
ആക്ഷേപഹാസ്യത്തിന്റെ രസക്കൂട്ടുകളുമായി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമ റിലീസിനു മുമ്പു തന്നെ വാര്‍ത്തകളില്‍ ഇടം നേടിയതാണ്. പേരു കൊണ്ട് നേരത്തെ തന്നെ ശ്രദ്ധയാകര്‍ഷിച്ച ചിത്രം റിലീസ് ദിനത്തെ പരസ്യവാചകം മൂലം വിവാദത്തിലുമായി. നിരവധി പ്രത്യേകതകളുമായെത്തിയ സിനിമ ദക്ഷിണ കാസർകോട്ടെ നിരവധി പുതുമുഖങ്ങളെ അവതരിപ്പിച്ചിരുന്നു. കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി ഹോസ്ദുർഗ്ഗ് കോടതിയിലെ മജിസ്ട്രേറ്റിന്റെ വേഷം ചെയ്തത് റിട്ടയേഡ് അധ്യാപകനും നാടകപ്രവർത്തകനുമായ പി.പി. കുഞ്ഞികൃഷ്ണനാണ്. ചിത്രം തിയറ്ററുകളിലെത്തി ഒരു ദിവസം പിന്നിട്ടപ്പോള്‍ത്തന്നെ കുഞ്ഞികൃഷ്ണൻ മാഷിന്റെ മജിസ്ട്രേറ്റ് കൈയടി നേടി. പടന്ന പഞ്ചായത്ത് ഒൻപതാം വാർഡ് മെമ്പറുമായ പി.പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ കൊറോണ സമയത്ത് കമ്മ്യുണിറ്റി കിച്ചന്റെ ചുമതല വരെ ഏറ്റെടുത്ത് നാട്ടുകാരുടെ സ്വന്തം താരമായതാണ്. ഇപ്പോഴിതാ മികച്ച സ്വഭാവ നടനുള്ള സംസ്ഥാന അവാര്‍ഡും തന്റെ അരങ്ങേറ്റ സിനിമയിലൂടെ കുഞ്ഞിക്കൃഷ്ണന് മാസ്റ്റര്‍ നേടിയിരിക്കുകയാണ്. ആ വിശേഷങ്ങളും സന്തോഷവും പുത്തന്‍ പ്രതീക്ഷകളും പങ്കുവയ്ക്കുകയാണ് കുഞ്ഞിക്കൃഷ്ണന് മാസ്റ്റര്‍...
മികച്ച സ്വഭാവ നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ സന്തോഷം അറിഞ്ഞത് എവിടെ വച്ചാണ് ?
പഞ്ചവത്സര പദ്ധതി എന്ന സിനിമയുടെ ഡബ്ബിംഗ് നടന്നു കൊണ്ടിരിക്കുന്ന സമയത്താണ് പുരസ്കാരം അനൗണ്‍സ് ചെയ്തത്. അതിന്റെ സംവിധായകന് പി.ജി പ്രേംലാലും തിരക്കഥാകൃത്ത് സജീവ് പാഴൂരും വാര്‍ത്ത കണ്ടു കൊണ്ടിരിക്കുകയാണ്. അവരാണ് പറഞ്ഞത് അവാര്‍ഡ് കിട്ടിയെന്ന്. വളരെ അവിചാരിതമായിരുന്നു ആ പ്രഖ്യാപനം. സിനിമയില്‍ ഒരു പ്രതീക്ഷയുമില്ലാതിരുന്ന എനിക്ക് ഇത്ര പ്രധാനപ്പെട്ട വേഷം തന്ന സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളിനോടാണു ആദ്യത്തെ നന്ദി. എന്നെ തിരഞ്ഞെടുത്ത കാസ്റ്റിംഗ് ഡയറക്ടർമാരോടും സഹ സവിധായകർ, മറ്റു നടൻമാർ എന്നിവരോടൊപ്പം തന്നെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരോടും നന്ദിയുണ്ട്. സിനിമ എന്റെ ചിന്തയിലേക്കെത്തിച്ച നടൻ ഉണ്ണിരാജയോട് പ്രത്യേക കടപ്പാടുണ്ട്.
സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ഇങ്ങനെയൊരു അംഗീകാരം പ്രതീക്ഷിച്ചിരുന്നോ ?
