
കുവൈത്ത് സിറ്റി: തൂക്കിലേറ്റാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കേ, കുെവെത്തില്‍ ഇന്ത്യക്കാരനായ പ്രതിയുടെ വധശിക്ഷ നടപ്പാക്കുന്നതിനു സ്‌റ്റേ! തമിഴ്‌നാട് സ്വദേശി അന്‍പുദാസ് നടേശനാണ് ഇന്ത്യന്‍ എംബസിയുടെ ഇടപെടലിനേത്തുടര്‍ന്ന് അവസാനനിമിഷം ജീവിതത്തിലേക്കു മടക്കടിക്കറ്റ് ലഭിച്ചത്. അന്‍പുദാസിനൊപ്പം വധശിക്ഷ വിധിക്കപ്പെട്ട അഞ്ചുപേരെ ഇന്നലെത്തന്നെ തൂക്കിലേറ്റി.
ഒരു കുെവെത്തുകാരന്‍, രണ്ട് ബെദൂനികള്‍ (പൗരത്വരഹിതര്‍), ഈജിപ്ത്, ശ്രീലങ്ക പൗരന്‍മാര്‍ എന്നിവരുടെ വധശിക്ഷയാണു നടപ്പാക്കിയത്. കൊലപാതകം, മയക്കുമരുന്ന്, തീവ്രവാദക്കേസുകളിലെ പ്രതികളാണിവര്‍. അന്‍പുദാസിന്റെ വധശിക്ഷ ഇളവുചെയ്യാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ എംബസി.
2015-ല്‍ ശ്രീലങ്കന്‍ യുവതിയെ കൊലപ്പെടുത്തിയ കേസിലാണ് അന്‍പുദാസിനു കോടതി വധശിക്ഷ വിധിച്ചത്. ശിക്ഷ ഇന്നലെ നടപ്പാക്കുമെന്നു കുെവെത്ത് സര്‍ക്കാര്‍ ഇന്ത്യന്‍ എംബസിയെ അറിയിച്ചിരുന്നു. ഇതോടെ എംബസി ഉദ്യോഗസ്ഥര്‍ അന്‍പുദാസിനെ ജയിലില്‍ സന്ദര്‍ശിച്ചു. കൊല്ലപ്പെട്ട ശ്രീലങ്കക്കാരിയുടെ കുടുംബത്തിനു നഷ്ടപരിഹാരം (ബ്ലഡ് മണി) നല്‍കി മാപ്പ് നേടാന്‍ ശ്രമിക്കുന്നതായി ഇയാള്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. ഇക്കാര്യം ആരും എംബസിയേയോ കുവൈത്ത് അധികൃതരെയോ നേരത്തേ അറിയിച്ചിരുന്നില്ല.
മാപ്പപേക്ഷയെക്കുറിച്ച് അന്‍പുദാസില്‍നിന്ന് അറിഞ്ഞ ഉദ്യോഗസ്ഥര്‍ ഉടന്‍ എം.ബസിയിലെ തൊഴില്‍വിഭാഗം മേധാവി അനന്തസുബ്രഹ്മണ്യ അയ്യരുമായി ബന്ധപ്പെട്ടു. തുടര്‍ന്ന്, സ്ഥാനപതി ആദര്‍ശ് സൈ്വകയെ വിവരമറിയിച്ചശേഷം തമിഴ്‌നാട്ടില്‍ അന്‍പുദാസിന്റെ സഹോദരന്‍ ശങ്കരന്‍ നടേശനുമായി ബന്ധപ്പെട്ടു.
മാപ്പപേക്ഷാരേഖകള്‍ സംഘടിപ്പിച്ചതിനേത്തുടര്‍ന്ന് സ്ഥാനപതിയുടെ നേതൃത്വത്തില്‍ കുവൈത്ത് അധികൃതരുമായി ചര്‍ച്ച നടത്തി. മാപ്പപേക്ഷയ്ക്കു സാവകാശം അഭ്യര്‍ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് വധശിക്ഷ തത്കാലം മാറ്റിവച്ചത്. ശ്രീലങ്കന്‍ സ്വദേശിനിയുടെ ബന്ധുക്കളില്‍നിന്നു ലഭിക്കേണ്ട രേഖകള്‍ക്കായി അപേക്ഷിച്ചിട്ട് ഏഴുമാസത്തിലേറെയായി.
ശ്രീലങ്കയിലെ അഭിഭാഷകന്‍ മുഖേനയാണു നീക്കം. ലങ്കന്‍ വിദേശകാര്യമന്ത്രാലയം വഴിയാണു രേഖകള്‍ കുവൈത്തിലെത്തേണ്ടത്. ഇത് വേഗത്തിലാക്കാന്‍ കുവൈത്തിലെ ശ്രീലങ്കന്‍ എംബസിയുമായി ഇന്ത്യന്‍ എംബസി ബന്ധപ്പെട്ടിട്ടുണ്ട്.






