ലക്നൗ: ഉത്തര്‍പ്രദേശില്‍ ക്രിമിനലുകളായ അതിഖ് അഹമ്മദിനെയും സഹോദരന് അഷ്റഫിനെയും വധിച്ച കേസിലെ പ്രതി ഹൃസ്വകാല റിപ്പോര്‍ട്ടിംഗ് കോഴ്സും പഠിച്ചിരുന്നുവെന്ന് പോലീസ്. മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന പോലീസ് സംഘത്തിനൊപ്പം വന്ന പ്രതികളാണ് ഇരുവരെയും കൊലപ്പെടുത്തിയത്. കൊലയ്ക്ക് നിശ്ചയിച്ചുറപ്പിച്ചു വന്ന മൂന്നു പ്രതികളും അന്നു മുഴുവന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പോലീസിനുമൊപ്പം നിന്നു. പിന്നീട് ഇവരുടെ മുന്നിലിട്ടാണ് പ്രതികള്‍ ഇരുവരേയും വെടിവച്ച് വീഴ്ത്തിയതും.
ലവ്ലേഷ് തിവാരി, അരുണ്‍ മൗര്യ, സണ്ണി സിംഗ് എന്നിവരാണ് പോലീസിന്റെ പിടിയിലുള്ളത്. ഇവരെ സഹായിച്ച മൂന്ന് സുഹൃത്തുക്കളും പിടിയിലായിട്ടുണ്ട്. ബന്ദ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് സ്പെഷ്യല്‍ പോലീസ് സംഘം ഇവരെ പിടികൂടിയത്. ഒരു പ്രദേശിക വാര്‍ത്ത വെബ്സൈറ്റിനു വേണ്ടി ജോലി ചെയ്തിരുന്ന ഇവര്‍ തിവാരിയെ ഒരു കാമറ വാങ്ങാന്‍ സഹായിച്ചിരുന്നു.
അതിനിടെ, അതിഖിന്റെ ഭാര്യ ഷെയ്സ്ത പര്‍വീണിനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമായി നടത്തുകയാണ്. പല ക്രിമിനലുകളുടെയും ഒളി സങ്കേതത്തില്‍ റെയ്ഡ് നടന്നു. ഡ്രോണ്‍ കാമറി ഉപയോഗിച്ചും തിരച്ചില്‍ നടക്കുന്നുണ്ട്. എന്നാല്‍ അവരെ കുറിച്ച് ഇതുവരെ സുചനകളൊന്നും കിട്ടിയില്ലെന്ന് പോലീസ് പറയുന്നു.






