
തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന് ഇന്നു നിയമസഭയില്‍ അവതരിപ്പിക്കും. പ്രമേയത്തെ പിന്തുണയ്ക്കുമെന്നു പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്. ബി.ജെ.പിക്ക് അംഗങ്ങള്‍ ഇല്ലാത്തതിനാല്‍ ഏകകണ്ഠമായിട്ടാവും നിയമസഭ പ്രമേയം പാസാക്കുക. അഡ്മിനിസ്ട്രേറ്റര്‍ക്കെതിരേ പ്രമേയത്തില്‍ അതിരൂക്ഷ വിമര്‍ശനമുണ്ടാകുമെന്നാണ് സൂചന.
പ്രമേയം ഇന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന് അവതരിപ്പിക്കും. ലക്ഷദ്വീപിന്റെ സവിശേഷത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനുണ്ട്, അഡ്മിനിസ്ട്രേറ്റര്‍ ഇക്കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നു, ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവിതമാര്ഗവും സംരക്ഷിക്കണം തുടങ്ങിയ കാര്യങ്ങള്‍ പ്രതിപാദിക്കുന്നതായിരിക്കും പ്രമേയം. അടിയന്തര പ്രമേയത്തിനും മറ്റ് നടപടികള്‍ക്കും ശേഷമായിരിക്കും പ്രമേയത്തിലേക്ക് കടക്കുക. ഗവര്‍ണര്‍ അവതരിപ്പിച്ച നയപ്രഖ്യാപനത്തിന് മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയും ഇന്ന് ആരംഭിക്കും.
നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് തുടക്കമിടുന്നത് മുന്‍ ആരോഗ്യമന്ത്രി കെ.കെ. ഷൈലജയാണ്. ഇതാദ്യമായിട്ടാണ് ഒരു വനിത നന്ദിപ്രമേയ ചര്‍ച്ച തുടങ്ങുന്നത്. നാളെയാണ് ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ്. കോവിഡിന്റേയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ ഒരാഴ്ച ചോദ്യോത്തര വേള ഒഴിവാക്കി. അതിനിടയില്‍ ലക്ഷദ്വീപ് പ്രതിഷേധങ്ങൾക്ക് ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. ഇന്‍ സോളിഡാരിറ്റി വിത്ത് ലക്ഷദ്വീപ് എന്ന കൂട്ടായ്മയുടെ ടിറ്റ്വര്‍ അക്കൌണ്ടുകള്‍ക്കാണ് നിയന്ത്രണം.
"ഇൻ സോളിഡാരിറ്റി വിത്ത് ലക്ഷദ്വീപ്" കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം മുതൽ രാത്രി 9 മണി വരെ സേവ് ലക്ഷദ്വീപ്, ഇൻ സോളിഡാരിറ്റി വിത്ത് ലക്ഷദ്വീപ്, റീക്കാള്‍ ദി അഡ്മിനിസ്ട്രേറ്റര്‍ എന്ന ഹാഷ്ടാഗുകൾ ഉപയോഗിച്ചുകൊണ്ടുളള ഓൺലൈൻ പ്രതിഷേധം. ഇന്ത്യൻ പ്രസിഡന്റിന് മെയിലയയ്ക്കുക, സമരമുറ്റം എന്നീ പരിപാടികളാണ് കരിദിനാചരണത്തിന്റെ ഭാഗമായി നടന്നത്. എന്നാല്‍ മെസ്സേജ് അയക്കുന്നത് ബ്ലോക്ക് ചെയ്യപ്പെട്ടായിട്ടാണ് വിവരം.
ഭരണ പരിഷ്കാരങ്ങൾ ബിജെപിയുടെയോ കേന്ദ്ര സ൪ക്കാറിന്റെയോ നയമല്ലെന്നും അഡ്മിനിസ്ട്രേറ്ററുടെ വ്യക്തിപരമായ നടപടികളാണെന്നുമാണ് ദ്വീപിലെ ബിജെപിയുടെ നിലപാട്. പ്രതിഷേധം രൂക്ഷമാകുന്ന സാഹചര്യത്തി ദ്വീപിലെ ബിജെപി നേതാക്കൾ ഇന്ന് കേന്ദ്ര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയേക്കും. അതേസമയം കൂടിക്കാഴ്ചക്ക് അമിത് ഷാ ഇതുവരെ സമയം അനുവദിച്ചിട്ടില്ലെന്നാണ് സൂചന. പരിഷ്കാരങ്ങൾ ദ്വീപ് ജനതയുടെ ജീവിതം പ്രതിസന്ധിയിലാക്കുന്നതാണ്. അതിൽ നിന്ന് അഡ്മിനിസ്ട്രേറ്ററെ പിന്തിരിപ്പിക്കണമെന്നാണ് നേതാക്കളുടെ ആവശ്യം.






