
ആഗ്ര: കോവിഡില്‍ ഉത്തര്‍പ്രദേശില്‍ രോഗികള്‍ വലയുന്നതിന്റെ അനേകം റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിന് വ്യാജവാര്‍ത്ത എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം. യുപിയില്‍ ഓക്സിജന്‍ ക്ഷാമമെന്നും ചികിത്സയുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ കരിഞ്ചന്തയില്‍ വില്‍പ്പന നടക്കുന്നതായും കാണിച്ച് ആരോഗ്യമന്ത്രി തന്നെ യുപി സര്‍ക്കാരിന് കത്തയച്ച വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
അതിനിടയില്‍ ചികിത്സയില്‍ അവഗണന വെളിപ്പെടുത്തി ഉത്തര്‍പ്രദേശ് എംഎല്‍എയും. ഫിറോസാബാദിലെ ജസ്റാണയില് നിന്നുള്ള ബിജെപി എംഎല്‍എ രാംഗോപാല്‍ ലോധിയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ആഗ്രയിലെ എസ്എന്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് പോസിറ്റീവായി പ്രവേശിപ്പിക്കപ്പെട്ട ഭാര്യ സന്ധ്യയ്ക്ക് ഭക്ഷണമോ വെള്ളമോ മതിയായ സൗകര്യങ്ങളോ കിട്ടുന്നില്ലെന്ന് എംഎല്‍എ സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു. മൂന്ന് മണിക്കൂര്‍ തറയില്‍ കിടന്ന ശേഷമാണ് ആശുപത്രിയില്‍ കയറ്റിയതെന്നും ഇദ്ദേഹം പറഞ്ഞു.
രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഭാര്യയെ ആദ അഡ്മിറ്റ് ചെയ്യാന്‍ പോലും കൂട്ടാക്കിയില്ലെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഭാര്യയെ ആദ്യം ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ അവഗണിച്ചെന്നും പിന്നീട് എംഎല്‍എ ജില്ലാ മജിസ്ട്രേറ്റുമായി ബന്ധപ്പെട്ട ശേഷമാണ് അഡ്മിറ്റാക്കാന്‍ പോലും കൂട്ടാക്കിയത്. ഭാര്യയ്ക്ക് സമയത്ത് വെള്ളമോ മരുന്നു പോലുമോ കിട്ടിയില്ല. മെയ് 8 നായിരുന്നു എംഎല്‍എ യുടെ വീഡിയോ പ്രത്യക്ഷപ്പെട്ടത്.
ഒരു എംഎല്‍എയുടെ ഭാര്യയ്ക്ക് പോലും വേണ്ട വിധത്തിലുള്ള പരിചരണം കിട്ടുന്നില്ലെങ്കില്‍ പിന്നെ സാധാരണ ജനത്തിന് എന്തായിരിക്കും സ്ഥിതിയെന്നും ചോദിക്കുന്നു. ലോധിക്കും നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
