
പാലക്കാട്: കൊല്ലങ്കോട് യുവാവ് ആത്മഹത്യ ചെയ്തതിന് പിന്നിൽ ഓണ്‍ലൈന്‍ റമ്മികളി. നേരം പോകാന്‍ വേണ്ടി തമാശയ്ക്ക് കളിച്ചുതുടങ്ങിയ റമ്മികളി യുവാവിന്റെ ജീവന് നഷ്ടപ്പെടുന്നതില്‍ കൊണ്ടെത്തിച്ചെന്നും കുഞ്ഞുകുട്ടികളുമായി എവിടെപോകുമെന്നും അറിയാതെ നില്‍ക്കുകയാണ് ഭാര്യ.
കൊവിഡ് കാലത്ത് വീട്ടിൽ ഒറ്റയ്ക്കായപ്പോൾ നേരം പോകുന്നതിന് വേണ്ടിയാണ് ഗിരീഷ് റമ്മി കളിച്ച് തുടങ്ങിയത്. പിന്നീടത് സ്ഥിരമായതോടെ അഡിക്ഷനായി മാറി. കിട്ടുന്ന ശമ്പളം മുഴുവൻ കളിച്ചു കളഞ്ഞതോടെ ഭാര്യയുടെ 25 പവന് സ്വര്‍ണ്ണം വിറ്റും പണയം വെച്ചു പണമുണ്ടാക്കിയും റമ്മികളി തുടര്‍ന്നു. ഒടുവില്‍ കടംവാങ്ങിയും കളിക്കാന്‍ തുടങ്ങിയതോടെ വന്‍ ബാധ്യതയില്‍ വന്നവസാനിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചത്.
കളിക്കാൻ പണം കിട്ടാനായി ഭാര്യ വൈശാഖയെ മർദ്ദിക്കാറുമുണ്ടായിരുന്നു. റമ്മികളി തുടങ്ങുന്നത് വരെ എല്ലാം നല്ല രീതിയിലായിരുന്നു പോയിരുന്നത്. റമ്മി കളിക്ക് അടിമയായതോടെ എല്ലാം കൈവിട്ടുപോകാന്‍ തുടങ്ങി. കൂട്ടത്തില്‍ ഗിരീഷ് മദ്യപാനവും തുടങ്ങി. കാര്യങ്ങള്‍ കൈവിട്ടുപോകാന്‍ തുടങ്ങിയതോടെ കളി നിര്‍ത്താന്‍ പലവട്ടം ഭാര്യ ആവശ്യപ്പെട്ടിട്ടും ഗിരീഷ് വഴങ്ങിയില്ല.
കടം പെരുകിയതോടെ ആത്മഹത്യ ചെയ്യുമെന്ന് പലവട്ടം ഗിരീഷ് പറഞ്ഞെങ്കിലും വൈശാഖ അത് ഗൗരവമായി എടുത്തിരുന്നില്ല. ഒടുവിൽ കടംകയറി നിൽക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഗിരീഷ് ആത്മഹത്യ ചെയ്തതെന്നും വൈശാഖ പറഞ്ഞു.






