സിനിമയിലേക്ക് ലണ്ടനില്‍ നിന്ന് ആരോ ആണ് തമന്നയെ ആദ്യം മേക്കപ്പ് ചെയ്യാന്‍ വന്നത്. അത് ശരിയാകാതെ വന്നപ്പോള്‍ എന്നെ വിളിക്കുകയായിരുന്നു. തമന്നയ്ക്ക് നല്ല ബ്രൈറ്റ് നിറമാണ്. അത് ഡാര്‍ക്ക് ആക്കാനൊക്കെ വലിയ പാടായിരുന്നു. അതുകൊണ്ടുതന്നെ ഒരു വെല്ലുവിളി ആയിട്ടാണ് അത് ചെയ്തത്. ധാരാളം പ്രശംസ ലഭിക്കുകയും ചെയതു.
മറ്റൊന്ന് അനന്തഭദ്രത്തിലെ കാവ്യാമാധവന്റെ മേക്കപ്പ് ആയിരുന്നു. അതുപോലെ മഞ്ജുവാര്യരുടെ ആമിയിലെ മേക്കോവര്‍. മഞ്ജുവിന്റെ സ്വാഭാവികമായ ലുക്കില്‍ അല്‍പ്പം മാറ്റം വരുത്തിയാണ് ചെയ്തത്. പ്രേക്ഷകര്‍ക്ക് അറിയാം അത് മഞ്ജുവാണെന്ന്. മഞ്ജുവിനെ ആമിയാക്കാനുള്ള ശ്രമമാണ് നടത്തിയത്. അതല്ലാതെ മാധവിക്കുട്ടിയുടെ കാര്‍ബണ്‍ കോപ്പിയാക്കാന്‍ സാധിക്കില്ല.
അതുപോലെ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ജയലളിതയുടെ ജീവിതകഥ പറയുന്ന സിനിമയാണ്. അതില്‍ കങ്കണയാണ് ജയലളിതയായി അഭിനയിക്കുന്നത്. എംജി. ആര്‍ ആയി അരവിന്ദ് സ്വാമിയും. 100 ശതമാനം അവരുടെ ഫോട്ടോ സ്റ്റാറ്റ് ഉണ്ടാക്കി വയ്ക്കാനല്ല നമ്മള്‍ ശ്രമിച്ചത്. ഇത്തരം ബയോപിക് ചെയ്യുമ്പോള്‍ അവരെ പ്രതിമയെപ്പോലെ ഉണ്ടാക്കി വയ്ക്കാന്‍ എന്റെ മേക്കപ്പ് രീതിയില്‍ ശ്രമിക്കാറില്ല. കുറച്ചെങ്കിലും അവര്‍ അവരായി നിന്നുകൊണ്ട് ആ കഥാപാത്രത്തെ ബിഹേവ് ചെയ്യാനുളള രൂപക്കൂടുകളാണ് ഉണ്ടാക്കിവയ്ക്കുന്നത്. ഒരു നടന്‍ അയാളില്‍ നിന്നുകൊണ്ട് ഒരു ക്യാരക്ടറിനെ റെപ്രസന്റ് ചെയ്യുകയാണ്. കഥാപാത്രമാണെന്ന് തോന്നിപ്പിക്കുന്ന രീതിയുണ്ടാക്കുകയാണ് മേക്കപ്പിലൂടെ ചെയ്യുന്നത്. അതെല്ലെങ്കില്‍ ഒരു പ്രതിമയെപ്പോലെ മേക്കപ്പ് ചെയ്യേണ്ടി വരും.
പുതിയ തലമുറയോടൊപ്പം വര്‍ക്ക് ചെയ്യുന്നതിനെക്കുറിച്ച്?
കാവ്യയും നവ്യയും മഞ്ജുവും ഒക്കെ വളരെ സഹകരണമുള്ളവരാണ്. അതുപോലെ ഷംന കാസിം, അനുശ്രീ. മുന്‍ കാലത്തെപോലെ അത്രയും സൗഹൃദപരമായിട്ട് ഇപ്പോഴുള്ള ആളുകള്‍ നമ്മോട് ഇണങ്ങിപോകണമെന്നില്ല. അവര്‍ക്ക് അവരുടേതായ മേക്കപ്പ് രീതികളൊക്കെയുണ്ട്. അത് പറഞ്ഞുകൊടുക്കാന്‍ ആളുകളുണ്ട് അതുകൊണ്ട് അതെല്ലാം അവര്‍ക്ക് വിട്ടുകൊടുക്കുകയാണ്.
