
തിരുവനന്തപുരം: കേന്ദ്രത്തിന്റെ ഡ്രാക്കോണിയന്‍ നിയമത്തെ അറബിക്കടലില്‍ എറിയണമെന്നും അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. നിയമസഭയില്‍ ലക്ഷദ്വീപ് വിഷയത്തില്‍ അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷം അനുകൂലിച്ചു.
ലക്ഷദ്വീപ് വിഷയത്തില്‍ അവതരിപ്പിച്ച പ്രമേയത്തോട് തന്റെ കക്ഷിയും പ്രതിപക്ഷ കക്ഷികളും തത്വത്തില്‍ യോജിക്കുകയാണെന്നു വ്യക്തമാക്കിയ അദ്ദേഹം കേന്ദ്രം അഡ്മിനിസ്ട്രേറ്ററിലൂടെ ലക്ഷദ്വീപിലെ മനുഷ്യരുടെ ജീവിതത്തിനു മേല്‍ ജനാധിപത്യ വിരുദ്ധവും മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കുന്നതുമായ സാംസ്കാരിക അധിനിവേശം നടത്തുകയാണെന്നും വ്യക്തമാക്കി.
ഇന്നലെ കശ്മീര്‍ ഇന്ന് ലക്ഷദ്വീപ് നാളെ കേരളമാകുമെന്ന് പ്രമേയത്തെ അനുകൂലിച്ച് മുസ്ളീംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമാധാന പരമായി ജീവിച്ചു കൊണ്ടിരിയ്ക്കുന്ന ഒരു ജനതയ്ക്ക് നേരെയാണ് നടപടി ഉണ്ടായിരിക്കുന്നതെന്നും സംഘപരിവാറിന് ഇഷ്ടമില്ലാത്ത സ്ഥലത്തൊക്കെ അവര്‍ ഇഷ്ടമുള്ള പരിഷ്ക്കാരം കൊണ്ടുവരുമെന്നും മുസ്ലിം ലീഗ് നിയമസഭാകക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇത് ഒരു പരീക്ഷണശാല പോലെയാണ്. അവര്‍ക്ക് ഇഷ്ടമില്ലാത്ത എവിടെ വേണമെങ്കിലും വരാം. കേരളം അവര്‍ക്ക് ഇഷ്ടമില്ലാത്ത പ്രദേശമാണ്. പാര്‍ലമെന്റില്‍ കശ്മീരിനെ സംബന്ധിച്ച് മാറ്റം കൊണ്ടുവന്നപ്പോള്‍ ആരും ഓര്‍ത്തില്ല, ഒറ്റവെട്ടിന് കശ്മീര്‍ വേറെ ജമ്മു വേറെ ലഡാക്ക് വേറെ ആകുമെന്ന്. വളരെ സമാധാനപ്രിയരായി ജീവിച്ചുകൊണ്ടിരിക്കുന്ന ഒരു ജനതയ്ക്കു നേരെയാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നതെന്നും പറഞ്ഞു.
ഇന്ത്യയെന്ന മഹത്തായ ആശയത്തെയും ഒരു റിപ്പബ്ലിക് എന്ന നിലവിലുള്ള ഇന്ത്യയുടെ നിലനില്പിന് ആധാരമായ ഭരണഘടനയെയുമാണ് സംഘപരിവാര്‍ വെല്ലുവിളിച്ചിരിക്കുന്നതെന്ന് സി.പി.ഐ. നിയമസഭാകക്ഷി നേതാവ് ഇ. ചന്ദ്രശേഖരന് പറഞ്ഞു.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികളിലൂടെ ഒരു ദേശത്തെയും അവിടുത്തെ ജനങ്ങളെയും മാത്രമല്ല അത് ദ്രോഹിക്കുന്നതെന്നും രാജ്യസ്നേഹമുള്ള ഒരാള്‍ക്കും അംഗീകരിക്കാവുന്ന നടപടിയല്ല കേന്ദ്രസര്‍ക്കാരിന്റെ ഈ പ്രതിനിധി ലക്ഷദ്വീപില്‍ സ്വീകരിച്ചിരിക്കുന്നതെന്നും ചന്ദ്രശേഖരന് പറഞ്ഞു.






