
തൃശൂര്‍: കൊടകര കുഴല്പ്പണക്കേസിനോടനുബന്ധിച്ച് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ഹെലികോപ്ടര്‍ യാത്രയും കോന്നിയിലെ താമസവും പോലീസ് അന്വേഷണ പരിധിയില്‍. സുരേന്ദ്രന് മത്സരിച്ച മണ്ഡലങ്ങളിലൊന്നാണ് കോന്നി. സുരേന്ദ്രനെ ചോദ്യംചെയ്യുമെന്ന സൂചന നല്‍കിയതിനു പിന്നാലെയാണ് കോന്നിയില്‍നിന്നു തെളിവെടുത്തത്. സുരേന്ദ്രന്റെ ഓഫീസ് സെക്രട്ടറി ദീപനോട് ഇന്ന് രാവിലെ പത്തിന് പോലീസ് ക്ലബില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. തെക്കന്‍കേരളത്തിലെ ചില ബി.ജെ.പി. നേതാക്കള്‍ക്കു നല്‍കാനാണ് പണം കൊണ്ടുവന്നതെന്നാണ് പോലീസ് നിഗമനം.
സുരേന്ദ്രന്റേയും മറ്റു നേതാക്കളുടേയും ഹോട്ടലില്‍ തങ്ങിയതിന്റെ വിവരങ്ങളും പോലീസ് ശേഖരിച്ചു. മുറികളുടെ എണ്ണം, എത്ര ദിവസം ഉപയോഗിച്ചു, പണം നല്കിയ രീതി എന്നിങ്ങനെ വിശദാംശങ്ങളും തേടിയത്. ലോഡ്ജുകളിലെ രജിസ്റ്ററുകളും പരിശോധിച്ചു. ബി.ജെ.പി. നേതാവിന്റെ ഹെലികോപ്ടര്‍ യാത്രയും അന്വേഷണ വിധേയമാക്കുന്നുണ്ട്. കോപ്ടര്‍ യാത്ര അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഓള് കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യുമന്‍ പ്രട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന ഭാരവാഹി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു.
അതിനിടെ കേസിലെ പരാതിക്കാരന് ധര്‍മരാജന്റെ സഹോദരന് ധനരാജനേയും ബി.ജെ.പി. സംസ്ഥാന ഓഫീസ് ജീവനക്കാരന് വിനീതിനേയും അന്വേഷണസംഘം വെള്ളിയാഴ്ച തൃശൂര്‍ പോലീസ് ക്ലബില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തു.
പണം കടത്തിയതില്‍ ധര്‍മരാജനൊപ്പം ധനരാജനും പങ്കുണ്ടെന്ന ചിലരുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ധര്‍മരാജനെ ഫോണില്‍ വിളിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബി.ജെ.പി. സംസ്ഥാന ഓഫീസ് ജീവനക്കാരനെ ചോദ്യം ചെയ്തത്. കവര്‍ച്ചാസംഘത്തിന് വിവരം ചോര്‍ത്തി നല്കിയ റഷീദിനെ ജയിലിലെത്തി വീണ്ടും ചോദ്യം ചെയ്യും. അറസ്റ്റിലായശേഷം കോവിഡ് സ്ഥിരീകരിച്ചതിനാല്‍ റഷീദ്, ബഷീര്‍, സലാം എന്നിവരെ ചോദ്യം ചെയ്യാനായിട്ടില്ല.
ഇതിനിടെ ബി.ജെ.പി. നേതാക്കള്‍ ആരോപണവിധേയരായ കൊടകര കുഴല്‍പ്പണക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) പ്രാഥമികാന്വേഷണം തുടങ്ങി. കള്ളപ്പണം വെളുപ്പിക്കല്‍ നിയമം ബാധകമായ കുറ്റകൃത്യമായിട്ടും കേസില്‍ ഇ.ഡി. നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് ലോക്താന്ത്രിക് യുവജതാദള്‍ ദേശീയാധ്യക്ഷന്‍ സലീം മടവൂര്‍ സമപ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇ.ഡിയില്‍നിന്നു റിപ്പോര്‍ട്ട് തേടിയിരുന്നു.
10 ദിവസത്തിനകം പ്രാഥമികാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി. പോലീസ് എഫ്.ഐ.ആര്. ആവശ്യപ്പെട്ടു. ഇതുവരെയുള്ള അന്വേഷണപ്രകാരം കേസ് തങ്ങളുടെ പരിധിയില്‍ വരുമോയെന്നാണ് ഇ.ഡി. പരിശോധിക്കുന്നത്. ആദായനികുതി വകുപ്പിനു കീഴില്‍ വരുന്ന കേസാണിതെന്നായിരുന്നു ഇതുവരെ ഇ.ഡിയുടെ വാദം. കൊടകരയില്‍ പിടികൂടിയതു കള്ളപ്പണമാണെന്നു പോലീസ് പറയുന്നു. അഞ്ചുകോടി രൂപയ്ക്കു മുകളിലുള്ള ഇടപാടുകളാണ് ഇ.ഡി. അന്വേഷിക്കുന്നത്. വിദേശബന്ധമുള്ള പണമിടപാടുകളും അന്വേഷണപരിധിയില്‍വരും. കൊടകരയിലേത് അത്രയും പണത്തിന്റെ ഇടപാടല്ല. കേസുകളുടെ ബാഹുല്യം മൂലം നിലവിലുള്ളവയുടെ അന്വേഷണവും മന്ദഗതിയിലാണ്. ഇക്കാര്യവും ഇ.ഡി. കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും.
മൂന്നാം പ്രതിയുടെ ഭാര്യയുടെ ജാമ്യാപേക്ഷ തള്ളി
തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ മൂന്നാംപ്രതി രഞ്ജിത്തിന്റെ ഭാര്യയും 20-ാം പ്രതിയുമായ വെള്ളിക്കുളങ്ങര കോടാലി പാഡിവല്ലത്ത് ദീപ്തി (34) യുടെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് ജഡ്ജി ഡി. അജിത്കുമാര്‍ തള്ളി. ദീപ്തിയെ ചോദ്യം ചെയ്തപ്പോള്‍ ഭര്‍ത്താവ് പണം ഏല്‍പ്പിച്ചിട്ടില്ലെന്നാണ് ആദ്യം മൊഴി നല്‍കിയത്. തുടര്‍ന്നു ചോദ്യംചെയ്യലില്‍ ഏഴു ലക്ഷം രൂപ കിട്ടിയെന്നു സമ്മതിച്ചു. നാലു ലക്ഷത്തോളം രൂപ സുഹൃത്തിനെ ഏല്‍പ്പിച്ചിരുന്നതായും കവര്ച്ചാപണമുപയോഗിച്ച് 9.5 പവന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയതായും വ്യക്തമാക്കി.
സ്വര്‍ണം ദീപ്തിയില്നിന്നു കണ്ടെടുത്തു. കവര്‍ച്ചാ പണമുപയോഗിച്ച് സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയതിനാണ് 20-ാം പ്രതിയായി ദീപ്തിയെ കഴിഞ്ഞ മാസം 21ന് പോലീസ് അറസ്റ്റ് ചെയ്തത്.






