
തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തില്‍ ചര്‍ച്ചയാകാമെന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടരുതെന്ന് യു.ഡി.എഫ് ഒറ്റക്കെട്ടായി പറഞ്ഞ കാര്യമാണ്. ഇതിന്റെ പേരില്‍ ലീഗിന്റെ മേല്‍ വര്‍ഗീയത അടിച്ചേല്‍പ്പിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണ് ചെയ്തത്. ഈ വിഷയം സഭയില്‍ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ പ്രതിപക്ഷം കൊണ്ടുവന്ന ഒരു നിര്‍ദേശവും സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വഖഫ് ബോര്‍ഡ് നിയമനങ്ങളില്‍ ഇന്ന് സമസ്ത നേതാക്കള്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അന്ന് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചതാണ്. അന്ന് പ്രതിപക്ഷം അക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ചര്‍ച്ചയില്ല. സര്‍ക്കാരിന് പിടിവാശിയായിരുന്നു. ഈ നിയമം പിന്‍വലിക്കാന്‍ പുതിയ ബില്‍ ഇനി നിയമസഭയില്‍ കൊണ്ടുവന്ന് ചര്‍ച്ച ചെയ്ത് പിന്‍വലിക്കേണ്ടിവരുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെയും പ്രതിപക്ഷം എതിര്‍ത്തിരുന്നു. ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിനു വേണ്ടി പി.എസ്.സി നിയമനം നടത്തുന്നത് ഉചിതമല്ല. അത്തരം നിയമനങ്ങള്‍ റിക്രൂട്ട്മെന്റ് ബോര്‍ഡിന് വിടണമെന്നാണ് ആവശ്യപ്പെട്ടത്. അതു തന്നെയാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തിലും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. റിക്രൂട്ട്മെന്റ് ബോര്‍ഡില്‍ ക്രമക്കേട് നടക്കാതെ നോക്കേണ്ടത് സര്‍ക്കാരാണെന്നും വി്ഡി സതീശന് പറഞ്ഞു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ നിലപാടിനെയും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. തമിഴ്നാട് വെള്ളം തുറന്നുവിടുന്നത് വേദനാജനകമെന്ന ജലവിഭവമന്ത്രിയുടെ പ്രസ്താവന കേട്ടപ്പോള്‍ ചിരിക്കണോ കരയണമോ എന്ന അവസ്ഥയിലായിരുന്നു താന്‍. ഇവിടെ ഒരു മേല്‍നോട്ട സമിതിയുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി തമിഴ്നാട് രാത്രിയില്‍ തുടര്‍ച്ചയായി വെള്ളം തുറന്നുവിട്ടുകൊണ്ടിരിക്കുകയാണ്. ഇതില്‍ തമിഴ്നാടിന് കത്തയച്ചുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
കത്ത് കിട്ടിയാലും ഇല്ലെങ്കിലും രാത്രികാലങ്ങളില്‍ മുല്ലപ്പെരിയാര്‍ തുറന്നുവിടുകയാണ്. തുടര്‍ച്ചയായി വീടുകളില വെള്ള,ം കയറുകയാണ്. എന്തുകൊണ്ട് മുഖ്യമന്ത്രി തമിഴ്നാട് മുഖ്യമന്ത്രിയുമായി സംസാരിക്കുന്നില്ല. ചീഫ് സെക്രട്ടറിമാര്‍ എന്തുകൊണ്ടുകൊണ്ട് ഈ വിഷയം ചര്‍ച്ച ചെയ്യുന്നില്ല.
സര്‍ക്കാര്‍ ആരെയോ ഭയപ്പെടുകയാണ്. ബേബിഡാം ബലപ്പെടുത്താന്‍ അനുമതി നല്കിയതും മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്കിയതും സുപ്രീം കോടതിയില്‍ ശക്തമായ നിലപാട് സ്വീകരിക്കാത്തതും മേല്‍നോട്ട സമിതിയില്‍ തമിഴ്നാടിന് അനുകൂലമായ തീരുമാനമെടുത്തതുമെല്ലാം കേരളം ആരോയെ ഭയക്കുന്നപോലെയാണ്. ഇവിടെയെല്ലാം സര്‍ക്കാര്‍ ആരെയാണ് ഭയപ്പെടുന്നതെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.