അഭിനയിക്കുന്ന വ്യക്തിയല്ല അതിലെ കഥാപാത്രങ്ങളാണ് താരങ്ങള്‍. ആ കഥാപാത്രത്തിന്റെ ബാഹ്യ രൂപത്തിലേക്ക് സിനിമയെക്കൊണ്ട് എത്തിക്കുകയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഏറ്റെടുക്കേണ്ട ദൗത്യം. അത് കൃത്യമായില്ലെങ്കില്‍ സിനിമയെ ബാധിക്കും.
വിഷമവും ഭാഗ്യവും കൊണ്ടുവന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകുമല്ലോ?
വിഷമം തോന്നിയ അനുഭവങ്ങള്‍ ധാരാളം. ചില നടന്‍മാരുടേയും നടിമാരുടേയും സംവിധായകരുടേയും ഒക്കെ ഇടപെടല്‍കൊണ്ട് കിട്ടിയ അവസരങ്ങള്‍ പോലും നഷ്ടപ്പെട്ടിട്ടുണ്ട്. കരിയറില്‍ വലിയ പ്രതിസന്ധികളുണ്ടായിട്ടുണ്ട്. അതൊക്കെ മുന്നോട്ടുളള പ്രവര്‍ത്തനരീതിയില്‍ കുറേക്കൂടി ആക്കം കൂട്ടിയിട്ടേയുളളൂ. അല്ലാതെ നിരാശപ്പെടുത്തിയിട്ടില്ല.
അത്ഭുതം തോന്നിയിട്ടുള്ളത്, പരദേശിക്ക് നാഷണല്‍ അവാര്‍ഡ് കിട്ടിയപ്പോഴാണ്. അന്ന് ഞങ്ങളുടെ നാട്ടില്‍ ഒരു സ്വീകരണം ഉണ്ടായിരുന്നു. ലാല്‍ സാര്‍ ഗസ്റ്റായിട്ട് വന്നിരുന്നു. വന്ന് ഉടനെ പോകുമെന്ന് പറഞ്ഞിരുന്നെങ്കിലും പരിപാടി തീരുന്നതുവരെ അദ്ദേഹം അവിടെ നിന്നു.
എന്നെയും കുടുംബത്തെയും സംബന്ധിച്ചു വാക്കുകള്‍ക്ക് ഒരു ക്ഷാമവും ഇല്ലാതെ നല്ല രീതിയില്‍ സംസാരിച്ചു. പ്രശംസയല്ല ഹൃദയത്തില്‍ തൊട്ടുകൊണ്ട്. അതൊരു അത്ഭുതമായി തോന്നി . കാരണം അങ്ങനെയും പറയാന്‍ പറ്റും എന്നദ്ദേഹം മനസിലാക്കിത്തന്നു.
മലയാള സിനിമയില്‍ പലരും ആവശ്യപ്പെട്ടിട്ടുള്ളതും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതുമായ പേരാണ് പട്ടണം റഷീദിന്റേത് ?
അതൊരു ഭാഗ്യമായിട്ടേ കാണേണ്ടതുളളൂ. കഠിനാധ്വാനവുമുണ്ട് പിന്നില്‍. മദ്രാസിലെ പൈപ്പ് വെള്ളം കുടിക്കാത്തവന്‍ സിനിമയിലുണ്ടാവില്ല എന്നുപറയും പോലെ കുറേ കഷ്ടപ്പെട്ടിട്ടുണ്ട്. എന്ത് ജോലി ചെയ്യുമ്പോഴും നൂറിലൊരാളാവാതെ നൂറില്‍ ഒന്നാമനാകാന്‍ പറ്റുമോ എന്നാണ് ശ്രദ്ധിക്കേണ്ടത്. ഇപ്പോഴും ആ പ്രയത്നം തുടര്‍ന്നുകൊണ്ടിരിക്കുന്നു.
