
കൊച്ചി: ഭരണഘടനയുടെ 25-ാം അനുച്ഛേദപ്രകാരമുള്ള മതസ്വാതന്ത്ര്യത്തിെൻറ ഭാഗമായി സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽ നിന്ന് സ്രോതസ്സിൽ നിന്നുള്ള വരുമാന നികുതി (ടി.ഡി.എസ്.) പിടിക്കാമെന്ന് ഹൈക്കോടതി. ടി.ഡി.എസ്. പിടിക്കുന്നതിൽ ഇളവ് അനുവദിക്കാനാകില്ലെന്ന് ജസ്റ്റിസ് എസ്.വി. ഭാട്ടി, ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ടി.ഡി.എസ്. പിടിക്കുന്നതിനെതിരേ നൽകിയ ഹർജി സിംഗിൾബെഞ്ച് തള്ളിയതിനെതിരായി കന്യാസ്ത്രീകളടക്കം നൽകിയ അപ്പീലുകൾ തള്ളിയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
രാജ്യത്തെ നിയമത്തിനാണ് വ്യക്തിഗത നിയമത്തെക്കാൾ പ്രാധാന്യമുള്ളതെന്നും കോടതി അഭിപ്രായപ്പെട്ടു.
ദാരിദ്ര്യം വ്രതമായി സ്വീകരിച്ച സന്ന്യസ്തർ സ്വത്തു സമ്പാദിക്കുന്നില്ലെന്നും അവരുടെ വരുമാനം സന്ന്യസ്തസഭയിലേക്കാണു പോകുന്നതെന്നും അതിനാൽ നികുതി ഈടാക്കരുതെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.
എന്നാൽ, നിയമപ്രകാരം നികുതി ഈടാക്കുന്നത് മതസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമല്ലെന്നും സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനുമെന്ന ബൈബിൾ വാക്യം ഉദ്ധരിച്ച് ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