തിരക്കഥ കേള്‍ക്കുമ്പോള്‍ നല്ല കഥാപാത്രമാകുമെന്ന് ഉറപ്പുണ്ടായിരുന്നു. പക്ഷേ ഇത്രയും വലിയൊരു സ്വീകാര്യത പ്രതീക്ഷിച്ചില്ല. കാസര്‍ഗോഡ് ഭാഷ അതില്‍ വന്നത് എനിക്ക് ഉപകാരമായി. നിങ്ങള്‍ക്ക് നിങ്ങളുടെ രീതിയില്‍ പറയാമെന്നൊരു സ്വാതന്ത്ര്യം ഉണ്ടായിരുന്നു. സംവിധായകന് രതീഷ് ബാലകൃഷ്ണ പൊതുവാള് തന്ന ആത്മവിശ്വാസമാണ് എനിക്ക് കരുത്തായത്. എന്റെ അരങ്ങേറ്റ ചിത്രത്തില്‍ ഇത്രയും വലിയൊരു വേഷം തരാന്‍ അവര്‍ക്ക് തോന്നിയത് വലിയൊരു കാര്യമാണ്. എന്നില്‍ അവര്‍ക്കുള്ള വിശ്വാസം ഞാന്‍ കഴിവിന്റെ പരമാവധി അഭിനയത്തിലൂടെ തിരികെ നല്കി. സിനിമയിലെ കഥാപാത്രത്തിന്റെ എല്ലാ മാനറിസങ്ങളും സംവിധായകന്റെ സൃഷ്ടി തന്നെയായിരുന്നു. പിന്നെയതില്‍ എന്റേതായ ശൈലി കൂടി ചേര്‍ത്തു, അത്രേയുള്ളൂ. സംവിധായകനും ഞാനെന്ന അഭിനേതാവും തമ്മില്‍ ഒരു കൊടുക്കല്‍ വാങ്ങല്‍ തന്നെയായിരുന്നു.
എങ്ങനെയാണ് ഈ സിനിമയുടെ ഭാഗമായത് ?
കാസർകോട് ചെറുവത്തൂർ ഉപജില്ലയിലെ ഉദിനൂർ സെൻട്രൽ എയുപി സ്കൂളിലെ അധ്യാപകനായിരുന്നു ഞാൻ. 2020 ൽ വിരമിച്ചു. അതിനു ശേഷം സാമൂഹിക പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇപ്പോൾ പടന്ന ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡ് മെമ്പർ ആണ്. ഒഡിഷന് വഴി തന്നെയാണ് ഞാനിതിലേക്ക് എത്തിയത്. 52 വയസ്സിലാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം. തെരുവുകളിലും ക്ലബുകളിലും മാത്രം നാടകം കളിച്ച് പരിചയമുള്ള തന്നെ സിനിമയിലെത്തിച്ചത് നടൻ ഉണ്ണി രാജയാണ്. കാസ്റ്റിംഗ് കോൾ കണ്ട് അപേക്ഷ അയക്കാൻ ഉണ്ണി നിർദേശിച്ചെങ്കിലും ഞാനതിനു മെനക്കെട്ടിരുന്നില്ല. എനിക്കെത്തിപ്പിടിക്കാൻ പറ്റാത്ത ഏതോ ഒരു മേഖലയാണ് സിനിമയെന്ന് ഒരു തോന്നലുണ്ടായിരുന്നു. 18 വയസ്സു മുതല്‍ നാടകമേഖലയിലുണ്ട്. ഞാന്‍ സെക്രട്ടറി ആയ തടിയൻ കൊവ്വൽ മനീഷാ തിയറ്റേഴ്സിന്റെ തെരുവ് നാടകങ്ങൾ, എകെജി കലാവേദിയുടെ നാടകങ്ങൾ ,സ്കൂൾ വാർഷികത്തിനുള്ള നാടകങ്ങൾ ,മാണിയാട്ട് കോറസ് കലാസമിതിയുടെ എൻ.എൻ പിള്ള നാടകമത്സരങ്ങൾ തുടങ്ങിയവ അതില്‍ ചിലതാണ്. ക്ലബ്ബിന്റെ വാർഷികോത്സവത്തിനും ശാസ്ത്രസാഹിത്യപരിഷത്തിന്റെ ബോധവത്കരണകലാജാഥകളിലും സാക്ഷരതാമിഷന്റെ അക്ഷരകലാജാഥയിലും അഭിനയിച്ച അനുഭവങ്ങൾ ഏറെയുണ്ട്. വലിയ സ്റ്റേജുകളിലോ നാടക സമിതികളിലോ ഉണ്ടായിട്ടില്ല. സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹമൊക്കെ ഉണ്ടായിരുന്നെങ്കിലും നടക്കില്ലെന്ന തോന്നലിൽ അതിനു പിന്നാലെ പോയിട്ടില്ല.
