
കോട്ടയം: പൊതു വ്യക്തി നിയമത്തിനെതിരേ സി.പി.എം. സംഘടിപ്പിക്കുന്ന സെമിനാറില്‍ കത്തോലിക്കാ സഭ ഔദ്യോഗികമായി പങ്കെടുക്കില്ല. ഈ വിഷയത്തില്‍ കെ.സി.ബി.സി. വ്യക്തമായ നിലപാട് പറഞ്ഞിട്ടുള്ള സാഹചര്യത്തില്‍ സെമിനാറിനോട് സഹകരിക്കേണ്ടതില്ലെന്നാണ് സഭയുടെ ഔദ്യോഗിക നിലപാടെന്ന് സിറോ മലബാര്‍ സഭ അല്‍മായ കമ്മിഷന്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റിയന്‍ 'മംഗള'ത്തോട് പറഞ്ഞു.
ഇംഗ്‌ളണ്ടില്‍ പള്ളികള്‍ വില്‍ക്കാന്‍ കിടക്കുകയാണെന്നും െവെദികരും കന്യാസ്ത്രീകളും ജോലിക്കു പോകുന്നതു പോലെയാണ് അവിടെ കഴിയുന്നതെന്നുമുളള സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പരാമര്‍ശവും സെമിനാറില്‍ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനത്തിനു പ്രേരണയായി.
ഇംഗ്‌ളണ്ടില്‍ പള്ളികള്‍ വില്‍ക്കാനുണ്ടെന്ന് കണ്ടെത്തിയ എം.വി. ഗോവിന്ദന്‍ കമ്യൂണിസ്റ്റ് രാജ്യങ്ങളായ ക്യൂബയിലും ചൈനയിലും പള്ളികളുടെ എണ്ണം കൂടുന്നത് അറിഞ്ഞിട്ടില്ലെന്ന് വി.സി. സെബാസ്റ്റിയന്‍ വിമര്‍ശിച്ചു. സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന കത്തോലിക്കാ വൈദികരിലടക്കം കടുത്ത അതൃപ്തി ഉണ്ടാക്കിയിരുന്നു.
കേന്ദ്ര നിയമമന്ത്രാലയം പൊതു വ്യക്തി നിയമത്തിന്റെ കരട് പുറത്തുവിടാത്തതിനാല്‍ അതിന്റെ സ്വഭാവം എന്തായിരിക്കുമെന്നു കൂടി വ്യക്തതയില്ലെന്നാണ് കെ.സി.ബി.സി. നിലപാട്. വ്യക്തിനിയമങ്ങളുടെ മറവില്‍ മതപരവും സാംസ്‌കാരികവുമായ വിഷയങ്ങളില്‍ സര്‍ക്കാര്‍ കൈകടത്തരുതെന്നും കെ.സി.ബി.സിക്കു നിലപാടുണ്ട്.
നിയമ കമ്മിഷനു മുസ്ലിം ലീഗ് മറുപടി നല്‍കി
പൊതു വ്യക്തിനിയമത്തിന്റെ കാര്യത്തില്‍ നിയമ കമ്മിഷനു മറുപടി നല്‍കി മുസ്ലിം ലീഗ്. പൊതു വ്യക്തിനിയമം ഇന്ത്യയുടെ ബഹുസ്വരതയെ തകര്‍ക്കുമെന്നു ലോ കമ്മിഷന്‍ ചെയര്‍മാന് അയച്ച കത്തില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും കേരളത്തിലെ പ്രതിപക്ഷ ഉപനേതാവുമായ പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ പ്രകാരം അസം, മേഘാലയ, ത്രിപുര, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗ മേഖലകളിലെ ഭരണസംവിധാനത്തിനും പ്രത്യേക നിബന്ധനകള്‍ നല്‍കിയിരിക്കുന്നു.
ഈ നിബന്ധനകളെല്ലാം നല്‍കിയിരിക്കുന്നത് ഈ സ്ഥലങ്ങളിലെ വിശ്വാസപരമായോ സാംസ്‌കാരികമോ ആയ അവകാശങ്ങളുടെ മേല്‍ കേന്ദ്ര സര്‍ക്കാര്‍ കടന്നുകയറില്ല എന്നുറപ്പാക്കാനാണെന്നും ലോ കമ്മിഷനു നല്‍കിയ കത്തില്‍ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.






