
കൊച്ചി: ചാനല്‍ ചര്‍ച്ചയില്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ. പട്ടേലിനെ ജൈവായുധം എന്ന് വിശേഷിപ്പിച്ചത് വന്‍ വിവാദമായിരിക്കെ ഇനിയാണ് തന്റെ ശബ്ദം ഉച്ചത്തിൽ ഉയരാൻ പോവുന്നതെന്നും പ്രതികരിച്ച് ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താന. താന്‍ ജനിച്ച മണ്ണിന് വേണ്ടി പോരാടി കൊണ്ടിരിക്കുമ്പോള്‍ തനിക്കെതിരെ പരാതി നല്കിയ ബി.ജെ.പി നേതാവ് ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുന്ന നടപടിയാണ് ചെയ്യുന്നതെന്നും പ്രതികരിച്ചു.
സാമൂഹ്യ മാധ്യമങ്ങളില്‍ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ച കൊഴുക്കുമ്പോള്‍ ഫേസ്ബുക്കിലൂടെയായിരുന്നു ഐഷയുടെ പ്രതികരണം. കേസ് കൊടുത്ത ബിജെപി നേതാവ് ലക്ഷദ്വീപ്ക്കാരനാണ്, അദ്ദേഹം ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുമ്പോൾ ഞാൻ ജനിച്ച മണ്ണിന് വേണ്ടി പൊരുതി കൊണ്ടിരിക്കും. നാളെ ഒറ്റപെടാൻ പോവുന്നത് ദ്വീപിനെ ഒറ്റിക്കൊടുക്കുന്ന ഒറ്റുകാര്‍ ആയിരിക്കുമെന്നും തളർത്തിയാൽ തളരാൻ വേണ്ടിയല്ലാ ഞാൻ നാടിന് വേണ്ടി ശബ്ദം ഉയർത്തിയതെന്നും പോസ്റ്റില്‍ പറയുന്നു. കടൽ നിങ്ങളെയും നിങ്ങൾ കടലിനെയും സംരക്ഷിക്കുന്നവരാണ്, ഒറ്റുകാരിൽ ഉള്ളതും നമ്മിൽ ഇല്ലാത്തതും ഭയമാണെന്നും നാട്ടുകാരോടായി ഐഷ വ്യക്തമാക്കി.
ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ കൊഴുക്കുമ്പോള്‍ ഐഷയ്ക്ക് എതിരേ രാജ്യദ്രോഹ കേസ് ചുമത്തപ്പെട്ടിരിക്കുകയാണ്. ബിജെപി ലക്ഷദ്വീപ് നേതാവ് അബ്ദുൽ ഖാദർ നൽകിയ പരാതിയിന്മേൽ കവരത്തി പോലീസ് ആണ് ഐഷക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 124 A , 153 B വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനു പിന്നാലെ 20ന് കവരത്തി ജില്ലാ കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസും കിട്ടി.
ഐഷക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ആയിഷ യെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിനെതിരെ ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘം കഴിഞ്ഞദിവസം ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു. അതേസമയം മറുവശത്ത് സംഘപരിവാര്‍ അനുകൂലികള്‍ പൊലീസിന് അഭിനന്ദനവുമായും രംഗത്ത് എത്തി. മലയാളികൾ ഉള്‍പ്പെടെയുള്ള സംഘപരിവാറുകാര്‍ പോലീസിന് ആശംസകളുമായി എത്തി. ജിഹാദി, ഇന്ത്യാ വിരുദ്ധ പ്രചാരക, ദേശവിരുദ്ധ എന്നിങ്ങനെയാണ് ആക്ഷേപം.
കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ ചൈന മറ്റ് രാജ്യങ്ങൾക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പൺ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സർക്കാർ ലക്ഷദ്വീപിന് നേരെ പ്രഫുൽപട്ടേലെന്ന ബയോവെപ്പൺ ഉപയോഗിച്ചത് എന്നായിരുന്നു പരാമർശം. ഒറ്റ കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാതിരുന്ന ദ്വീപിൽ വൈറസ് വ്യാപിക്കാൻ കാരണമായത് പ്രഫുൽ പട്ടേലിന്റെ നടപടികളായിരുന്നെന്നാണ് വിമര്‍ശനം.
ഐഷ സുല്‍ത്താനയുടെ ഫേസ്ബുക്ക് പോസ്റ്റ്:
F.I.R ഇട്ടിട്ടുണ്ട്... രാജ്യദ്രോഹ കുറ്റം☺️
പക്ഷെ
സത്യമേ ജയിക്കൂ...🔥
കേസ് കൊടുത്ത ബിജെപി നേതാവ് ലക്ഷദ്വീപ്ക്കാരനാണ്, അദ്ദേഹം ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുമ്പോൾ ഞാൻ ജനിച്ച മണ്ണിന് വേണ്ടി പൊരുതി കൊണ്ടിരിക്കും🌊
നാളെ ഒറ്റപെടാൻ പോവുന്നത് ദ്വീപിനെ ഒറ്റി കൊടുത്ത ഒറ്റ്ക്കാർ ആയിരിക്കും🔥
ഇനി നാട്ടുക്കാരോട്: കടൽ നിങ്ങളെയും നിങ്ങൾ കടലിനെയും സംരക്ഷിക്കുന്നവരാണ്...
ഒറ്റുകാരിൽ ഉള്ളതും നമ്മിൽ ഇല്ലാത്തതും ഒന്നാണ് ഭയം... 🌙🌊
തളർത്തിയാൽ തളരാൻ വേണ്ടിയല്ലാ ഞാൻ നാടിന് വേണ്ടി ശബ്ദം ഉയർത്തിയത് 💪🏻
എൻ്റെ ശബ്ദം ഇനിയാണ് ഉച്ചത്തിൽ ഉയരാൻ പോവുന്നത്...