ശിഷ്യത്തം സ്വീകരിച്ച് പല ആളുകളുടെ കൂടെ നില്‍ക്കുമ്പോഴും കാര്യങ്ങള്‍ പഠിച്ചെടുക്കേണ്ടത് നമ്മുടെ ആവശ്യമാണ്. അല്ലാതെ ആരും പഠിപ്പിച്ചുതരില്ല. പണ്ടൊക്കെ ഇത്തരം കാര്യങ്ങളെല്ലാം സീക്രട്ടാണ്. നമ്മള്‍ കണ്ട് പഠിക്കും എന്നുളളതുകൊണ്ട് പലതും ആശാന്മാര്‍ പറഞ്ഞുതരില്ല. പില്‍ക്കാലത്ത് ഞാന്‍ സിനിമയില്‍ വന്നപ്പോഴും അക്കാദമിക് പദ്ധതികളൊന്നും സിനിമയില്‍ ഉണ്ടായിട്ടില്ല. മറ്റ് കാര്യങ്ങള്‍ പോലെ സിനിമയില്‍ മേക്കപ്പും ഒരു വലിയ കാര്യമായപ്പോള്‍ അക്കാദമിക് നിലവാരമുള്ള ആളുകളും ഈ മേഖലയില്‍ ഉണ്ടാവണമെന്ന് തോന്നി. അങ്ങനെയാണ് മേക്കപ്പ് ഇന്‍സിസ്റ്റിയൂട്ട് എറണാകുളത്ത് തുടങ്ങിയത്. പട്ടണം ഡിസൈനറി എന്ന പേരില്‍ . അതില്‍നിന്ന് നിരവധി ശിഷ്യന്‍മാരുണ്ടായി.
ടെലിവിഷന്‍, സിനിമ, നാടകം അങ്ങനെ പല രംഗങ്ങളില്‍ മറ്റുള്ളവരെ പഠിപ്പിക്കാനുള്ള വിദ്യാഭ്യാസ മേഖല തുറന്നുകൊടുക്കാന്‍ സാധിച്ചു. ഈ ഫീല്‍ഡ് ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു വഴികാട്ടിയാകാന്‍ കഴിഞ്ഞു. അതൊരു നേട്ടമായിട്ടാണ് കാണുന്നത്. എന്റെ ക്ലാസ് കൂടാതെ ഹോളിവുഡ്ഡില്‍നിന്നും ബോളിവുഡ്ഡില്‍നിന്നും ആളുകള്‍ വന്ന് പഠിപ്പിക്കുന്നുണ്ട്.
പുതിയ പ്രോജക്ടുകള്‍?
രണ്ട് എന്ന ചിത്രമാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. വിനയന്‍ സാറിന്റെ 19ാം നൂറ്റാണ്ട്. സൂര്യയുടെ എലിവേട്ട, നവോദയയുടെ പുതിയ പ്രൊഡക്ഷനിലുള്ള സിനിമ. കല്‍ക്കി എന്ന ഡയറക്ടറുടെ ചിത്രം, ഒരു തെലുങ്ക് സിനിമ ഇവയൊക്കെയാണ് നടക്കാനുള്ളത്.
കുടുംബത്തെക്കുറിച്ച്?
ഭാര്യ നജ്മ റഷീദ്, മൂന്ന് മക്കളാണ്. മകള്‍ അല്‍ഫിയയുടെ വിവാഹം കഴിഞ്ഞു. മൂത്ത മകന്‍ അല്‍ത്താഫ് സിനിമാട്ടോഗ്രാഫറാണ്. പൂനഫിലിം ഇന്‍സിസ്റ്റിയൂട്ടില്‍ നിന്ന് ഏറ്റവും അധികം മാര്‍ക്ക് വാങ്ങിയാണ് അവന്‍ പാസായത്. ഇളയമകന്‍ അല്‍റിന്‍ഷിദ് പഠിക്കുന്നു. ഉമ്മ ജമീല ഹുസൈനും എന്റെ കൂടെയുണ്ട്.
ഷെറിങ് പവിത്രന്‍