
പത്തനംതിട്ട : ഇടതുസര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ സില്‍വര്‍ ലൈന്‍ സെമി-ഹൈസ്പീഡ് റെയില്‍പാതയ്ക്ക് ഇരുവശത്തുമായി പടുത്തുയര്‍ത്തുന്നത് ചൈനാ വന്മതിലിനു സമാനമായ സംരക്ഷണഭിത്തി. ഇതര സംസ്ഥാനങ്ങള്‍ ബുള്ളറ്റ് ട്രെയിന്‍ യാഥാര്ഥ്യമാക്കാനൊരുങ്ങുമ്പോള് കേരളം നടപ്പാക്കുന്നത് കാലഹരണപ്പെട്ട ആശയമെന്നും വിമര്‍ശനം.
റെയില്‍വേ ലൈന്‍ കടന്നുപോകുന്ന 292.73 കിലോമീറ്റര്‍ ഭാഗത്താണ് 12 അടിയിലേറെ ഉയരത്തില്‍ ഇരുവശത്തും സംരക്ഷണഭിത്തി നിര്‍മിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. ട്രെയിനിന്റെ സുഗമസഞ്ചാരം ഉറപ്പാക്കാനും അപകടസാധ്യത കുറയ്ക്കാനുമാണിതെന്ന് അധികൃതര്‍ പറയുന്നു.
തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡുവരെ 530 കിലോമീറ്റര്‍ വരുന്ന പാതയുടെ 88.41 കിലോമീറ്റര്‍ ഭാഗം മാത്രമാണ് തൂണുകളുടെ സഹായത്തോടെ എലിവേറ്റഡായി നിര്‍മിക്കുന്നത്. 11.53 കിലോമീറ്റര്‍ ഭാഗം തുരങ്കത്തിലൂടെയായിരിക്കും. മലനിരകള്‍ അരിഞ്ഞുതാഴ്ത്തി 101.74 കിലോമീറ്റര്‍ ലൈനിനായി ഒരുക്കും. 24.79 കിലോമീറ്റര്‍ ഭാഗംകട്ടിങ് ആന്‍ഡ് കവര്‍ മാതൃകയിലൊരുങ്ങും. ബാക്കി 292.73 കിലോമീറ്ററിലാണ് മതിലൊരുക്കി സംരക്ഷിക്കുന്നത്. വയലുകള്‍, ചതുപ്പുകള്‍, വെള്ളക്കെട്ട് എന്നിവിടങ്ങളിലെല്ലാം മണ്ണിട്ട് ഉയര്‍ത്തി മതില് തീര്‍ക്കും.
ജലപ്രവാഹം അടക്കം തടഞ്ഞ് വന്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് ഇതു വഴിവയ്ക്കുമെന്നാണ് ആക്ഷേപം. പ്രളയജലം വയലുകളില്‍ സംഭരിക്കപ്പെടുന്നതിനു മാത്രമല്ല, പ്രളയകാലരക്ഷാദൗത്യത്തിനും മതില് വില്ലനാകും. കേരളത്തെ രണ്ടായി വിഭജിക്കുന്ന ബെര്‍ലിന്‍ മതിലാണ് ഉയരാന്‍ പോകുന്നതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
ഇതരസംസ്ഥാനങ്ങള്‍ മണിക്കൂറില്‍ 300-500 കിലോമീറ്റര്‍ വേഗത്തില്‍ പായുന്ന ബുള്ളറ്റ് ട്രെയിനും ഹൈപ്പര്‍ ലൂപ്പ് പദ്ധതിയും അടക്കം സ്വപ്നം കാണുമ്പോഴാണ് കേരളം കാലഹരണപ്പെട്ട പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്ന വിമര്‍ശനവുമുണ്ട്. മണിക്കൂറില്‍ 200 കിലോമീറ്ററാകും സെമി-ഹൈസ്പീഡ് പാതയില്‍ ട്രെയിനിന്റെ വേഗമെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍, ശരാശരി വേഗം 135 കി.മീറ്റര്‍ മാത്രയിരിക്കുമെന്നാണു വിവരം.
ഡല്‍ഹി -ത്സാസി ഗതിമാന്‍ എക്സ്പ്രസിന് നിലവില്‍ 160 കിലോമീറ്ററും വന്ദേ ഭാരത് എക്സ്പ്രസിന് (ട്രെയിന്‍-18) 180 കിലോമീറ്ററുമാണു വേഗം. പല റെയില്‍വേ ലൈനുകളുടെയും ശേഷി മണിക്കൂറില്‍ 200 കിലോമീറ്ററായി ഉയര്‍ത്താനുള്ള പ്രവൃത്തികളും പുരോഗമിക്കുമ്പോഴാണ് 2030-ല്‍ പൂര്‍ത്തിയാകുന്ന പദ്ധതി കേരളം വിഭാവനം ചെയ്തിരിക്കുന്നത്.
സജിത്ത് പരമേശ്വരന്






