
തിരുവനന്തപുരം: ഔദ്യോഗിക പരിപാടികള്‍ മാറ്റിവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ താനൂര്‍ ബോട്ടപകടം നടന്ന സ്ഥലത്തേക്ക് രാവിലെ പോകും. പ്രധാനമന്ത്രി ദുരന്തത്തില്‍ മരണമടഞ്ഞവര്‍ രണ്ടുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
മലപ്പുറം താനൂര്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയ സംഭവത്തില്‍ അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള നടപടിയ്ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ഒമ്പതരയോടെ മുഖ്യമന്ത്രി സ്ഥലത്ത് എത്തുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി.അബ്ദുറഹ്മാന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കും. 37 പേരായിരുന്നു ദുരന്തത്തിന് ഇരയായതെന്ന് മന്ത്രി കെ. രാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. 22 പേര്‍ മരണപ്പെട്ടതായും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അഞ്ചുപേര്‍ നീന്തിക്കയറിയതായും മന്ത്രി പറഞ്ഞു. സംവിധാനങ്ങളെല്ലാം ഒരുക്കിയിട്ടുണ്ടെന്നും റവന്യൂമന്ത്രിയും വ്യക്തമാക്കി. അതേസമയം ഒരാളെക്കൂറി കണ്ടെത്താനുണ്ടെന്നാണ് പോലീസ് പറയുന്നത്.
അതേസമയം സ്വകാര്യബോട്ട് ആയതിനാല്‍ എത്രപേര്‍ ഉണ്ടായിരിക്കാമെന്നും എത്രപേര്‍ കയറിയിട്ടുണ്ടാകാം എന്നും മന്ത്രി ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ദുരന്തത്തില്‍ അടിയന്തിര രക്ഷാപ്രവര്‍ത്തനം നടത്താന്‍ മലപ്പുറം ജില്ലാ കലക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കും. ബോട്ട് അപകടത്തില്‍ പ്രധാനമന്ത്രിയും ദുഖം രേഖപ്പെടുത്തി. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപാ വീതം പ്രധാനമന്ത്രി ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിലെ മലപ്പുറത്തുണ്ടായ ബോട്ട് അപകടത്തിലെ ജീവഹാനിയില്‍ ദുഖിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. '' കേരളത്തിലെ മലപ്പുറത്തുണ്ടായ ബോട്ട് അപകടത്തിലെ ജീവഹാനിയില്‍ ദുഖിക്കുന്നു . മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം. ദുരന്തത്തില്‍ മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കള്‍ക്ക് പി എം എന്‍ ആര്‍ എഫില്‍ നിന്ന് 2 ലക്ഷം രൂപ സഹായധനമായി നല്‍കും.'' പ്രധാനമന്ത്രി കുറിച്ചു.
അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സാഹചര്യമാണിത്. അപകടത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് സമീപത്തെ ആശുപത്രികളില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കണം. അനുവദിക്കപ്പെട്ടതിലും കൂടുതല്‍ ആളുകള്‍ ബോട്ടില്‍ യാത്ര ചെയ്തു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഇക്കാര്യം സര്‍ക്കാര്‍ പരിശോധിക്കണം. സുരക്ഷാ സംവിധാനങ്ങള്‍ പാലിക്കാതെയാണ് യാത്ര നടത്തിയത് എങ്കില്‍ അത് അതീവ ഗുരുതരമാണ്.യു.ഡി.എഫ് പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ സംവിധാനങ്ങളുമായി ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനങ്ങളിലും ആശുപത്രികളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിലും സജീവമായി ഇടപെടണം. ഉറ്റവരെ നഷ്ടപ്പെട്ട എല്ലാവരുടേയും ദു:ഖത്തില്‍ പങ്കുചേരുന്നതായും പ്രതിപക്ഷ നേതാവ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