‘മാഷേ ഈ സിനിമയിലേക്ക് ആളെ വേണം , ഒന്ന് ശ്രമിച്ച് നോക്ക്’ എന്ന് ഉണ്ണി രാജ നിർബന്ധിച്ചെങ്കിലും എനിക്ക് വഴങ്ങില്ല എന്നാണു ഞാൻ മറുപടി കൊടുത്തത്. അവസാനം ഉണ്ണി തന്നെ എന്റെ ഫോട്ടോ വാങ്ങി അയച്ച് കൊടുത്തു. എന്റെ നാടകങ്ങൾ കാണാറുള്ള ഉണ്ണി നിങ്ങളിൽ ഒരു നടനുണ്ട് എന്നൊക്കെ പറയുമെങ്കിലും എനിക്കൊരു പ്രതീക്ഷയുമില്ലായിരുന്നു. ഉണ്ണിരാജ അയച്ച ഫോട്ടോ കണ്ടു വിളിച്ചത് ഈ സിനിമയിൽത്തന്നെ ഒരു പ്രധാന വേഷം ചെയ്ത രാജേഷ് മാധവൻ ആണ്. അദ്ദേഹമാണ് ഇതിന്റെ കാസ്റ്റിങ് ഡയറക്ടർ. അദ്ദേഹവും രാജേഷ്, ഗോകുൽ, അനിൽ എന്നീ മറ്റു കാസ്റ്റിങ് ഡയറക്ടർമാരും നല്ല പിന്തുണ തന്നു. എനിക്കവരെ മക്കളെപ്പോലെയാണ് തോന്നിയത്. മൂന്നു പ്രാവശ്യം ഇന്റർവ്യൂ ചെയ്തു പത്തു ദിവസം പ്രീ ഷൂട്ടും കഴിഞ്ഞാണ് സിനിമയിലേക്ക് തിരഞ്ഞെടുത്തത്. മൂന്ന് ഘട്ടത്തിലായുള്ള അഭിമുഖത്തിനും പത്ത് ദിവസത്തെ പ്രീഷൂട്ടിനും ശേഷമാണു സിനിമയിലേക്ക് തെരഞ്ഞെടുക്കുന്നത്. രാജേഷിനൊപ്പം ഗോകുൽ , അനിൽ എന്നീ കാസ്റ്റിംഗ് ഡയറക്ടർമ്മാരും മികച്ച പിന്തുണയാണു നൽകിയത്.
സിനിമയിലുള്ളവരെല്ലാം തമ്മില്‍ നല്ലൊരു ആത്മബന്ധം ഉണ്ടായിരുന്നു.
സിനിമയില്‍ അഭിനയിക്കുമ്പോള്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നോ ?
തികച്ചും വ്യത്യസ്തമായ അഭിനയവും മേക്കപ്പും കോസ്റ്റ്യൂമും കൊണ്ട് കുഞ്ചാക്കോ ബോബന് ശ്രദ്ധ നേടിയ ഒരു സിനിമ കൂടിയാണിത്. ചാക്കോച്ചനുമായുള്ള ആദ്യ കൂടിക്കാഴ്ച എങ്ങനെയായിരുന്നു ?
കുഞ്ചാക്കോ ബോബന്റെ സിനിമകള്‍ ഒരുപാട് കണ്ടിട്ടുണ്ട്. പക്ഷേ ആദ്യം കാണുന്നതും സംസാരിക്കുന്നതും ഇതിലൂടെയാണ്. ആദ്യമായി കണ്ടിട്ട് എനിക്ക് കുഞ്ചാക്കോ ബോബനെ മനസ്സിലായില്ല. കാസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അദ്ദേഹത്തെ ശരിക്കും നോക്കുണ്ടായിരുന്നു. സത്യം പറഞ്ഞാല്‍ എന്റെയപ്പുറത്തിരുന്ന് ചാക്കോച്ചന് മേക്കപ്പ് ചെയ്യുന്നുണ്ടായിരുന്നു. മേക്കപ്പ് കഴിഞ്ഞ് ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടും കുഞ്ചാക്കോ ബോബനെ എനിക്ക് മനസ്സിലായില്ല. വളരെ വ്യത്യസ്തമായൊരു പ്രസന്റേഷന് തന്നെയായിരുന്നു അതില്‍.ഞാൻ പരിചയപ്പെട്ട നടന്മാരിൽ ഏറ്റവും നല്ല വ്യക്തി കുഞ്ചാക്കോ ബോബനാണ്. തുടക്കക്കാരായ ഞങ്ങളോട് അദ്ദേഹം വളരെ സൗഹാർദ്ദപരമായിട്ടാണ് ഇടപെട്ടത്. പ്രശസ്തനായൊരു നടനായതിനാല്‍ കുഞ്ചാക്കോ ബോബനുമായി ആദ്യം കുറച്ച് അകലം പാലിച്ചാണു നിന്നത്. എന്നാൽ അദ്ദേഹം തന്നെ ഇങ്ങോട്ട് വന്ന് ഇടപെട്ടപ്പോൾ അത്ഭുതമായി. തുടക്കക്കാരായ ഞങ്ങളെ പരമാവധി കംഫർട്ടബിൾ ആക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. ഒരുമിച്ചുള്ള സീനിന് എന്റെ ഡയലോഗ് തെറ്റിയാൽ പോലും ‘ഇങ്ങനെ പറഞ്ഞ് നോക്ക് മാഷേ, ഇങ്ങനെ ചെയ്ത് നോക്ക്’ എന്നൊക്കെ അദ്ദേഹം പറയും. ഇത്ര വലിയ താരം ഇങ്ങനെയൊക്കെ പെരുമാറുന്നത് വലിയ അത്ഭുതമായിരുന്നു.
നാടകമേഖല സിനിമയിലെത്തിയപ്പോള്‍ സഹായകമായോ ?
തീര്‍ച്ചയായും. നാടകം വഴി സിനിമയിലേക്ക് വന്നത് വലിയൊരു ഉപകാരമായി. അതിന്റെ തട്ടകം തരുന്ന ആത്മവിശ്വാസം സിനിമാഭിനയത്തെ ഏറെ സഹായിച്ചു. പിന്നെ സിനിമയും നാടകവും രണ്ടും രണ്ടാണ്. നാടകത്തിന്റെ ഡയലോഗ് പഠിച്ച് അവതരിപ്പിച്ചാല്‍ പിന്നെയതില്‍ റീടേക്കുകളില്ല. സിനിമയില്‍ അതിനുളള സാധ്യത കൂടുതലാണ്. നാടകത്തില്‍ അഭിനയിക്കണം, സിനിമയലതു വേണ്ട. ഇങ്ങനെയുള്ള ചില വ്യത്യാസങ്ങളൊഴിച്ചാല്‍ നാടകം വഴി സിനിമയിലെത്തുന്നത് വലിയൊരു കരുത്ത് തന്നെയാണ്.
കോടതിമുറിയിലെ രംഗങ്ങള്‍ അനായാസമായി ചെയ്യാന്‍ എന്തെങ്കിലും തയാറെടുപ്പുകള്‍ നടത്തിയിരുന്നോ ?
ഞാൻ കോടതിയിൽ ഇതു വരെ കയറിയിട്ടില്ല. സിനിമയിലേക്കു റോൾ ഉറപ്പായിക്കഴിഞ്ഞ് സംവിധായകൻ രതീഷ് ഉൾപ്പെടെ പറഞ്ഞിരുന്നു കോടതിയിൽ പോയി അവിടത്തെ കാര്യങ്ങൾ ഒക്കെ കണ്ടു പഠിക്കണമെന്ന്. എന്നാൽ ഞാൻ പോയില്ല. ആദ്യമായി കോടതിയിൽ കയറുന്നത് സിനിമയിൽ ജഡ്ജിയായിത്തന്നെയാണ്. ശരിക്കുള്ള കോടതിയെയോ ശരിക്കുള്ള ജഡ്ജിയെയോ നേരിട്ട് അറിയാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ ഇങ്ങനെയൊരു ജഡ്ജി ഉണ്ടാകുമായിരുന്നില്ല. മുൻപ് നാടകങ്ങളിലും കോടതി വേഷങ്ങൾ ചെയ്തിട്ടില്ല. സിനിമകളിൽ ഇടയ്ക്കു കാണുന്ന കോടതി രംഗങ്ങളല്ലാതെ വേറൊന്നും കണ്ടിട്ടില്ല. ഷൂട്ടിനു മുൻപ് എല്ലാവരും ഒന്നിച്ചിരിക്കും. ചെയ്യാൻ പോകുന്ന കാര്യങ്ങൾ പറയും. പെരുമാറേണ്ടത് എങ്ങനെയെന്നു പറയും. കഥാപാത്രത്തിന്റെ കാര്യത്തിൽ വലിയ സ്വാതന്ത്ര്യം തന്നിട്ടുണ്ട്. അതിനാൽ സമ്മർദം കുറവായിരുന്നു. ഭാഷ കാസർകോടൻ രീതിയിലായതു വലിയ സഹായമായി.